Tuesday, August 21, 2018

കാരുണ്ണ്യവും ദിശാ ബോധവും ഉള്ള ഒരു ഭരണാധികാരിയുടെ സ്വാന്തനത്തിന്റെയും പ്രതീക്ഷയുടെയും ഉജ്ജ്വലമായ വരികൾ

കാരുണ്ണ്യവും ദിശാ ബോധവും ഉള്ള ഒരു ഭരണാധികാരിയുടെ സ്വാന്തനത്തിന്റെയും പ്രതീക്ഷയുടെയും ഉജ്ജ്വലമായ വരികൾ


അല്ലെങ്കിൽ എന്തിനാണ് യുഎഇയുടെ ഭരണാധികാരിയായ പ്രിയ ഷെയ്ഖ് മുഹമ്മദ് അങ്ങേക്ക് ഇത് പറയേണ്ട ആവശ്യം. താങ്കളുടെ രാജ്യത്തിന്റെ വിജയത്തിൽ മലയാളികൾ പങ്ക് കൊണ്ടിട്ടുണ്ടെങ്കിൽ അതിന്നവർ പ്രതിഫലവും പറ്റിയിട്ടുണ്ട് എന്നൊക്കെ അങ്ങേക്ക് ചിന്തിക്കാമായിരുന്നല്ലോ. പക്ഷെ അങ്ങേക്ക് അങ്ങിനെ ചിന്തിക്കുവാൻ കഴിഞ്ഞില്ല എന്നതും, രാജ്യാന്തരവും സാംസ്കാരികവും ഭാഷാപരവുമായ സകല മതികൾകെട്ടുകളെയും ഭേദിച്ചുകൊണ്ട് താങ്കൾ കാണിച്ച ഈ ദയാ വായ്പ്പുമൊക്കെ ലോക ഭരണാധികാരികൾക്ക് ഒരു ഉത്തമ മാതൃകയാണ് എന്നതിൽ ഒരു സംശയവും ഇല്ല.

കുറച്ചു മാസങ്ങൾക്ക് മുൻപ് എറണാകുളത്തെ കലൂർ സ്റ്റേഡിയത്തിൽ #AbuDhabi എന്ന ഹാഷ് ടാഗിൽ അങ്ങയുടെ രാജ്യം സംഘടിപ്പിച്ച ഒരു എക്‌സിബിഷനിൽ പങ്കെടുത്ത എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇല്ലായ്മ്മയുടെ പടുകുഴിയിൽ വീണു കിടക്കുകയായിരുന്ന ഒരു ജന സമൂഹത്തെ ദിശാ ബോധം കൊണ്ട് കൈപിടിച്ചുയർത്തിയ അങ്ങയുടെ പിൻഗാമിളകുടെ ചില ചരിത്ര സ്മ്രിതികളാണ്.

ഒട്ടകത്തിന്റെ മൂക്ക് കയർ മാത്രം പിടിക്കുവാനറിയുകയും, ആ ഒട്ടകം എങ്ങോട്ട് ചായുന്നോ അങ്ങോട്ട് മാത്രം ചായുന്ന ഒരു ജനതയായിരുന്നല്ലോ പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അവിടങ്ങളിൽ ഉണ്ടായിരുന്ന സമൂഹങ്ങൾ. ആ അഗാധമായ അന്ധകാരത്തിൽ നിന്നും അങ്ങയുടെ രാജ്യത്തെയും ജനങ്ങളെയും മാനുഷികതയുടെ വിഹായസ്സിലേക്ക് കൈപിടിച്ചുയർത്തിയ പ്രത്യയശാസ്ത്രമായ പരിശുദ്ധ ഖുർആനിലെ ഒരു വചനം ഈ സന്ദർഭത്തിൽ അനുസ്മരിച്ചുകൊള്ളട്ടെ.

"നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍." - ഖുർആൻ 2:177.

എന്താണ് പുണ്യം, ആരാണ് പുണ്യവാൻ എന്നതൊക്കെയാണ് ഈ വചനം വിശദീകരിക്കുന്നത്.

