Friday, July 27, 2018

ഏഴു മക്കളെ പ്രസവിച്ചു വളർത്തിയവർക്ക് ദേശീയ അവാർഡ്!

ഏഴു മക്കളെ പ്രസവിച്ചു വളർത്തിയവർക്ക് ദേശീയ അവാർഡ്!

ഈ വാർത്ത വരുന്നത് ഏതെങ്കിലും "മൂന്നാം കിട" രാജ്യത്തുനിന്നല്ല. ലോകത്തെ ഏറ്റവും വലിയ രണ്ട് സൈനിക ശക്തികളിൽ ഒന്നായ റഷ്യയിൽ നിന്നാണ്.

കമ്മ്യൂണിസത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമൊക്കെ ആയിരുന്ന സോവിയറ്റ് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ നിന്നാണ് ഈ രാജ്യാന്തര ബഹുമതി എന്നുള്ളത് പല പുരോഗമന ചിന്തകളെയും കടപുഴക്കുന്ന ഒരു കാര്യമാണ് എന്ന് പറയുവാൻ ആഗ്രഹിക്കുന്നു. 

ഭൂമിക്ക് പുറത്തേക്ക് അഥവാ ബഹിരാകാശത്തേക്ക് മനുഷ്യന്ന് യാത്ര ചെയ്യാനുള്ള സോയൂസ് പോലുള്ള റോക്കറ്റുകൾ നിർമിക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യമായ റഷ്യയുടെ നായകനാണ് ഏഴു മക്കളുടെ മാതാപിതാക്കളെ കൂടുതൽ മക്കളെ ഉണ്ടാക്കുകയും, പോറ്റിവളർത്തുകയും ചെയ്തു എന്ന ഒരേ ഒരു കാരണത്താൽ "ഓർഡർ ഓഫ് പാരന്റൽ ഗ്ലോറി" എന്ന അവാർഡ് നൽകി ആദരിക്കുന്നത്. 

കൂടുതൽ മക്കൾ ഉണ്ടാകുക എന്നത് ഒരു പിന്തിരിപ്പൻ ഏർപ്പാടാണ് എന്ന ചിന്തയാണ് പുരോഗമന ചിന്തകർ എന്ന് അവകാശപ്പെടുന്ന പലരും ഈ ലോകത്തിന്ന് പകർന്നു നൽകിയത്. 

ഇത്തരം ഒരു ചിന്തയുടെ ഏറ്റവും അവസാനത്തെ ഒരു ഉദാഹരണമായിരുന്നല്ലോ ഇക്കഴിഞ്ഞ മാസം നാലാമ്മത് ജനിച്ച ഒരു കുഞ്ഞു പൈതലിനെ അതിന്റെ അമ്മ എറണാകുളത്തെ ഇടപ്പള്ളിയിലെ ഒരു ചർച്ചിന്റെ അങ്കണത്തിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

നാലാമതൊരു കുഞ്ഞിനെ വളർത്തുന്നത് കാരണം തങ്ങളെ സാമൂഹികമായി അധപ്പതിച്ചവരായി സമൂഹം കണക്കാക്കും(!) എന്നാണ് ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുവാനുള്ള കാരണമായി പറഞ്ഞത്. ഈ ഒരു ചിന്ത നമ്മുടെ സമൂഹത്തെ എത്രത്തോളം വിരിഞ്ഞു മുറുക്കിയിട്ടുണ്ട് എന്നതാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

"നാം രണ്ട് നമുക്ക് രണ്ട്" എന്നും, "നാം ഒന്ന് നമുക്ക് ഒന്ന്" എന്നുമൊക്കെയുള്ള ചൊല്ലുകളായിരുന്നല്ലോ നമ്മളൊക്കെ കണ്ടതും കേട്ടതും. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ പല ട്രക്കുകൾക്ക് പിന്നിലും ഈ വാചകങ്ങൾ എഴുതിവെച്ചതായി കണ്ടിട്ടുമുണ്ട്.

