Wednesday, September 11, 2019

ആഘോഷങ്ങൾ നടക്കട്ടെ

ആഘോഷങ്ങൾ നടക്കട്ടെ

വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന സുഹൃത്തിന്റെ കൂടെ ആഹാരം കഴിക്കുന്നതിന്ന് വേണ്ടി ഹോട്ടൽ അന്വേഷിച്ച് പോകുന്നു.

ആ സുഹൃത്ത് വെജിറ്റേറിയൻ മാത്രമേ കഴിക്കൂ എന്നറിയുന്ന മറ്റൊരാൾ പറഞ്ഞു: വെജും നോൺ വെജ്ജും ഉള്ള ഏതെങ്കിലും ഹോട്ടലിൽ പോയിട്ട്  താങ്കൾക്ക് വെജ്ജ് മാത്രം കഴിക്കാം എന്ന്. 

എന്നാൽ സൂക്ഷമതക്ക് വേണ്ടി ഒരു വെജിറ്റേറിയൻ മാത്രം ഉള്ള ഹോട്ടലിൽ പോകുന്നത് നന്നായിരിക്കും എന്ന് ആ സുഹൃത്ത് അഭിപ്രായപ്പെട്ടു.

എന്താണ് അദ്ദേഹത്തിന്ന് ഇത്ര നിർബന്ധം? നോൺ വെജ്ജും, വെജ്ജും ഉള്ള ഹോട്ടലിൽ പോയിട്ട് വെജ്ജ് മാത്രം കഴിച്ചാൽ പോരെ എന്ന് കൂട്ടത്തിൽ ഒരാൾ ചോദിച്ചു.

ഒരു നേരം നോൺ വെജ്ജ് കഴിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് മറ്റൊരാൾ ചോദിച്ചു.

ഭക്ഷണത്തിലെ നോൺ വെജ്ജ് ഭാഗം ഒഴിവാക്കിയിട്ടുള്ള ഭാഗം കഴിക്കാൻ പറ്റുമോ എന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു.

പലതരക്കാരായ ആളുകളിൽ നിന്നും അങ്ങിനെ പല തരം ചോദ്യങ്ങളും അഭിപ്രായങ്ങളും ഉയർന്നു വന്നു, ...

ഇതെഴുതുന്ന എന്നെ സംബന്ധിച്ചിടത്തോളം കൃത്യമായ ഒരു നിലപാട് ഈ വിഷയത്തിൽ ഉണ്ട്. അതായത് വെജിറ്റേറിയൻ മാത്രം കഴിക്കുന്ന ആ സുഹൃത്തിന്റെ ആവശ്യം, അദ്ദേഹം തൃപ്തിപ്പെടുന്ന വിധത്തിൽ നടക്കണം. ആ ആവശ്യം നടക്കുന്നതിന്ന് വേണ്ടി കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന ഒരു വെജിറ്റേറിയൻ ഹോട്ടലിൽ പോയാലും ശരി!

ഇനി താൻ പവിത്രമെന്ന് കരുതിപ്പോന്ന സസ്യാഹാരത്തിൽ അധിഷ്ടിതമായ ആ വിശ്വാസത്തിന്ന് എന്തെങ്കിലും കോട്ടം തട്ടുവാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ട് സുഹൃത്ത് ആ ഭക്ഷണം കഴിക്കുന്നതിൽ നിന്നും വിട്ട് നിന്നാൽ, ആ തീരുമാനത്തെയും ആ സുഹൃത്തിനെയും ക്രൂശിക്കുന്നതിന്ന് പകരം, അതിനെ സ്വാഗതം ചെയ്യുകയും, അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ്  ഞാൻ ഇഷ്ടപ്പെടുന്നത്.

സൂചിപ്പിക്കപ്പെട്ടതുപോലുള്ള വ്യത്യസ്ത തരം സന്ദർഭങ്ങൾ ആർക്കും ജീവിതത്തിൽ കടന്നു വരാം. പലവിധത്തിലുള്ള .വിശ്വാസ-ആചാരങ്ങൾ വച്ച് പുലർത്തുന്ന ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ പ്രത്യേകിച്ചും.

ജീവിതത്തിൽ ഉടനീളം, തീർത്തും കറകളഞ്ഞ ഏകദൈവ വിശ്വാസം കൊണ്ടുനടക്കുന്ന എന്നെപ്പോലെയുള്ള ആളുകൾ അഭിമുഖീകരിക്കുന്ന അത്തരം ഒരു സന്ദർഭത്തിലുമാണ് ഇതെഴുതുന്നത്.

ഓരോ ദിവസവും, ഒട്ടും മുടങ്ങാതെ നിർവഹിക്കുന്ന അഞ്ചു നേരത്തെ നിസ്കാരത്തിൽ, ഏകനായ സൃഷ്ടാവുവിന്റെ മുൻപിൽ തല താഴ്ത്തിക്കൊണ്ട്, ഹൃദയത്തിന്റെ ആഴിയിൽ സ്പർശിച്ചുകൊണ്ടു, ചുരുങ്ങിയത് പതിനേഴ് തവണയെങ്കിലും പറയുന്ന പരിശുദ്ധ ഖുർആനിലെ ഒരു വചനമാണ് - "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്നത്.

