Sunday, September 27, 2020

മഹാ ഭാഗ്യം ലഭിച്ചവൻ

മഹാ ഭാഗ്യം ലഭിച്ചവൻ 

മതത്തിൻറെയും വിഭാഗീയതയുടെയും പേരിൽ പരസ്‌പരം പോരടിച്ചും, വെട്ടിനുറുക്കിയും, പോർ വിളിച്ചും നടക്കുന്ന സംഭവങ്ങൾ കണ്ടപ്പോൾ  പരിശുദ്ധ ഖുർആനിലെ ചില വചനങ്ങളിലൂടെയാണ് മനസ്സിൻറെ ചന്തകൾ കടന്നുപോയത്. 

ആ വചനം സംസാരിക്കുന്നത് അല്ലാഹുവിൽ നിന്നും മഹാ ഭാഗ്യം ലഭിച്ച ഒരാളെ കുറിച്ചാണ്.

താൻ ജീവിതത്തിൽ സ്വീകരിച്ച വിശ്വാസത്തിന്റെയും, അതുപ്രകാരമുള്ള പ്രവർത്തനത്തിന്റെയും പേരിൽ,  തന്നെ ഭൂമിയിൽ നിന്നും നിഷ്‌കാസനം ചെയ്യുവാനും, അടിച്ചമർത്തുവാനുമൊക്കെ കോപ്പ് കൂട്ടുന്ന ശത്രുവിനെ നേരിടേണ്ടിവന്ന ഒരാളാണ് ആ ആൾ.

ആ ആൾ ജീവിതത്തിൽ സ്വീകരിച്ച വിശ്വാസത്തെയും, പ്രവർത്തനത്തെയും കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്.

"അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌?" - ഖുർആൻ 41:33.

പരിശുദ്ധ ഖുർആനിന്ന് മുൻപ് ലോകത്തേക്ക് കടന്നുവന്ന സർവ്വ വേദഗ്രന്ഥങ്ങളും അർത്ഥ ശങ്കക്ക് ഇടയില്ലാത്തവിധം ഉൽഘോഷിച്ച  കറകളഞ്ഞ ഏകദൈവ ആരാധനയിൽ വിശ്വസിക്കുകയും, അതനുസരിച്ചുള്ള സൽകർമങ്ങൾ എന്തെല്ലാം ഉണ്ടോ, അതെല്ലാം തന്നെ തന്റെ കഴിവിന്റെ പരമാവധി ചെയ്യുകയും, പൂർവ്വ വേദങ്ങളെയും, ദൈവിക ദൂതന്മാരെയും ഒന്നൊഴിയാതെ സത്ത്യപ്പെടുത്തുകയും ചെയ്യുന്ന ഒരു മുസ്ലിം ആണ് താനെന്ന് വിശ്വാസം കൊണ്ടും പ്രവർത്തനം കൊണ്ടും പ്രഖ്യാപിക്കുകയും, മറ്റുള്ള ആളുകളെ ആ വിശാലമായ  വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന ഒരാളാണ് ആ ആൾ.

അങ്ങിനെയുള്ള ഒരാളായി ജീവിക്കുമ്പോൾ ശത്രുക്കൾ ആ വ്യക്തിക്ക്  ഉണ്ടാകുക സ്വാഭാവികമാണ് എന്നതാണ് എക്കാലത്തേയുമുള്ള ചരിത്ര യാഥാർഥ്യം.

ഈ രൂപത്തിൽ ജീവിക്കുന്ന ആൾക്കെതിരെ തിരിയുന്ന ശത്രുവിനോട് ആ വ്യക്തി സ്വീകരിച്ച വളരെ പ്രത്യേകമായതും അതേസമയം ജീവിതത്തിൽ പകർത്തുവാൻ വളരെ പ്രായാസമേറിയതുമായ ഒരു നിലപാടുകൊണ്ടും, ആ നിലപാട് കൊണ്ടുണ്ടായ വമ്പിച്ച മാറ്റം കൊണ്ടുമാണ് മഹാ ഭാഗ്യം ലഭിച്ച ഒരാളായി ആ വ്യക്തി മാറുന്നത്.

ആ ഒരു നിലപാടും അതുകൊണ്ടുണ്ടാകുന്ന അത്യുൽകൃഷ്ടമായ ഒരു മാറ്റത്തെയും കുറിച്ചാണ് പരിശുദ്ധ ഖുർആൻ ഇവിടെ വ്യക്തമാക്കുന്നത്.

"നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ ( തിന്‍മയെ ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്‍റെ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു." - ഖുർആൻ 41:34. 

പലവിധത്തിലുള്ള നന്മകളും തിന്മകളും വിശദീകരിക്കുന്നുണ്ടെങ്കിലും, ഏറ്റവും വലിയ നന്മയായി പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് സകല സൃഷ്ടിപൂജകളിൽ നിന്നും മുക്തമായ കറകളഞ്ഞ ഏകദൈവ ആരാധനയാണ്. ഏറ്റവും വലിയ തിന്മയായി പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് ആ ഏക ദൈവ വിശ്വാസത്തിന്ന് കടക വിരുദ്ധമായ ബഹുദൈവ ആരാധനയുമാണ്.

നല്ലതും ചീത്തയും സമമാകുകയില്ല എന്ന് പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനം ഏകദൈവ ആരാധനയും ബഹുദൈവ ആരാധനയും സമമാകുകയില്ല എന്നതാണ്. ഇത് ബഹുജന മധ്യത്തിൽ പറയുമ്പോൾ ശത്രുക്കൾ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.