ഈ രൂപത്തിലുള്ള "നാം രണ്ട് നമുക്ക് രണ്ട്" എന്നും "നാം ഒന്ന് നമുക്ക് ഒന്ന്" എന്നുമൊക്കെ കേട്ട ഒരാൾ "നാം ഒന്ന്, നമുക്കെന്തിന്ന് മറ്റൊന്ന്?" എന്ന് ചോദിക്കുകയും അത് പ്രവൃത്തി പദത്തിൽ കൊണ്ടുവരികയും ചെയ്‌താൽ ഒരു പരിധിവരെ അയാളെ കുറ്റം പറയാൻ സാധ്യമല്ല. കാരണം സാമൂഹിക ചിന്താഗതി എന്ത് പകർന്ന് നൽകിയോ അതിനെ അതിനേക്കാളും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുവാനാണ് അയാൾ ശ്രമിച്ചത് എന്ന് പറയേണ്ടിവരും.

ഇത്തരമൊരു സന്ദർഭത്തിലാണ് കറകളഞ്ഞ ദൈവിക വിശ്വാസം യദാർത്ഥത്തിൽ മനുഷ്യന്ന് സഹായകമാകുന്നത്.

പെൺകുട്ടികൾ ഉണ്ടാകുന്നത് ഒരു അപമാനമായി കാണുകയും ഒരു വേള ജനിച്ച പെൺകുട്ടിയെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്ന ഒരവസരത്തിലാണ് പരിശുദ്ധ ഖുർആൻ ആ ജനസഞ്ചയത്തോട് സംസാരിച്ചത്.

"ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു." - ഖുർആൻ 17:31.

ദാരിദ്ര്യഭയത്താലോ മറ്റോ കുഞ്ഞുങ്ങളെ ഇല്ലായ്‌മ്മ ചെയ്യുവാൻ പാടില്ല എന്നും എല്ലാവര്ക്കും ഭക്ഷണവും മറ്റ് ജീവിതോപാധികളുമൊക്കെ നൽകുന്നത് സാക്ഷാൽ സൃഷ്ടാവ് ആണ് എന്നുമാണ് പഠിപ്പിക്കപ്പെടുന്നത്.

കൂടുതൽ കുട്ടികൾ ഉണ്ടാകുക എന്നത് സാമൂഹികമായ അപകർഷതാ ബോധം സൃഷ്ടിക്കുന്നുണ്ടെങ്കിൽ, അത്തരം ചിന്തകൾക്കാൾ ഉന്നതമായ ഒരു കാഴ്ചപ്പാടാണ് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. കൂടുതൽ മക്കളുണ്ടാകുക എന്നത് സമ്പത്ത് ഉണ്ടാകുന്നത് ഈ ലോകത്ത് എത്രത്തോളം അലങ്കാരമാണോ അതെ പോലെ ഒരു അലങ്കാരമാണ് മക്കൾ എന്നാണ്.

"സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും." - ഖുർആൻ 18:46. 

ഇത്തരുണത്തിൽ ഒരു യഥാർത്ഥ ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കൂടുതൽ മക്കളുണ്ടാകുക എന്നത് അപകർഷതയല്ല, അഭിമാനമാണ്. ഒരു യഥാർത്ഥ ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കൂടുതൽ മക്കളുണ്ടാകുക എന്നത് ദാരിദ്രമല്ല, സമ്പത്താണ്.



അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Friday, July 20, 2018

വംശീയതയുടെ അപ്പോസ്തലന്മാർക്ക് തലയിൽ ഒരു കിരീടം കൂടി!

വംശീയതയുടെ അപ്പോസ്തലന്മാർക്ക്  തലയിൽ ഒരു കിരീടം കൂടി!