പുണ്യം എന്ന് പറഞ്ഞാൽ അത് ആരാധനാലയത്തിന്റെ മതിൽകെട്ടുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. പുണ്യം എന്ന് പറഞ്ഞാൽ അത് ഏതെങ്കിലും ആചാരം മുറുകെപ്പിടിക്കൽ മാത്രമല്ല. വിശ്വാസം ആർജ്ജിച്ചാൽ പിന്നെ വരുന്നത് ധനം ചിലവഴിക്കലാണ്. പുണ്യത്തിന്റെ വലിയ ഒരു കാതലായി പഠിപ്പിക്കപ്പെടുന്നത് തന്നെ സ്വന്തം സമ്പത്തിനോട് അതിയായ ആഗ്രഹം ഉണ്ടായിരിക്കെ അത് പലവിധം വിഷമതകൾ അനുഭവിക്കുന്ന ആളുകൾക്ക് കൊടുക്കലാണ്. 

"ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും." - ഖുർആൻ 76:8.

യാതൊരു സംഗതി തങ്ങൾക്ക് തന്നെ ആവശ്യമുണ്ടോ, ആ ആവശ്യവും നിലനിൽക്കെത്തന്നെ മറ്റുള്ളവരെ കൂടി പരിഗണിക്കുന്ന ആളുകളാണവർ. 

തങ്ങളെ നിഷ്‌കാസനം ചെയ്യുവാൻ വേണ്ടി യുദ്ധത്തിന്ന് വന്ന ആളുകളെ തടവുകാരായി പിടിച്ചാൽ പോലും അവിടെ മുസ്ലിമെന്നോ അമുസ്ലിമെന്നോ ഉള്ള ഒരു വ്യത്യാസവും കാണിക്കുവാൻ പാടുള്ളതല്ല എന്നത് പ്രവാചകാദ്ധ്യാപനങ്ങളിൽ പെട്ടതാണ്. 

ഒരു യുദ്ധത്തടവുകാരനോട് പോലും അത്തരത്തിലുള്ള ഒരു വിവേചനം പാടില്ല എന്ന് ആദർശ സംഹിതകളിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ, മറ്റു വിഷമതകൾ അനുഭവിക്കുന്നവരുടെ കാര്യത്തിൽ വിവേചനം പാടില്ല എന്ന്  പ്രേത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. 

ഇനി, എന്തിനാണ് ഈ സമ്പത്തൊക്കെ ചിലവഴിക്കുന്നത്? നാലാളുകൾ കാണാൻ വേണ്ടിയാണോ? മീഡിയകളിൽ വാർത്തക്ക് വേണ്ടിയാണോ? തിരിച്ച് എന്തെകിലും ഉപകാരം കിട്ടാൻ വേണ്ടിയാണോ?

"( അവര്‍ പറയും: ) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല." - ഖുർആൻ 76:9.

തങ്ങൾ ആർക്കാണോ സഹായം നൽകുന്നത്, അവരിൽ നിന്നും ഒരു തരിമ്പ് പ്രതിഫലമോ, അനുമോദനമോ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല. 

സോഷ്യൽ മീഡിയകളിലെ ലൈക്കുകൾക്ക് വേണ്ടി അല്ല അത് ചെയ്യുന്നത്. ലോകത്തെ എഴുനൂറ് കോടിയിൽ പരം ജനങ്ങളിൽ ഒരാൾ പോലും അത് ലൈക്ക് ചെയ്തില്ലെങ്കിലും തങ്ങളുടെ രക്ഷിതാവിന്റെ ഒരേ ഒരു ലൈക്ക് മാത്രമാണ് ഇത്തരം ആളുകൾ പ്രതീക്ഷിക്കുന്നത്. 

അഖിലാണ്ഡത്തെ പടച്ച് പരിപാലിക്കുന്ന, ഏകനായ, ഒരു പങ്കാളിയുടെയും ആവശ്യമില്ലാത്ത സാക്ഷാൽ പടച്ചവന്റെ പ്രീതിയാണ് ഇത്തരം ആളുകൾ പ്രതീക്ഷിക്കുന്നത്, അതാണ് പുണ്യം, അവനാണ് പുണ്യവാൻ,  അവളാണ് പുണ്യവതി എന്നതൊക്കെയാണ് പഠിപ്പിക്കപ്പെടുന്നത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ. 