കുടുംബക്കാരെയും, നാട്ടുകാരെയുമൊക്കെ സഫാ കുന്നിൻറെ താഴ്വരയിൽ വിളിച്ചുകൂട്ടിക്കൊണ്ട് ആരാധനക്ക് അർഹൻ ഏകനായ അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞത് കാരണത്താലാണ് തിരുദൂതർ മുഹമ്മദ് നബി(സ)ക്ക് സ്വന്തം പിതാവിന്റെ സഹോദരനിൽ നിന്നും തുടങ്ങി, ജീവിതത്തിൽ ഉടനീളം പ്രയാസങ്ങളെയും, ബഹിഷ്കരണങ്ങളെയും, നിഷ്കാസന ശ്രമങ്ങളെയുമെല്ലാം അഭിമുഖീകരിക്കേണ്ടി വന്നത്.

ഈ രൂപത്തിൽ ശത്രുവിൽ നിന്നും ഉണ്ടാകുന്ന തിന്മകളെ, മറ്റൊരു തിന്മ കൊണ്ട് നേരിടാതെ, നന്മകൊണ്ട് പ്രതിരോധിക്കുവാനാണ് പരിശുദ്ധ ഖുർആനും അതിന്റെ വ്യാഖ്യാനമായ തിരുദൂതരും ആഹ്വാനം ചെയ്യുന്നത്. അതിന്റെ ഫലമായി വെട്ടാനും കൊല്ലാനും നടന്നിരുന്ന ശത്രുവതാ ഉറ്റ മിത്രമായിത്തീരുന്നു!

കനലെരിയുന്ന വഴികളിൽ ഊരിപ്പിടിച്ച വാളുമായി തിരുദൂതർ മുഹമ്മദ് നബി(സ)യെയും അനുചരന്മാരെയും ഏതു വിധേനയും വകവരുത്തുവാൻ തുനിഞ്ഞവർ ധാരാളമുണ്ടായിരുന്നു. 

മക്കയിലെ പ്രധാനികളായിരുന്ന ഉമർ ബിൻ ഖത്താബും, അബൂ സുഫ്‌യാനും, ഖാലിദ് ബിൻ വലീദുമൊക്കെ ഇത്തരുണത്തിൽ തിരുദൂതരുടെ ശത്രുക്കളായിരുന്ന പല പേരുകളിൽ ചിലത് മാത്രമാണ്.

കാലത്തിന്റെ മഹാ പ്രയാണത്തിൽ ഏതൊരു വ്യക്തിയുടെ ജീവൻ കവരുവാൻ വേണ്ടി ഇപ്പറഞ്ഞവർ വാളെടുത്തോ, പിൽകാലത്ത് അതേ വ്യക്തിയുടെ ജീവന്ന്  സംരക്ഷണം നൽകുവാൻ  വേണ്ടി ഇപ്പറഞ്ഞവർ തന്നെ വാളെടുത്ത  പരിവർത്തനത്തിന്റെ ഉജ്ജ്വലമായ ചരിത്രമാണ് തിരുദൂതർ മുഹമ്മദ് നബി(സ) ലോകർക്ക് മുൻപിൽ  കാഴ്ചവെച്ചത്.

കഠിന ശത്രുക്കളെ തന്റെ ഉറ്റ മിത്രങ്ങളാക്കി മാറ്റിയ ആ പരിവർത്തനത്തിന്റെ പിന്നിലുള്ള ഏറ്റവും വലിയ ചാലക ശക്തിയെകുറിച്ച് പരിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങിനെയാണ്.

"ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല." - ഖുർആൻ  41:35. 
   
ഒരു വിശ്വാസം ഉൾക്കൊള്ളുകയും അതിലേക്ക് ജനങ്ങളെ ക്ഷണിച്ചു എന്നതിന്റെ പേരിൽ മാത്രം നിഷ്കാസിതരാക്കുവാൻ നടക്കുന്ന ആളുകളോട് ക്ഷമ കാണിക്കുകയോ? അവരോട് നന്മ ചെയ്യുകയോ?  എങ്ങിനെ സാധിക്കും അത്? 

എങ്ങിനെ ഈ വചനം ഉൾക്കൊള്ളും എന്ന് പലപ്പോഴും ആലോചിട്ടുണ്ട്. ഇത്തരമൊരു ചിന്തയും അതിനുള്ള ഉത്തരവുമാണ് ആധുനിക ഖുർആൻ വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഷെയ്ഖ്  അബ്ദുറഹ്മാൻ ഇബ്നു  നാസ്വിർ അസ്സഅദി(റഹി) ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് പറയുന്നത്.

"തങ്ങളുടെ മനസ്സ് കൽപ്പിക്കുന്നതിന്ന് വിരുദ്ധമായി അതിനെ പിടിച്ചുവെക്കുകയും  അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യത്തിന്ന് വേണ്ടി മനസ്സിനെ  നിർബന്ധിക്കുകയും ചെയ്യുന്ന ഒരാൾക്കല്ലാതെ ഈ നല്ല സ്വഭാവത്തിനുള്ള അർഹത ലഭിക്കുകയില്ല

തന്നോട് തിന്മ ചെയ്യുന്നവനെ തിന്മ കൊണ്ട് നേരിടുവാനും, മാപ്പ് കൊടുക്കാതിരിക്കുവാനുമാണ് തീർച്ചയായും ഒരാളുടെ മനസ്സ് അവനോട് കൽപ്പിക്കുന്നത് എന്നിരിക്കെ എങ്ങിനെയാണ് നന്മ ചെയ്യുവാൻ സാധിക്കുക?