ലോകത്ത് നിലനിൽക്കുന്ന വർഗ്ഗ വംശീയതയുടെ പ്രകടമായ ആൾരൂപവും, ശക്തരായ പ്രയോക്താക്കളുമായ ഇസ്രാഈൽ മക്കൾ, അവരുടെ "രാജ്യത്തെ" ജൂതന്മാർക്ക് മാത്രമായുള്ള ഒരു സ്ഥലമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അവിടങ്ങളിൽ ജീവിക്കുന്ന ജൂതന്മാരല്ലാത്ത മറ്റു ആളുകൾക്ക് വോട്ടവകാശം വരെ നിഷേധിക്കുന്ന തീർത്തും അന്യായമായ ഒരു നീക്കമാണ് അവരുടെ നിയമ നിർമാണ സഭ ഇന്നലെ പാസ്സാക്കിയ ബില്ലിന്റെ കാതൽ.

എന്ത് കൊണ്ട് വംശീയതയുടെ ആളുകളായി ഇസ്രാഈൽ മക്കളെ വിശേഷിപ്പിച്ചു എന്ന് ചോദിച്ചാൽ, അതാണ് തുടക്കം മുതൽ ഇന്നു വരെയുള്ള  അവരുടെ ചരിത്രം എന്നതാണ് അതിനുള്ള ഉത്തരം. 

മഹാനായ ദൈവിക ദൂതൻ യഅകൂബ് നബിയുടെ പന്ത്രണ്ട് മക്കളിൽ നിന്നുണ്ടായ വംശപരമ്പരയായിട്ടാണ് ഇസ്രാഈൽ സന്തതികൾ അന്നും ഇന്നും നിലകൊള്ളുന്നത്. 

ആ പന്ത്രണ്ടു മക്കളിലെ ഒരു ഇളയ മകനോട് മറ്റ് മക്കൾക്കുണ്ടായ അടങ്ങാത്ത വിദ്വേഷവും, അവസാനം ആ ഇളയ മകനെ കൊലപ്പെടുത്തുവാനും, ഇല്ലായ്മ ചെയ്യുവാനും വേണ്ടി അവർ നടത്തിയ ഗൂഢാലോചനകളെ കുറിച്ചുമൊക്കെ ബൈബിളിലും ഖുർആനിലും കാണാവുന്നതാണ്. അവർക്കിടയിൽ തന്നെ അന്യായങ്ങൾ നിലനിന്നിരുന്നു എന്നതാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്.

യഹൂദികൾ എന്നറിയപ്പെടുന്ന ഇസ്രാഈൽ സന്തതികളുടെ ഒരു പ്രധാനപ്പെട്ട വാദമാണ് ദൈവത്തിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആളുകളാണ് അവർ എന്നത്. ലോകത്തുള്ള മറ്റു ഒരു ജനവിഭാഗത്തിന്നും ആ പദവി ഇല്ല എന്നതാണ് അവരുടെ വിശ്വാസം. 

ആ വിശ്വാസത്തെ കുറിച്ച് പരിശുദ്ധ ഖുർആനിൽ പലസ്ഥലങ്ങളിലും പ്രതിപാധിച്ചതായി കാണാവുന്നതാണ്.

"(നബിയേ ) പറയുക: തീര്‍ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന്‌ നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍." - ഖുർആൻ 62:6.

ലോകത്തിലെ മറ്റു ജനങ്ങൾക്കില്ലാത്ത, മറ്റു ജനങ്ങൾക്ക് ഒരു തരത്തിലും നേടിയെടുക്കുവാൻ സാധിക്കാത്ത, ഇസ്രാഈൽ മക്കളുടെ സന്തതി പരമ്പരയിൽ ജനിച്ചവർക്ക് മാത്രം, (ജനനം കൊണ്ട് മാത്രം) ദൈവിക സന്നിധിയിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട് എന്ന അടിസ്ഥാന വിശ്വാസമാണ് നാളിതുവരെ അവർ നടത്തിക്കൊണ്ടിരിക്കുന്ന സകല വംശീയതകളുടെയും അടിസ്ഥാനം എന്ന് കാണാവുന്നതാണ്.