Saturday, August 4, 2018

പണക്കാരനെയും പാവപ്പെട്ടവനെയും കോർത്തിണക്കിയ സാമ്പത്തിക സിദ്ധാന്തം

പണക്കാരനെയും പാവപ്പെട്ടവനെയും കോർത്തിണക്കിയ സാമ്പത്തിക സിദ്ധാന്തം

ലോകത്ത് നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയും, അതിന്റെ വിപരീതമായ തൊഴിലാളിത്ത വ്യവസ്ഥിതിയും തമ്മിൽ ആശയപരമായ പല സംവേദനങ്ങളും  നടന്നിട്ടുണ്ട്.

അത്തരമൊരു കാര്യമാണ് കേരളത്തിലെ പ്രമുഖനായ ഒരു വ്യവസായി ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. 

"പെറ്റി ബൂർഷാ" എന്നും, "അമേരിക്കൻ ചെരുപ്പ് നക്കി" എന്നുമൊക്കെയുള്ള വിശേഷണങ്ങൾ തന്റെ  ബിസിനസ്സിന്റെ തുടക്കത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന ഒരു കാലഘട്ടത്തെയാണ് അദ്ദേഹം അനുസ്മരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ആ വിശേഷണം തന്നിൽ ചാർത്തിയ പാർട്ടിയുടെ അമരക്കാരൻ  ഇന്ന് ബൂർഷാസികളുടെ പറുദീസയായ അമേരിക്കയിലേക്ക് പോകാനിരിക്കുന്ന വാർത്തയും കൊടുത്തിരിക്കുന്നു.

കാക്കനാട് എൻജിഒ ക്വർട്ടേഴ്സിൽ ഞാൻ കണ്ടിട്ടുള്ള, എല്ലാ നിലകളിലും വലിയ ചെടികൾ വെച്ച് പിടിപ്പിച്ച്‌, പ്രകൃതിയോട് ചേർത്തു വെച്ച അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥൻ കൂടിയായ ഒരാൾക്കാണല്ലോ ഇത് കേൾക്കേണ്ടി വന്നത് എന്നോർത്തപ്പോൾ അതൊരു പ്രയാസമായിട്ടാണ് തോന്നിയത്.

കൂട്ടിയോജിപ്പിക്കുവാൻ പറ്റാത്ത വിധം ആശയപരമായി വിരുദ്ധ ചേരിയിൽ നിൽക്കുന്ന രണ്ട് സാമ്പത്തിക സിദ്ധാന്തങ്ങളുടെ ഏറ്റുമുട്ടലുകളാണ് യഥാർത്ഥത്തിൽ ഇവിടങ്ങളിൽ നടക്കുന്നത്.

ഒരു ഭാഗത്ത്, സ്വകാര്യ സമ്പത്തിനെ ലോകത്തിലെ സകല അന്യായങ്ങൾക്കുമുള്ള ഹേതുവായി കാണുകയും, ആ സമ്പത്ത് ഉടമപ്പെടുത്തിയ വ്യക്തികളെ ബൂർഷാസികളായും, തങ്ങളുടെ ആശയങ്ങൾകുള്ള മൂലധനമായും കാണുന്ന തൊഴിലാളിത്ത വ്യവസ്ഥിതി.

മറുഭാഗത്ത്, എന്തിനെയും കഴിവിന്റെ പരമാവധി വിൽപ്പനച്ചരക്കാക്കി മാറ്റുന്നതിന്റെ കൂടെത്തന്നെ  തൊഴിലാളിത്ത വ്യവസ്ഥിതിയുടെ നിയമ പുസ്തകവും കൂടി കമ്പോളത്തിൽ വിറ്റഴിക്കാൻ അതിയായി വെമ്പൽ കൊള്ളുന്ന മുതലാളിത്ത വ്യവസ്ഥിതി.