എന്നാൽ ഒരാൾ തൻറെ ദേഹത്തെ ക്ഷമിച്ചുകൊണ്ട് പിടിച്ചുവെക്കുകയും, തന്റെ രക്ഷിതാവിന്റെ കൽപ്പന നിറവേറ്റുകയും, അതുമൂലം അല്ലാഹു നൽകുന്ന വിശാലമായ പ്രതിഫലത്തെ മനസ്സിലാക്കുകയും, തിന്മയെ തിന്മകൊണ്ട് നേരിടുന്നതുകൊണ്ട് യാതൊരു ഫലവും ഇല്ല എന്നും, പകരം ശത്രുത വര്ദ്ധിക്കുവാനേ അത് കാരണമാകൂ എന്നും മനസ്സിലാക്കി, അവനിലേക്ക് നന്മ പ്രവൃത്തിക്കുകയും ചെയ്‌താൽ അത് അവൻറെ സ്ഥാനത്തെ ഒരിക്കലും താഴ്ത്തിക്കളയുകയില്ല,  മറിച്ച്  അല്ലാഹുവിനുവേണ്ടി ഒരാൾ താഴ്ന്നുകൊടുത്താൽ അല്ലാഹു അവന്റെ പദവി ഉയർത്തുകയും അങ്ങിനെ അവന്റെ കാര്യങ്ങൾ എളുപ്പമാകുകയും, ആ കാര്യങ്ങൾ ഒരു ആസ്വാധനാ മനോഭാവത്തോടുകൂടി ചെയ്യുവാനും സാധിക്കും." -  തഫ്സീർ അസ്സഅദി, ഖുർആൻ  41:35.

"തല്ലു കൊള്ളികൾ" എന്ന വിശേഷണം ചിലപ്പോൾ ഈ നിലപാട് സ്വീകരിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് മേൽ ചാർത്തപ്പെട്ടെക്കാം! എന്നാൽ  പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയ പല ദൈവദൂതന്മാരും ഇത്തരുണത്തിൽ തല്ലുകൊണ്ടവരായിരുന്നു എന്ന യാഥാർഥ്യമാണ് ഖുർആനിക  വചനങ്ങൾ  11:91, 26:116, 36:18 എന്നിവ വ്യക്തമാക്കുന്നത്.

മക്കയിലെ പീഡനങ്ങൾ സഹിക്കവയ്യാതെ, ത്വായിഫിലേക്ക് പലായനം ചെയ്യുകയും, രക്ഷ ലഭിക്കുന്നതിന്ന് പകരം, കുട്ടികളാൽ കല്ലേറ് ലഭിക്കുകയും,  തന്റെ പാദരക്ഷക്കുള്ളിൽ രക്തം തളം കെട്ടിനിൽക്കുമാര്  ശരീരത്തിൽ നിന്നും രക്തം വാർന്നൊലിച്ചുകൊണ്ട് അവിടം വിടേണ്ടിവന്നിട്ടുപോലും ആ ജനതക്ക് മാപ്പ് കൊടുക്കണം എന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ച തിരുദൂതർ മുഹമ്മദ് നബി(സ)യുടെ മാതൃകയിൽനിന്നും ഊർജം നേടുവാൻ അവിടുത്തെ ചര്യകൾ പിൻപറ്റുന്ന ആളുകൾക്ക് സാധിക്കേണ്ടതുണ്ട്. 

ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ തിരു ദൂതർ മുഹമ്മദ് നബി(സ) തൻറെ പ്രജകൾക്ക് നേരെ വന്ന സൈനികമായ ആക്രമണങ്ങളെ സൈനികമായിട്ട് തന്നെ നേരിട്ടിരുന്നു എന്നത് ഐതിഹാസികമായ ആ ജീവിതത്തിന്റെ മറ്റൊരുതലമായിരുന്നു എന്നത് സാന്ദർഭികമായി സൂചിപ്പിക്കുകയാണ്.

ഭരണാധികാരി ആയിരിക്കെ തന്നെ, ജൂത മത വിശ്വാസിയായ ഒരു സ്ത്രീയാൽ ഭക്ഷണത്തിലൂടെ വിഷം നൽകപ്പെട്ട്,  മരണത്തിന്റെ വക്കിൽ നിന്നും ദൈവ സഹായം ഒന്നുകൊണ്ട് മാത്രം രക്ഷപ്പെടുകയും, വിഷം ചേർത്ത ആ സ്ത്രീയോട് പോലും വിട്ട് വീഴ്ച്ച കാണിച്ച, ക്ഷമയുടെ നെല്ലിപ്പടി മുതൽ വിട്ടുവീഴ്ചയുടെ മഹാ പർവ്വം  വരെ താണ്ടിയ തിരുദൂതർ മുഹമ്മദ് നബി(സ) നിലപാടുകളും, തീരുമാനങ്ങളും, ആ ചര്യകൾ അനുധാവനം ചെയ്യുന്ന ആളുകൾക്ക് പ്രചോദനം നൽകേണ്ടതുണ്ട്, ഉദാത്തമായ മാതൃകകൾ സൃഷ്ടിക്കുവാൻ സഹായമാകേണ്ടതുണ്ട്, അല്ലാഹു അതിന്ന് എല്ലാവിധ അനുഗ്രഹങ്ങളും വർഷിക്കുമാറാകട്ടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Tuesday, July 21, 2020

​കൊഞ്ഞനം കുത്തികൾ

കൊഞ്ഞനം കുത്തികൾ

എട്ടും പൊട്ടും തിരിയാത്ത, നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി തന്റെ പാർട്ടിക്കാരൻ ആയപ്പോൾ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ  ​​ശ്രീ കെ സുരേന്ദ്രന്ന് ഉണ്ടായ വെപ്രാളം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല.

ഇരയുടെ മൊഴിയുടെയും, മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തലശേരിയിലെ പോക്‌സോ കോടതിയുടെ പ്രഥമ കണ്ടെത്തലുകളാകും പീഡനക്കേസിലെ ഇരക്ക് വേണ്ടിയുള്ള നീതിതേടലിനെ തീവ്രവാദവുമായി ബന്ധപ്പെടുത്താൻ ഇദ്ദേഹത്തിന്ന് പ്രേരണയായാത്.