തങ്ങളുടെ താന്തോന്നിത്തങ്ങൾക്കും, ദേഹേച്ഛക്കും ഒക്കെ എതിരായി ദൈവിക ദൂതന്മാർ അവരിലേക്ക് വരുമ്പോഴൊക്കെ, അവരെ നിഷേധിക്കുകയും, പരിഹസിക്കുകയും, ഒരു വേള കൊന്നുകളയുകയും ചെയ്തതാണ് ബഹുഭൂരിഭാഗം വരുന്ന ഇസ്രാഈൽ മക്കളുടെ ചരിത്രം.

"യരുശലേമേ, യരുശ​ലേമേ, പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​വരെ കല്ലെറി​യു​ക​യും ചെയ്യു​ന്ന​വളേ" എന്ന ലൂക്കോസിന്റെ 13:34 വചനം ചൂണ്ടിക്കാണിക്കുന്നതും ഇസ്രാഈൽ മക്കളുടെ തികഞ്ഞ നിഷേധത്തെയും, അതിക്രമത്തെയും കുറിച്ചാണ്.

വംശീയതയുടെയും വിദ്വേഷത്തിന്റെയും ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന ഭൂമിവെട്ടിപ്പിടിക്കലിന്റെയും, മറ്റു മത വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന്റെയും ഏറ്റവും പ്രകടമായ സംഭവ വികാസങ്ങളാണ് യഥാർത്ഥത്തിൽ സിറിയയിൽ ഐസിസ് എന്ന കാപട്യത്തിന്റെ മുഖംമൂടി ധരിച്ചുകൊണ്ട് ഇസ്രാഈൽ നടത്തിക്കൊണ്ടിരിക്കുന്നത്. റഷ്യയുടെ ഇടപെടൽ മൂലം ആ നീക്കം അവസാനം പാളി എന്നത് വേറെ ഒരു വശമാണ്.

സിറിയയിലെ മുസ്ലികളെയും, അവരുടെ ആരാധനാലയങ്ങളെയും മാത്രമല്ല അവർ തകർത്തെറിഞ്ഞത്. നൂറ്റാണ്ടുകളോളം സിറിയയിൽ നിലനിൽക്കുന്ന അവിടുത്തെ ക്രിസ്ത്യൻ ചർച്ചുകൾ ബോംബിട്ട് തകർക്കുകയും, അവിടെ താമസിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ ഐസിസിന്റെ മറപിടിച്ച്‌ കൊന്നൊടുക്കിയുമാണ് അവർ മുന്നേറിക്കൊണ്ടിരിക്കുന്നത് .

വംശീയ ഉന്മൂലനങ്ങൾക്കും, വിധ്വംസക പ്രവർത്തങ്ങളൾക്കുമൊക്കെ മുകളിൽ സൂചിപ്പിച്ച പ്രത്യയശാസ്ത്രപരമായ അടിത്തറ ഉണ്ട് എന്നത് കൊണ്ടാണ് അവരുടെ ചരിത്രത്തിന്റെ തുടക്കം മുതൽ നാളിതുവരെ ഇത്തരം നീചകൃത്യങ്ങൾക്ക് ഇസ്രാഈൽ മക്കൾ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നൽകിവരുന്നത്.

ഈ അതിക്രമങ്ങൾ ഏതറ്റം വരെ പോകുമെന്ന് ചോദിച്ചാൽ, ഏതൊരു ജീസസ്സിനെ അവർ കൊലപ്പെടുത്തി എന്ന് വാദിച്ചുവോ, ആ മർയമിന്റെ പുത്രൻ ജീസസ് അഥവാ ഈസ(അ) ഇന്നത്തെ സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ സ്ഥിതിചെയ്യുന്ന ഉമയ്യാദ് പള്ളിയുടെ കിഴക്കൻ മിനാരത്തിൽ വന്നിറങ്ങുന്നത്  വരെ എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Monday, July 16, 2018

യഥാർത്ഥ രാമ രാജ്യം പുലരട്ടെ

യഥാർത്ഥ രാമ രാജ്യം പുലരട്ടെ

അടുത്ത തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയെ ഒരു മതാധിഷ്ടിത രാജ്യമാക്കുകയാണ് ഭരണകക്ഷിയുടെ താൽപര്യം എന്ന് ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞതും അതിനോടനുബന്ധിച്ചുണ്ടായ പ്രതികരണങ്ങളുമാണ് ഇങ്ങിനെ ഒന്നെഴുതുവാൻ പ്രേരണ നൽകിയത്.