ഇത്തരമൊരു സാഹചര്യത്തിലാണ് ആറാം നൂറ്റാണ്ടിലെ അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ലോകർക്ക് വേണ്ടി സമർപ്പിക്കപ്പട്ട പരിശുദ്ധ ഖുർആൻ ജനസമക്ഷം സമർപ്പിക്കുന്ന പണക്കാരനെയും പാവപ്പെട്ടവനെയും കോർത്തിണക്കിയ, തീർത്തും ചൂഷണ വിമുക്തമായ സാമ്പത്തിക സിദ്ധാന്തത്തിന്റെ പ്രസക്തി കടന്നു വരുന്നത്.

പ്രധാനമായും അഞ്ചു സ്തംഭങ്ങളാണ് ഈ സാമ്പത്തിക വ്യവസ്ഥിതിയുടെ തൂണുകളായി വർത്തിക്കുന്നത്.

1.  പലിശ രഹിത സമ്പദ്  വ്യവസ്ഥ
2. സക്കാത്ത് അഥവാ പണം ഉള്ളവൻ കൊടുക്കേണ്ട ഓഹരി.
3. ദാനധർമ്മം.
4. അനന്തരാവകാശ നിയമം.
5. വിനിമയ നിയമങ്ങൾ

ഇപ്പറഞ്ഞ സ്തംഭങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത്,  പണക്കാരന്ന് എത്ര സമ്പത്ത് വേണമെങ്കിലും നീതിപൂർവ്വകമായി സമ്പാദിക്കുവാനും, അതോടൊപ്പം തന്നെ പാവപ്പെട്ടവന്ന് ചൂഷണ മുക്തമായും, സമാധാനപരമായും തന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമുള്ള വലിയ ഒരു അവസരവുമാണ് ഉണ്ടാകുക.


1.  പലിശ രഹിത സാമ്പദ്  വ്യവസ്ഥ

ഇന്നിന്റെ ലോകം പലിശയിലും, കൂട്ടുപലിശയിലും, അതിന്റപ്പുറത്തുള്ള പലിശയിലും കുളിച്ചു കിടക്കുകയാണ്. ലോകത്തുള്ള  സമ്പത്തിന്റെ വലിയ ശതമാനം വളരെ കുറഞ്ഞ ആളുകളിൽ ഒതുങ്ങിപ്പോയതിന്റെ ഒരു പ്രധാന കാരണം പലിശയാണെന്ന്  ആ വിഷയം പഠിക്കുമ്പോൾ മനസ്സിലാകുന്നതാണ്.

"അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ബാസിന്ന് കിട്ടാനുള്ള പലിശ മുഴുവനും ഞാൻ ഇതാ റദ്ദ് ചെയ്തിരിക്കുന്നു"  എന്ന് മുഹമ്മദ് നബി(സ) ജനലക്ഷങ്ങളെ സാക്ഷി നിറുത്തി പ്രഖാപിച്ചപ്പോൾ, പാവപ്പെട്ടവനെ പിഴിഞ്ഞു, പിഴിഞ്ഞു കൊണ്ടിരുന്ന ഒരു വ്യവസ്ഥിതിയുടെ അടിവേരാണ് അറുക്കപ്പെട്ടത്.  ആ അടിവേര് അറുത്തുമാറ്റിയ പ്രവാചകൻ അത് തുടങ്ങിയത് സ്വന്തം കുടുംബത്തിൽ നിന്നാണ് എന്നതും വളരെ പ്രസക്തമാണ്.

2. സക്കാത്ത് അഥവാ പണം ഉള്ളവൻ നൽകേണ്ടുന്ന ഓഹരി.

ഒരു ചന്ദ്ര വർഷം, ന്യായമായ ചിലവുകൾ കഴിച്ച് ബാക്കിവരുന്ന വരുമാനത്തിന്റെ, ലാഭത്തിന്റെ, ധാന്യ-വിളകളുടെ  ഒരു നിശ്‌ചിത ഭാഗം അർഹരായ ആളുകൾക്ക് അവകാശമായി കിട്ടേണ്ട ഒന്നാണ് സക്കാത്ത്. അത് ഉള്ളവന്റെ ഔദാര്യമല്ല, മറിച്ച് ഇല്ലാത്തവന്റെ അവകാശമാണ്.