ഉത്തരവാദിത്വ ബോധം ഉണ്ട് എന്ന് കരുതപ്പെടുന്ന ഒരു പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ഒരാളിൽ നിന്നും ചുരുങ്ങിയ പക്ഷം ഉണ്ടാകേണ്ട "പാർട്ടി അന്വേഷിക്കാം" എന്ന രാഷ്ട്രീയക്കാരുടെ പതിവ് പല്ലവിയുടെ ഒരു താഴ്ന്ന നിലവാരം പോലും ഇല്ലാതെ പോയല്ലോ താങ്കൾക്ക്.

വാദി ഒരു മുസ്ലിം ആണെങ്കിൽ അതിനെ എങ്ങിനെയെങ്കിലും തീവ്രവാദവുമായി കൂട്ടികെട്ടുന്നതും, പ്രതിസ്ഥാനത്ത്  ഒരു സംഘപരിവാറുകാരൻ ആണെങ്കിൽ അയാളെ ഉടൻ മാനസികരോഗി ആകുന്നതും ഒക്കെ വംശീയപരിവാർ മെന്റാലിറ്റിയുടെ ഒരു ഒന്നാന്തരം കൊഞ്ഞനം കുത്തൽ ആയിട്ടാണ് അനുഭവപ്പെടുന്നത്.

എന്തായാലും ആ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ "അവൾ തീവ്രവാദിയാണ്" എന്ന് പറയാതിരിക്കുവാൻ നിങ്ങൾ കാണിച്ച ആ കരുതലുണ്ടല്ലോ, അത് വല്ലാത്ത ഒരു കരുതൽ തന്നെ.
അല്ലെങ്കിലും കേരള ജനതക്ക് കപടതയുടെ പുതിയ മാനങ്ങൾ കാട്ടിത്തന്ന ശ്രീ കെ സുരേന്ദ്രനിൽ നിന്നും ഇതല്ലാതെ മറ്റൊന്ന് പ്രതീക്ഷിക്കുന്നവർ വിഡ്ഢികൾ മാത്രമായിരിക്കും എന്നാണ് എന്റെ നിരീക്ഷണം.

ഹൈന്ദവ സമൂഹം വളരെ പവിത്രമായി കരുതുന്ന ഇരുമുടിക്കെട്ടിനെ കരുതിക്കൂട്ടി നിലത്തിട്ട ശേഷം, അത് പോലീസ് നിലത്തിട്ട് ചവിട്ടി എന്ന് പറയുകയും, അത് വഴി ബഹുജനത്തെ പോലീസിനെതിരെയും, കേരള സർക്കാരിനെതിരെയും തിരിച്ചുവിടുവാൻ ഇദ്ദേഹം നടത്തിയ കുടില നീക്കം CCTV യിൽ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയിലൂടെ കേരള ജനത  കണ്ടതും, അക്കാര്യം ദേവസ്വം മന്ത്രി പത്രസമ്മേളനം നടത്തി തുറന്നു കാട്ടിയതുമാണ്.

അകത്ത് ധരിച്ച വെള്ള ബനിയനിന്ന് ഒരു പൊടി പോറൽ പോലും ഏൽക്കാതെ, പുറത്ത്  ധരിച്ച നീല വസ്ത്രത്തിന്ന് കാര്യമായ  ചുളിവുകളൊന്നും വീഴാതെ, ബ്ലേഡ് കൊണ്ട് കീറിയ ആ കാപട്യത്തിന്റെ കരുതലും കേമമായിട്ടുണ്ട് ശ്രീ സുരേന്ദ്രൻ.

"എന്നെ വെടിവച്ചോളൂ, പക്ഷേ, ആ വെടിയുണ്ട എന്റെ നെഞ്ചില്‍ തന്നെ കൊള്ളണം" എന്ന് അവിടെവെച്ച് ശ്രീ കെ സുരേന്ദ്രൻ പറഞ്ഞതെങ്ങാനും അദ്ദഹത്തിന്റെ രാഷ്രീയ മുൻഗാമികൾ ബ്രിട്ടീഷുകാരോട് ഒരു വട്ടമെങ്കിലും പറഞ്ഞിരുന്നെങ്കിൽ, അടിച്ചുമാറ്റപെട്ട കോഹിനൂർ രത്‌നങ്ങളുടെ അൽപ്പമെങ്കിലും ബ്രിട്ടീഷുകാർ ഇവിടെ വെച്ചിട്ട് പോയേനേ എന്നാണ് എന്റെ ഒരിത് പറയുന്നത്.  പക്ഷെ അങ്ങിനെ അല്ലാലോ കാര്യങ്ങൾ.

ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ, ബ്രിട്ടീഷുകാരന്റെ തോക്കിൻ കുഴലിലേക്ക് കുതിച്ചുകയറിയ പല മുസ്ലിം ധീര പോരാളികളെയും വളരെ മോശമായി ചിത്രീകരിക്കുന്ന പരിപാടി ആണല്ലോ ശ്രീ കെ സുരേന്ദ്രന്റെ പാർട്ടി ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്ര യാഥാർഥ്യങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലാതെ മറ്റെന്തായാണ് ഇതിനെ വിശേഷിപ്പിക്കുക?

ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസ്സ് പാർട്ടിയുടെ പല കഴിവുകേടുകളെയും, കേരളം രാഷ്ട്രീയത്തിലെ  ഇടത് വലത് മുന്നണികളുടെ പല അഴിമതികളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് സംഘപരിവാരത്തിന്റെ അനുഭാവികളായ പല സുഹൃത്തുക്കളും, പരിചയക്കാരും എനിക്കുണ്ട്. അവരുടെ ഒന്നും ആത്മാർത്ഥതയിൽ എനിക്ക് ഒട്ടും സംശയമില്ല. എന്നാൽ അവർ അതിന്നു തിരെഞ്ഞെടുത്ത, വംശീയത മൂലധനമായി സ്വീകരിച്ച ഈ സംഘത്തെകുറിച്ച് ഒരു പുനർ വിചിന്തനം നടത്തണം എന്നാണ് അഭിപ്രായം.