സന്തുഷ്ടിയും സമൃദ്ധിയും നിറഞ്ഞ കോസലാ മഹാരാജ്യത്തിലെ പ്രധാനാ നഗരവുമായിരുന്ന അയോദ്ധ്യപുരിയെയാണ് രാമാ രാജ്യത്തിന്റെ നെടുംതൂണായി രാമായണത്തിൽ കാണുവാൻ സാധിക്കുന്നത്.

സത്യം മാത്രം പറയുന്ന, ആറു വേദങ്ങൾ പഠിച്ച, ധർമ്മത്തെ നന്നായി ആശ്രയിച്ച, നന്മയിൽ വർത്തിക്കുന്ന മന്ത്രിമാരാൽ സഹായിക്കപ്പെട്ട ചന്ദ്ര ശോഭയുള്ള ദശരഥ രാജാവിനാൽ ഭരിക്കപ്പെട്ട, ആരാലും കീഴടക്കുവാൻ സാധിക്കാത്ത അയോദ്ധ്യ.

മണ്ണിന്റെ മക്കൾ വാദം ഉന്നയിക്കാത്ത, നാനാ ദേശവാസികളായ വ്യാപാരികളാൽ ശോഭിക്കപ്പെട്ടിരുന്ന രാജ്യമാണ് രാമായണത്തിലെ അയോദ്ധ്യ. കാമവെറിയുള്ളവനോ, ഗുണഹീനനോ, നാസ്തികനോ, ക്രൂരനോ ഇല്ലാത്ത രാജ്യമാണ് രാമായണത്തിലെ അയോദ്ധ്യ. 

ഇങ്ങിനെ ഒരു പാട് നല്ല വിശേഷണങ്ങളുള്ള സമാധാന പൂർണ്ണമായ ഒരു രാജ്യമായിട്ടാണ് രാമായണത്തിലെ അയോദ്ധ്യ നിലകൊള്ളുന്നത്.

എന്നാൽ രാമ രാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുമ്പോൾ, രാമായണത്തിലെ അയോദ്ധ്യാ രാജ്യം ഒരു വഴിക്കും, രാമ രാജ്യം ലക്ഷ്യമാക്കിയവർ അതിന്റെ നേരെ എതിർ ദിശയിലേക്കും പോകുന്ന കാഴ്ചക്കാണ് ഇന്ത്യാ മഹാരാജ്യം സാക്ഷിയായിട്ടുള്ളത്. 

അയോദ്ധ്യയുടെ അധിപനായി വാഴുന്നതിന്റെ തലേ ദിവസം, തന്റെ ഉള്ളം കയ്യിൽ വന്ന അധികാരമെല്ലാം ത്യജിച്ചുകൊണ്ട്, നീണ്ട പതിനാല് വർഷത്തെ കാനന വാസത്തിന്ന് പോകുന്ന ശ്രീ രാമനെ രാമായണം വരച്ചു കാണിക്കുമ്പോൾ, അധികാരത്തിന്ന് വേണ്ടി ജനങ്ങളെ വർഗീയമായി ചേരിതിരിച്ച്, തമ്മിൽ തല്ലിച്ച്, രക്തം ചിന്തിക്കുന്ന വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമാണ് രാമാരാജ്യമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് പറയുന്നവർ നടപ്പാക്കുന്നത്.

രാമായണ കാവ്യത്തെ ആറ്റിക്കുറുക്കി, അതിന്റെ ആകെത്തുക "ഹിംസ അരുത്" എന്നതാണ് എന്ന് പ്രഖ്യാപിക്കുകയും, അത് തന്റെ ജീവിതം കൊണ്ട് കാണിക്കുകയും ചെയ്ത രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്ത് ജീവനെടുത്താതാണ് രാമരാജ്യത്തിന്റെ അവകാശം ഏറ്റെടുത്ത ആളുകൾ ഇന്ത്യക്ക് സമ്മാനിച്ചത്. 