ഒട്ടകത്തെ കെട്ടുന്ന ഒരു കഷ്ണം കയർ സകാത്തായി നൽകാനുള്ള ഒരാൾ അത് നൽകാൻ തയ്യാറില്ല എങ്കിൽ, പാവപ്പെട്ടവന്ന് ലഭിക്കേണ്ട ആ ഓഹരി യുദ്ധം ചെയ്തിട്ടാണെങ്കിൽ പോലും പിടിച്ചെടുക്കും എന്ന് പറഞ്ഞ അബൂബക്കർ സിദ്ധീഖ്(റ) എന്ന ഭരണാധികാരിയെയാണ് ഇസ്‌ലാമിക ചരിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. 

3. ദാനധർമ്മം.

ഈത്തപ്പഴത്തിന്റെ ഒരു ചീളെങ്കിലും ദാനം ചെയ്തുകൊണ്ട് നരകാഗ്നിയിൽ നിന്നും സ്വന്തത്തെ രക്ഷിക്കുക എന്ന ഒരൊറ്റ നബി വചനം മതി ഒരു വിശ്വാസിക്ക് തന്റെ സമ്പത്ത് ധർമ്മം ചെയ്യുവാനുള്ള കാരണമായിട്ട്.

പരിശുദ്ധ ഖുർആനിലും, നബി വചനങ്ങളും സമ്പത്ത് ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയും, പ്രോത്സാഹനങ്ങളും വിവരിക്കുന്നത് ധാരാളമായി കാണാം. സകല വിഭാഗീയ ചിന്തകൾക്കും അതീതമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവനെ സഹായിക്കണം എന്നതാണ് കൽപ്പന.

4. അനന്തരാവകാശ നിയമം.

വര്ഷം 2012ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ്, ഒരു ഭർത്താവ് മരണപ്പെട്ടാൽ, ആ ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്ക് അവകാശം ഉണ്ട് എന്ന് തീരുമാനിച്ചത്.

പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് പരിശുദ്ധ ഖുർആൻ അത് പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്ത്യൻ കാബിനറ്റ് ഭർത്താവ് മരണപ്പെട്ട ഭാര്യയെ മാത്രം പരിഗണിച്ചപ്പോൾ, ഖുർആൻ അതിന്റെ കൂടെ ഭാര്യ മരിച്ച ഭർത്താവിന്ന് കൂടി, മരിച്ച ഭാര്യയുടെ സ്വത്തിൽ നിശ്ചിത അവകാശം വകവെച്ചു കൊടുത്തു.

ഒരാൾ മരിച്ചു കഴിഞ്ഞാൽ ബാക്കി വരുന്ന സ്വത്തുക്കൾ എങ്ങിനെ ഭാഗിക്കണം എന്ന് വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്. അനന്തര സ്വത്ത് വീതം വെക്കുന്ന വേളയിൽ, കുടുംബക്കാരല്ലാത്ത പാവപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും എന്തെങ്കിലുമൊക്കെ കൊടുക്കണം എന്നുമാണ് പരിശുദ്ധ ഖുർആൻ കൽപ്പിക്കുന്നത്.

5. വിനിമയ നിയമങ്ങൾ

കൊടുക്കലുകളും വാങ്ങലുകളും നടത്തുമ്പോൾ പാലിക്കപ്പെടേണ്ട ഒരു പാട് മാർഗ്ഗ നിർദേശങ്ങൾ ഉണ്ട്. ഒരാൾ മറ്റൊരാളോട് കടം വാങ്ങുമ്പോൾ അത് എഴുതിവെക്കുകയും, രണ്ടാളുകൾ സാക്ഷികളായി ഉണ്ടായിരിക്കുകയും വേണം. ജനങ്ങളിൽ വെച്ച് ഉത്തമൻ നന്നായി കടം വീട്ടുന്നവനാണ് എന്നുമൊക്കെ പഠിപ്പിക്കപ്പെട്ടു.