രാമ രാജ്യത്തിന്റെ പുനർ നിർമ്മിതിയാണ് നിങ്ങൾ സംഘപരിവാറിലൂടെ ഉദ്ദേശിക്കുന്നത് എങ്കിൽ, രാമരാജ്യം പോയിട്ട് ഒരു രാവണ രാജ്യം പോലും ഉണ്ടാക്കാൻ ഇവരെക്കൊണ്ട് പറ്റില്ല എന്നാണ് വിലയിരുത്തൽ. സീതാദേവിയെ തട്ടിക്കൊണ്ടുപോയ രാവണൻ പോലും അവരുടെ ചാരിത്ര്യം കവരാൻ ശ്രമിച്ചില്ല എന്നത് അദ്ദേഹത്തിൻറെ ഒരു മാന്യതയായിട്ടാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ആ രാവണൻറ്റെ മാന്യത പോലുമില്ലാതെ, നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ചാരിത്രം കവർന്ന പീഡന വീരനെ ഏതു വിധേനയും സംരക്ഷിക്കുവാൻ വെമ്പൽ കൊള്ളുന്ന ആളുകളാണ് രാമ രാജ്യം ഉണ്ടാക്കുവാൻ നടക്കുന്നത് എന്ന് അണികൾ തിരിച്ചറിയേണ്ടതുണ്ട്.

മുഹമ്മദ് നിസാമുദ്ധീൻ.

Saturday, July 18, 2020

സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കാമോ?

സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കാമോ?

കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി കടപ്പുറത്ത് കടലോര മക്കളുടെ സമൃദ്ധിക്കായി കടലിലേക്ക് പഴം എറിയുന്ന വാർത്ത കണ്ടപ്പോൾ ഓർത്തുപോയ ചില കാര്യങ്ങൾ  കുറിക്കുകയാണ് ഇവിടെ.

ലോകത്ത് കടന്നു വന്നിട്ടുള്ള എല്ലാ മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കാലക്ക്രമേണ, പിൽ കാലഘട്ടങ്ങളിൽ   പല ദുരാചാരങ്ങളും, അന്ധവിശ്വാസങ്ങളും എല്ലാം തന്നെ കടന്നു കൂടിയിട്ടുണ്ട് എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്.

എന്നാൽ ഇത്തരം അപചയങ്ങളെ തിരുത്തുവാനും, പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന യഥാർത്ഥ വിശ്വാസത്തിലേക്കും, പ്രവർത്തനങ്ങളിലേക്കും ജനങ്ങളെ നയിക്കുവാനുമായി പല തിരുത്തൽ ശക്തികളും കടന്നുവന്നതായി കാണുവാൻ സാധിക്കും.

ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിൽ ഉടലെടുത്ത ശുദ്ധി പ്രസ്ഥാനങ്ങൾ ഇത്തരം തിരുത്തൽ ശക്തികൾക്ക് ഒരു ഉദാഹരണമാണ്.

സതി എന്ന ദുരാചാരത്തിനെതിരെ പ്രവർത്തിക്കുകയും, 1820കളിൽ ബ്രഹ്മസമാജം സ്ഥാപിക്കുകയും ചെയ്ത  രാജാറാം മോഹൻ റോയിയും, വിഗ്രഹാരാധന തെറ്റാണെന്നും, അത് വേദങ്ങൾ പഠിപ്പിച്ചിട്ടില്ല എന്നുമൊക്കെ പ്രാമാണികമായി സ്ഥാപിച്ചുകൊണ്ട് 1870 കളിൽ ആര്യ സമാജം സ്ഥാപിച്ച സ്വാമി ദയാനന്ദ സരസ്വതിയുമൊക്കെ ഇത്തരത്തിൽ തിരുത്തൽ ശക്തികളായി കടന്നുവന്നവരാണ്.

ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ മുസ്ലിം സമൂഹവും ഇത്തരമൊരു അപചയത്തിൽ നിന്നും മുക്തമായിരുന്നിട്ടില്ല എന്നതും ഒരു ചരിത്ര യാഥാർഥ്യമാണ്. അത് നിഷേധിച്ചിട്ട് ഒരു കാര്യവും ഇല്ല.

1920കളിലെ കേരള മുസ്ലിം സമൂഹത്തിൽ നിലനിന്നിരുന്ന ഒരു തർക്കമായിരുന്നു മുസ്ലിം സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കുന്നത് മതപരമായി അനുവദനീയ്യം ആണോ അല്ലേ എന്നത്!

ഇത്തരമൊരു സാഹചര്യത്തിലാണ്, ഒരു കാലഘട്ടത്തിന്റെ ചരിത്ര പുരുഷനും, അഗാധ പണ്ഡിതനും, നവോത്ഥാന നായകനും, ഇന്ത്യൻ സ്വാത്രത്ര സമരത്തിൽ തന്റെതായ ഭാഗദേയം നിർവഹിക്കുകയും ചെയ്ത മഹാനായ കെ എം മൗലവി(റഹി) കടന്നുവരുന്നത്.

മുസ്ലിം സമൂഹം അക്കാലഘട്ടത്തിൽ ആപതിച്ചിരുന്ന അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ തന്റെ തൂലികകൊണ്ട് പടപൊരുതിയ കെ എം മൗലവി നടത്തിയിരുന്ന പല പ്രസിദ്ധീകരണങ്ങളിൽ ഒന്നായ അൽ ഇസ്‌ലാഹിലേക്ക് വന്ന ഒരു ചോദ്യമായിരുന്നു ഇസ്‌ലാമിൽ ബാലികമാർക്ക് കയ്യെഴുത്ത് പഠിക്കാമോ ഇല്ലേ എന്നത്.