കുറ്റമില്ലാത്ത പുരുഷനെ, ശത്രുവായിരുന്നാൽ പോലും ഹിംസിക്കുകയില്ല എന്ന രാമായണ വാക്യത്തെ നെഞ്ചിലേറ്റിയ ആളുകൾ എവിടെ?

അഹിംസക്ക് വേണ്ടി നിലകൊണ്ട മഹാത്മാ ഗാന്ധിയുടെ നാടായ ഗുജറാത്തിന്റെ മണ്ണിൽ, ജീവന്ന് വേണ്ടി യാചിക്കുന്ന, നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിൽക്കുന്ന കുത്തുബുദ്ധീൻ അൻസാരിമാരെയും, ഊരിപ്പിടിച്ച വാളുമായി ആർത്തട്ടഹസിക്കുന്ന അശോക് മോച്ചിമാരെയുമൊക്കെയാണ് രാമരാജ്യത്തിന്റെ അവകാശം ഏറ്റെടുത്ത ആളുകൾ ഇന്ത്യക്ക് സമ്മാനിച്ചത്. 

അസൂയ ഉള്ളവരോ, ശക്തിയറ്റവനോ, ദീനതയാർന്നവനോ, വ്യാകുല ചിത്തനായവനോ, വ്യാധിപീഡിതനോ ഇല്ലാത്ത രാജ്യമെന്ന് വാൽമീകി മഹർഷി വിശേഷിപ്പിച്ച  രാമായണത്തിലെ അയോദ്ധ്യ എവിടെ? 

രാമായണത്തിലെ അയോദ്ധ്യ സമാധാന പൂർണ്ണമായി നിലകൊള്ളുമ്പോൾ, ആ ഭൂമിയെ സംഘർഷ ഭൂയായി മാറ്റുകയും, അത് തങ്ങളുടെ അധികാരത്തിലേക്കുള്ള കുറിക്കുവഴിയായി ഇന്നും കൊണ്ട് നടക്കുകയും ചെയ്യുന്ന ആളുകൾ രാമ രാജ്യമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പറയുമ്പോൾ, അല്ല ശാന്തികുടികൊണ്ട രാമരാജ്യത്തെ തച്ചുതകർക്കാൻ ഒരുമ്പെട്ട രാവണ രാജ്യമാണ് നിങ്ങളുടെ ലക്ഷ്യം എന്നാണ് ഇതിനെല്ലാം സാക്ഷിയായവർക്ക് പറയാനുള്ളത്.

അബൂ അബ്ദുൽ മന്നാൻ

Tuesday, July 3, 2018

നഷ്ടപ്പെട്ടത് നിഷ്കളങ്കതയുടെ രണ്ടു മുഖങ്ങൾ

നഷ്ടപ്പെട്ടത് നിഷ്കളങ്കതയുടെ രണ്ടു മുഖങ്ങൾ

സഹോദരൻ അരിയിൽ ശുക്കൂറിന്ന് ശേഷം മനസ്സിനെ പിടിച്ചുലച്ച ഒന്നാണ് സഹോദരൻ അഭിമന്യുവിന്റെ കൊലപാതകം.

കാപാലിക രാഷ്ട്രീയക്കാരുടെ കരാളഹസ്തങ്ങളാൽ നിഷ്കരുണം ചവിട്ടിമെതിക്കപ്പെട്ട യുവത്വത്തിൻറെ മിഥുനങ്ങൾ നാമ്പിട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്ന രണ്ടു മുഖങ്ങൾ.

രണ്ടു പേരുടെയും രാഷ്ട്രീയമായ നിലപാടുകൾ എന്തുമായിക്കോട്ടെ, തങ്ങൾ നിലകൊണ്ടിരുന്ന കർമ്മ വീഥികളിൽ നിസ്വാർത്ഥമായി കുതിച്ചു മുന്നേറുവാൻ വെമ്പൽ കൊള്ളുന്നത് ആ മുഖങ്ങളിൽ നിന്നും ആർക്കും വായിച്ചെടുക്കാം.