ആരാധനയുടെയും, സഹായത്തേട്ടത്തിന്റെയും ഭാഗമായി എന്തെല്ലാം കാര്യങ്ങൾ ഉണ്ടോ, അതെല്ലാം തന്നെ സർവ്വലോക സൃഷ്ട്ടാവായ, ഏകനായ അല്ലാഹുവിന്ന് മാത്രമേ സമർപ്പിക്കാവൂ എന്നും, അതിന്റെ ഒരംശം പോലും ഒരു സൃഷ്ടിയുടെ മുമ്പിലും ഒരിക്കലും സമർപ്പിക്കുവാൻ പാടില്ല എന്നതുമാണ് ഈ വചനത്തിന്റെ രത്‌ന ചുരുക്കം.

ഒരുവേള നമ്മൾ പഠിക്കുവാൻ ശ്രമിച്ചാൽ "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന ഖുർആൻ 1:5 വചനം സകല വേദങ്ങളുടെയും അന്തസത്ത ആണെന്നുള്ള യഥാർഥ്യം കാണുവാൻ സാധിക്കും.

"അല്ലയോ മനുഷ്യ! സൂര്യൻ മുതലായ തേജോമയവസ്തുക്കൾക്ക് ആധാരവും ഇതുവരെ ഉണ്ടായതും ഉണ്ടാകുന്നതും ആയ ലോകത്തിന്റെ ഏകനും അദ്വിതീയനും അധിപനുമായ പരമാത്മാവ് ഈ ജഗത്തിന്റെ ഉത്ഭവത്തിന്നും മുൻപ് ഉണ്ടായിരുന്നു. ഭൂമി മുതൽ സൂര്യൻവരെയുള്ള ജഗത്തിനെ സൃഷ്ടിച്ച ആ പരമാത്മ  ദേവനെ സ്‌നേഹപൂർവ്വം ഭജിക്കുവിൻ" - ഋഗ്വേദം 10. 121.1

"അടിമവീടായ മിസ്രയീം ദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്”. പുറപ്പാട് 20:2,3,4.

എന്നാൽ ഇന്ന് നാട്ടിൽ നടക്കുന്ന പല ആഘോഷങ്ങളുടെയും അടിസ്ഥാനം ഭൂമി ലോകത്ത് ജീവിച്ചുപോയ പല മനുഷ്യരെയും ആരാധനാ മൂർത്തികളായി കണ്ടുകൊണ്ട് അവർക്കുവേണ്ടി ആരാധനകളും മറ്റും  അർപ്പിക്കുന്ന ഒരു രീതിയാണ്.

കറകളഞ്ഞ ഒരു ഏകദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ആ ആഘോഷങ്ങളും അതിന്റെ ഭാഗമായി വിളമ്പുന്ന രുചികരമായ ഭക്ഷണത്തിൽ നിന്നുമൊക്കെ, അൽപം പ്രയാസത്തോടുകൂടിത്തന്നെ ഒഴിവാക്കേണ്ടിവരുന്നതിന്റെവി വളരെ സുപ്രധാനമായ കാരണമാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

തീർച്ചയായും ഒരാൾ ഇഷ്ട്ടപ്പെടുന്ന വിശ്വാസവും, അതിനനുസരിച്ചുള്ള  ആരാധനയുമൊക്കെ ആചരിക്കുവാനും മറ്റുമുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിക്കുന്നു എന്ന അർത്ഥത്തിൽ സന്തോഷം മാത്രമേ ഉള്ളൂ. അതല്ലാതെ ആഘോഷത്തോടോ, അത് നടത്തുന്ന ആളുകളോടോ തന്നെ മറ്റൊന്നും ഇല്ല.

ആദർശ വിഷയത്തിലുള്ള വിയോജിപ്പ് നിലനിൽക്കേ തന്നെ മറ്റെല്ലാ സ്നേഹ ബന്ധങ്ങളും, സഹവർത്തിത്തവും ഒക്കെ നിലനിറുത്തേണ്ടതുണ്ട് അതിനായി പരിശ്രമിക്കേണ്ടതുണ്ട് എന്നതാണ് ഈയുള്ളവന്റെ നിലപാട്. അതുകൊണ്ടു തന്നെയാണ്, ഏറ്റവും അവസാനമായി,  വളരെ ചെറുപ്പം മുതൽ ഞാൻ കാണുന്ന എന്റെ വല്യമ്മയുടെ അയൽവാസിയായിരുന്ന ടീച്ചറുടെ പേരമകന്റെ കല്യാണത്തിന്ന് കോഴിക്കോട്ടെ അരിയടത്ത് പാലത്തുള്ള ഹാളിൽ കഴിഞ്ഞ മാസം പോയതും, ബന്ധങ്ങൾ പുതിക്കിയതും, ഗംഭീര സദ്യ കഴിച്ചതുമൊക്കെ. അത് കൊണ്ട് തന്നെയാണ് ആഴ്ചകൾക്ക് മുൻപ് അളിയന്റെ കല്യാണത്തിന്ന് വെജിറ്റേറിയൻ ഭക്ഷണം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതും, എന്റെ പ്രിയ സഹപാഠി അനൂപും കുടുംബവും വന്നപ്പോൾ, ഭക്ഷണ സമയത്ത്, നോൺ വെജ്ജ് വേണോ, അതോ വെജ്ജ് വേണോ എന്ന് പ്രത്യകം ചോദിച്ചതും പരിഗണന നൽകിയതും.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.