ഇമാം ബുഖാരിയുടെ അദബുൽ മുഫ്രദിലെ ഹദീസും മറ്റുമൊക്കെ ഉദ്ധരിച്ചുകൊണ്ട് അൽപം സുധീർഘവും, പ്രാമാണികവുമായി 1928 ഡിസംബർ മാസത്തിൽ കെ എം മൗലവി നൽകിയ മറുപടി, ആ പഴയ ഭാഷാ ശൈലിയിൽ ഇന്നും ലഭ്യമാണ്.

മദീനയിൽ വെച്ച് ഈ ലോകത്ത് നിന്നും വിടവാങ്ങിയ തിരുദൂതർ മുഹമ്മദ് നബി(സ) യുടെ കാലശേഷം നീണ്ട നാൽപ്പത് വർഷത്തോളം ഒരു പണ്ഡിതയായി വർത്തിച്ച തിരുദൂതരുടെ പ്രിയ പത്നി മഹതി ആയിഷ ബീവിയുടെ ചരിത്രത്തിന്റെ അല്പഭാഗമെങ്കിലും മനസ്സിലാക്കിയവർ ഇസ്‌ലാമിൽ ഒരു സ്ത്രീക്ക് കയ്യെഴുത്ത് പഠിക്കാമോ എന്ന ചോദ്യം ചോദിക്കുമായിരുന്നില്ല. പക്ഷെ സമൂഹത്തെ സമുദ്ധരിക്കേണ്ടവർ അത് ജനങ്ങൾക്ക് പറഞ്ഞു കൊടുത്തില്ല.

കടലിലേക്ക് പഴം എറിയുന്നത് കണ്ടപ്പോൾ ഓർമ്മവരുന്നത് മുകളിൽ സൂചിപ്പിച്ച ഒരു നൂറ്റാണ്ടു മുൻപത്തെ വസ്തുതകളാണ്.

കേരളമുസ്ലീം ജനതയിലെ ഒരു വലിയ വിഭാഗത്തെ നയിക്കുന്ന പാണക്കാട് കുടുംബത്തോടുള്ള ബഹുമാനം നിലനിറുത്തിക്കൊണ്ട് തന്നെ പറയട്ടെ, കടലിലേക്ക് പഴം എറിയുന്ന ചര്യ തിരു ദൂതർ പഠിപ്പിച്ച ചര്യകൾക്ക് വിരുദ്ധമാണ്. ഒരു നൂറ്റാണ്ട് മുൻപ് സമുദായ അകപ്പെട്ടിരുന്ന അന്ധകാരത്തിന്റെ ബാക്കി പത്രമായിട്ടാണ് ഈ  പ്രവർത്തനത്തെ കാണുവാൻ സാധിക്കുന്നത്.

ഒരു ഈത്തപ്പഴത്തിന്റെ ചീളെങ്കിലും പാവപ്പെട്ടവന്ന് ധർമം ചെയ്തുകൊണ്ട് നരക ശിക്ഷയിൽ നിന്നും സ്വന്തത്തെ കാത്തുകൊള്ളുവാൻ പഠിപ്പിച്ച, ഭക്ഷണം കഴിക്കുന്ന വേളയിൽ താഴെ വീണ ഭക്ഷണാംശങ്ങൾ എടുക്കുകയും അതിലെ പൊടി നീക്കി ഭക്ഷിക്കുകയും ചെയ്യുക എന്നൊക്കെ പഠിപ്പിച്ച തിരുദൂദരുടെ ചര്യ പിൻപറ്റുന്ന ഒരാൾക്ക് അന്യായമായി ഭക്ഷണത്തിന്റെ ഒരു കണികപോലും വലിച്ചെറിയുവാൻ സാധിക്കുകയില്ല എന്ന് സ്വന്തത്തെ മറക്കാതെ  ഉണർത്തട്ടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Sunday, June 14, 2020

കറുപ്പിന്റെ അഴക്

കറുപ്പിന്റെ അഴക് 

അമേരിക്കയിലെ മിനിയപോളീസ്‌ നഗരത്തിലെ  കനൽ അടങ്ങിയിട്ടില്ല.

ഏതാനും വർഷങ്ങൾക്ക് മുൻപ് ജോലി ആവശ്യാർത്ഥം മിനിയപോളീസിൽ  പോയപ്പോൾ താമസിച്ച ഈഡൻ പ്രാരിയിലെ ഹോട്ടലിൽ നിന്നും പത്ത് മിനുട്ട് സഞ്ചരിച്ചാൽ എത്തുന്ന ഒരു സ്ഥലത്ത് വെച്ചാണ്  ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്. 

ഈഡൻ പ്രാരിയിൽ തീർത്തും അപ്രതീക്ഷിതമായി എനിക്ക് വീണുകിട്ടിയ ഒരു നിധിയായിരുന്നു ഡിഗ്രിക്ക് കൂടെപഠിച്ചിരുന്ന ബിനീഷ് മാത്യു. അങ്ങിനെ അവന്റെ കൂടെ ആഴ്ച്ച തോറും നടത്താറുള്ള കറക്കത്തിൽ കണ്ട പല സ്ഥലങ്ങളിലും ഇന്ന് അശാന്തി പടർന്നിരിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു വിഷമം ഉണ്ട്.

കറുത്തവനും വെളുത്തവനും തമ്മിൽ നിലനിൽക്കുന്ന ഈ കുടിപ്പകയുടെ കാരണം എന്താണ് എന്നത് അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രം സ്വൽപമെങ്കിലും വായിച്ചവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാം.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അടിമകളായി പിടിച്ചുകൊണ്ടുവന്ന് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ യഥാർത്ഥ അടിമ വേല ചെയ്തവരുടെയും, അത് ചെയ്യിച്ച വെള്ളക്കാരന്റെയും പിൻതലമുറക്കാർ തമ്മിൽ നിലനിൽക്കുന്ന അവിശ്വാസത്തിന്റെ ശീതയുദ്ധമാണ് ലോകം അമേരിക്കയിൽ നാളിതുവരെ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ പുതിയ ഒരു ഇര മാത്രമാണ് ജോർജ് ഫ്ലോയിഡ്.