ഒരു സാധനത്തിന്ന് വിലപറഞ്ഞ ആൾ ആ കച്ചവടം ഒഴിയുന്നതിന്ന് മുൻപ് വേറെ ഒരാൾ വിലപറയാൻ പാടില്ല.   അളവിലും തൂക്കത്തിലും കൃതിമം നടത്താൻ പാടില്ല. സമ്പത്ത് ഉള്ളവൻ തന്നിഷ്ടം പോലെ  ധൂർത്തടിക്കരുത് എന്നതൊക്കെ നിർദേശങ്ങളിൽ ചിലതാണ്.

വളരെ ചുരിക്കിപ്പറഞ്ഞ ഈ സാമ്പത്തിക സിദ്ധാന്തങ്ങളൊക്കെ ഒരു ഉട്ടോപ്പിയൻ അഥവാ നടപ്പിലാക്കാൻ പറ്റാത്ത ചിന്താഗതികൾ ആണ് എന്ന് തോന്നുന്നവർ ചരിത്രത്തിൽ നിന്നും ചില ഏടുകൾ മറിച്ചു നോക്കേണ്ടിയിരിക്കുന്നു എന്നാണ് അഭ്യർത്ഥിക്കുവാനുള്ളത്.

അതല്ലെങ്കിൽ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തിയവർ പറഞ്ഞതെങ്കിലും ഒരു നോക്ക് കാണേണ്ടിയിരിക്കുന്നു.

സ്വതത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റു തന്റെ "ഗ്ലിമ്സസ്‌ ഓഫ് വേൾഡ് ഹിസ്റ്ററി" എന്ന ഗ്രന്ഥത്തിൽ ആറാം നൂറ്റാണ്ടിലെ അറേബ്യയിൽ തുടക്കം കുറിച്ച വിപ്ലവകരമായ ആ മാറ്റത്തെ കുറിച്ച് പറഞ്ഞ വരികൾ ഇപ്പറഞ്ഞ നയങ്ങളും തത്വങ്ങളും വിജയിച്ചു എന്നല്ല മറിച്ച് അത് ലോക ചരിത്രത്തിലെ വിസ്മയങ്ങളിൽപെട്ടതാണ് എന്നാണ് പറഞ്ഞു വെച്ചത്.

The story of the Arabs, and of how they spread rapidly over Asia, Europe and Africa, and of the high culture and civilization which they developed, is one of the wonders of history” – Jawaharlal Nehru, Glimpses Of World History, Page 165.

കറകളഞ്ഞ ഏകദൈവ വിശ്വാസം മുന്നോട്ട് വെക്കുകയും, പൂർവ്വ വേദങ്ങളെയും അത് കൊണ്ടുവന്ന ദൈവിക ദൂതൻമാരെയും സത്യപ്പെടുത്തിക്കൊണ്ടും, അവസാനത്തെ വേദമായിക്കൊണ്ട് ലോകത്തിലെ ജനങ്ങൾക്ക് വേണ്ടി ദൈവം തമ്പുരാൻ അവതരിപ്പിച്ചത് എന്ന് പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധ ഖുർആനും, അതിന്റെ ജീവിത മാതൃകയായ നബി ചര്യയും, ആ ചര്യകൾ നെഞ്ചോട് ചേർത്തുവെച്ച പ്രവാചക അനുചരന്മാരുടെ ജീവിതവും, അവർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളും ലോക ചരിത്രത്തിൽ അത്ഭുതങ്ങളിൽ അൽഭുതമാണ് എന്ന് അതിന്റെ ഏതെങ്കിലും ഓരത്തു കൂടെയെങ്കിലും സഞ്ചരിച്ചവർക്ക് മനസ്സിലാകും എന്നതിന്ന് ചരിത്രകാരൻമാർ സാക്ഷികളാണ് എന്നതാണ് യാഥാർത്ഥ്യ ബോധം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.