കൊന്നവരുടെയും, കൊല്ലപ്പെട്ടവരുടെയും പേരിലെ മതം ചികഞ്ഞുകൊണ്ട്, ഇവിടെ സൂചിപ്പിക്കപ്പെട്ട കൊലപാതകങ്ങളിൽ ഒന്ന് തീവ്രവാദമാണെന്നാണ് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കേന്ദ്രങ്ങൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

അരിയിൽ ഷുക്കൂറിന്റെ നെഞ്ചിൽ കടാര കുത്തി ഇറക്കിയവനും അഭിമന്യുവിന്റെ നെഞ്ചിൽ കടാര കുത്തി ഇറക്കിയവനും ഭീകര വാദികൾ തന്നെയാണ്; അരിയാഹാരം കഴിക്കുന്നവർക്ക് മറ്റൊരു ഡെക്കറേഷൻ ആവശ്യമില്ല.

നിഷ്പക്ഷമായും നീതിയുക്തമായും ശിക്ഷ നടപ്പാക്കുവാനുള്ള ചങ്കുറപ്പാണ് ഭരണാധികാരികളിൽ നിന്നും നീതിപീഠങ്ങളിൽ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നത്. അതല്ലാതെ, സ്വന്തം പാർട്ടിയിൽ പെട്ടവനാണെങ്കിൽ ഒരു നീതിയും, അല്ലാത്തവനാണെങ്കിൽ വേറെ നീതിയും അല്ല വേണ്ടത്.

ഒരു കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുകൊണ്ട് മഹാനായ ഖലീഫ ഉമർ ആറാം നൂറ്റാണ്ടിൽ നടത്തിയ പ്രസ്താവന ഇന്നത്തെയും എന്നത്തേയും ഭരണാധികാരികൾക്ക് പ്രചോദനമാകേണ്ടതുണ്ട് എന്നാണ് അഭിപ്രായം.

"സൻആയിലെ (ഇന്നത്തെ യമനിന്റെ തലസ്ഥാനത്തിലെ) മുഴുവൻ ആളുകളും ആ കുട്ടിയെ കൊന്നതിൽ പങ്കുണ്ടെങ്കിൽ, അവരെ മുഴുവനും പകരം കൊല്ലുമായിരുന്നു" എന്നാണ് ഖലീഫ ഉമർ പ്രഖ്യാപിച്ചത്.

കുത്തിയവനെ മാത്രമല്ല, കുത്താൻ കത്തി നൽകിയവനെയും, വാഹനം ഒരുക്കിക്കൊടുത്തവനെയും, റൂട്ട് കാണിച്ചുകൊടുത്തവനെയും, പിറകിൽ നിന്നും കൈ പിടിച്ചുവച്ചവനെയുമൊക്കെ നീതി പീഠത്തിൽ ഹാജരാക്കി, ശിക്ഷയായിക്കൊണ്ട് എല്ലാറ്റിന്റെയും തലവെട്ടിക്കളയും എന്ന്.

കൊല്ലപ്പെട്ടവനോടും അവന്റെ കുടുംബത്തോടുമുള്ള നീതിയും, ജീവിച്ചിരിക്കുന്നവർക്കുള്ള താക്കീതുമാണ് ഇത്തരം ശിക്ഷാ നടപടികൾ.

മനഃസാക്ഷി ഉള്ളവർക്ക് അംഗീകരിക്കാനാവില്ല ഇതെന്നല്ല, ഒരു കൊലപാതകവും. അതിനെ രാഷ്രീയമെന്നും തീവ്രവാദമെന്നുമൊക്കെ തരം തിരിക്കുന്നത്, നീതി നിർവഹണത്തിൽ നിന്നും, ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നുമൊക്കെയുള്ള ഒളിച്ചോട്ടമാണ് എന്നാണ് സൂചിപ്പിക്കുവാനുള്ളത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