വർഷം 2008ൽ ആഫ്രിക്കൻ-അമേരിക്കൻ വംശജൻ എന്നറിയപ്പെടുന്ന ബറാക്  ഒബാമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു കണ്ടിരുന്നത്. അങ്ങിനെയെങ്കിലും ഈ  ശീതയുദ്ധത്തിന്ന്  അറുതിവരും എന്ന് കരുതിയെങ്കിലും അത് അസ്ഥാനത്തായിരുന്നു എന്നതാണ് പിന്നീട് കണ്ടത്.

"ദൈവം അമേരിക്കയെ ശപിക്കട്ടെ" എന്ന് പൊതുജന മദ്ധ്യത്തിൽ അന്ന് പ്രസംഗിച്ചത് ചില്ലറക്കാരനായിരുന്നില്ല. അന്നത്തെ അമേരിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ബറാക്  ഒബാമയുടെ പാസ്റ്റർ ആയിരുന്ന  ഫാദർ ജെറമിയ റൈറ്റ് ആയിരുന്നു ആ സന്ദർഭത്തിൽ അങ്ങിനെ ഒരു വിവാദമായ പ്രസ്താവന നടത്തിയത്.

ആ പ്രസ്താവനയോട് ബറാക്  ഒബാമ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും, എന്തുകൊണ്ട് അദ്ദേഹത്തിന്റെ പാസ്റ്ററിന്ന് അങ്ങിനെ പറയേണ്ടി വന്നു എന്നത് ബറാക്  ഒബാമ വിശദീകരിക്കുകയുണ്ടായി. 

നൂറ്റാണ്ട് കാലമായി അവർ പേറിക്കൊണ്ടിരുന്ന അടിമത്വത്തിന്റെ ബാക്കി പത്രമായ നീതിനിഷേധത്തിനെതിരെയും അസമത്വത്തിനെതിരെയുമുള്ള ഒരു പ്രകടനമായിട്ടാണ് ബറാക്  ഒബാമ അതിനെ കുറിച്ച് അന്ന് പറഞ്ഞത്.

അമേരിക്കയിലെ കറുത്തവർ അനുഭവിക്കുന്ന അസമത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ കണ്ണീർ ഒലിപ്പിച്ചുകൊണ്ടാണ് ബറാക് ഒബാമ സംസാരിച്ചത്.

നീണ്ട എട്ടു വർഷം അമേരിക്കൻ പ്രസിഡണ്ട് പദത്തിൽ ഇരുന്നിട്ട് പോലും അമേരിക്കയിലെ കറുത്ത വർഗക്കാർ ദിനേനയെന്നോണം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കടുത്ത വിവേചനത്തിന്ന് ഒരു അറുതിവരുത്താൻ സാധിച്ചില്ല എന്നത് ഒരു യാഥാർഥ്യമാണ്. 

ഈ ഒരു സന്ദർഭത്തിലാണ് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ നിന്നും വേട്ടയാടപ്പെട്ട്, അടിമയാക്കപ്പെട്ട്, തീചൂടുള്ള അറേബ്യൻ  മണലാരിണ്യത്തിൽ നരകയാതന അനുഭവിച്ച, തൊലി കറുത്തവനായ ബിലാലിനെ പോലുള്ള ഒരാളെ, അറേബ്യൻ ഉപഭൂഖണ്ഡത്തന്റെ തലസ്ഥാനത്ത് സ്ഥിചെയ്തിരുന്ന, പ്രമാണിമാർ മാത്രം കൈകാര്യം ചെയ്തിരുന്ന , അതിപ്രധാനമായ വിശുദ്ധ കഅബാലയത്തിന്റെ ഉച്ചിയിൽ  കയറി ബാങ്ക് വിളിക്കുവാൻ വേണ്ടി തന്റെ വെളുത്ത തിരു ശരീരം വരെ വെച്ചുകൊടുത്ത,  അത്രയും ഉയരത്തിലേക്ക് ഉയർത്തിയ തിരുദൂദർ മുഹമ്മദ് നബി(സ) യുടെ ഐതിഹാസികമായ ചരിത്രം കടന്നുവരുന്നത്.

ഈ ഒരു സന്ദർഭത്തിലാണ് ബിലാൽ കടന്നുപോയ അതേ യാതനകളുടെ വഴിതാണ്ടിയ, കറുത്തവനിൽ കറുത്തവനായ  അടിമയായിരുന്ന ഉബാദത്ത് ബിൻ സ്വാമിത്തിനെ പോലുള്ള ഒരാളെ അടിമത്വത്തിന്റെ ചങ്ങലയിൽ നിന്നും മോചിപ്പിച്ചുകൊണ്ട്  ഈജിപ്ഷ്യൻ ചക്രവർത്തിയായിരുന്ന മുഖൗഖിസിന്റെ കൊട്ടാരത്തിലേക്ക് അയക്കപ്പെട്ട മിലിട്ടറി കമാണ്ടറുടെ സ്ഥാനത്തോളം ഉയർത്തിയ, തിരുദൂദർ മുഹമ്മദ് നബി(സ) യുടെ  വിപ്ലവകരമായ  ചരിത്രം കടന്നുവരുന്നത്.

അനാഥത്വത്തിന്റെ ബാല്യം പേറിയും, ബഹിഷ്കരണത്തിന്റെയും നിഷ്കാസനത്തിന്റെയുമൊക്കെ ഭീഷണികളെ തികഞ്ഞ ഏകദൈവ വിശാസത്തിന്റെ വെള്ളി വെളിച്ചത്തിൽ നേരിട്ടുകൊണ്ടും,   അക്ഷരജ്ഞാനമില്ലാത്ത തിരുദൂതർ മുഹമ്മദ് നബി(സ)  തന്റെ അനുയായികളെ ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ ഒരു  ഉന്നതിയിലേക്ക്  കൈപിടിച്ചുയർത്തിയത് എന്തെങ്കിലും മാജിക്ക് കാണിച്ചുകൊണ്ടായിരുന്നില്ല.

നിങ്ങളുടെ ദൈവം ഏകനാണെന്നും, മനുഷ്യകുലം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്നും, അവരിൽ ഓരോരുത്തരും ആത്യന്തികമായി ദൈവത്തിന്റെ അടിമകൾ ആണെന്നും, തൊലിയുടെ കറുപ്പും വെളുപ്പുമൊക്കെ പരസ്പരം തിരിച്ചറിയാനുള്ള പല അടയാളങ്ങളിൽ പെട്ട ഒന്ന് മാത്രമാണെന്നും, നിങ്ങളിൽ ഉന്നതർ ദൈവ ഭക്തിയിൽ മുന്നേറുന്നവർ മാത്രമാണെന്നും, നിങ്ങളുടെ ഓരോ ചെയ്തികൾക്കും നാളെ ദൈവത്തിന്റെ കോടതിയിൽ മറുപടി പറയേണ്ടിവരും എന്നൊക്കെയുള്ള സമത്വത്തിന്റെയും നീതിയുടെയും ആശയങ്ങൾ ആ ജനതയുടെ ഹൃദയാന്തരങ്ങളിൽ സന്നിവേശിപ്പിച്ചുകൊണ്ടായിരുന്നു തിരുദൂദർ മുഹമ്മദ് നബി(സ) തന്റെ തന്റെ ദൗത്യം നിർവഹിച്ചത്.

ലോകത്തെ മുച്ചൂടും ഗ്രസിച്ചിരുന്ന അടിമത്വ സമ്പ്രദായത്തെ വളരെ വ്യവസ്ഥാപിതമായി നിർമാർജനം ചെയ്യുവാനും, മോചിപ്പിക്കപ്പെട്ട അടിമകളെ ഔന്നിത്യ ബോധത്തോടുകൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരാനും വേണ്ടി പരിശുദ്ധ ഖുർആനും അതിന്റെ വ്യാഖ്യാനമായ തിരുനബിയും ഒരുപാട് ഒരുപാട് സംസാരിക്കുന്നുണ്ട്.

"എന്നിട്ട്‌ ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന്‌ നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥയ്ക്ക്‌ അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌." ഖുർആൻ 90:11-16.

അടിമകളെ മോചിപ്പിക്കലും, പട്ടിണി കിടക്കുന്നവന്ന് ഭക്ഷണം എത്തിച്ചികൊടുക്കലുമൊക്കെ ഏതൊരു മനുഷ്യനും നിർവഹിക്കേണ്ട അതേസമയം താണ്ടിക്കടക്കുവാൻ പ്രയാസവുമുള്ള നന്മ നിറഞ്ഞ ഒരു പാതയായിട്ടാണ് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് .

"അടിമ മോചനം" എന്ന തലക്കെട്ടിൽ മാത്രം തിരുചര്യകൾ ചർച്ചചെയ്യുന്ന തങ്ങളുടെ വിഖ്യാതമായ ഗ്രന്ഥങ്ങളിൽ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം മാലിക് എന്ന് തുടങ്ങിയ പണ്ഡിത ശിരോമണികൾ എത്രയെത്ര ചർച്ചകളാണ് നടത്തിയിട്ടുള്ളത്.

"മൂന്ന് വിഭാഗം ആളുകൾക്ക് എതിരെ അന്ത്യനാളിൽ ഞാൻ സാക്ഷിപറയും. സ്വതന്ത്രനായ ഒരു മനുഷ്യനെ പിടികൂടി അടിമയാക്കുകയും, അവനെ വിൽക്കുകയും, അതിന്റെ പണം തിന്നുന്നവനുമാണ് ഈ മൂന്നു പേരിൽ ഒരാൾ ". ബുഖാരി.

തിരുദൂതർ മുഹമ്മദ് നബി(സ), നാളെ വരാൻ പോകുന്ന ദൈവത്തിന്റെ കോടതിയിൽ ഒരാൾക്ക് എതിരായിക്കൊണ്ട് സാക്ഷി നിൽക്കും എന്ന് പറഞ്ഞാൽ അതിന്റെ ഗൗരവം എത്രത്തോളമായിരുക്കും എന്നത് ആ ചര്യകളെ അനുധാവനം ചെയ്യുന്ന ഒരാളോട് പ്രത്യേകം പറയേണ്ടതില്ല.

നരകയാതന അനുഭവിച്ചുകൊണ്ടിരുന്ന അടിമകളെ മോചിപ്പിക്കുവാനും, അവരെ സമൂഹത്തിൽ അന്തസുള്ളവരായി മാറ്റുവാനും, മികവുറ്റ ഒരു ജീവിതം നയിക്കുവാനുമൊക്കെ പല സുപ്രധാന രീതികളും പരിശുദ്ധ ഖുർആനും തിരു നബിയും കൊണ്ടുവരികയുണ്ടായി.

1. അടിമ സ്‌ത്രീകളെ യജമാന്മാരെ ഏൽപ്പിച്ചു.

2. അടിമകളല്ലാത്ത  വിശ്വാസികളോട് അടിമകളെ വിവാഹം ചെയ്യുവാൻ പ്രോത്സാഹനം നൽകി.

3. പല തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി അടിമമോചനം പ്രഖ്യാപിച്ചു. 

4. ദൈവിക പ്രീതി മാത്രം ലക്ഷ്യമാക്കി അടിമ മോചനത്തിന്ന് പ്രോത്സാഹനം നൽകി.

5. മോചനം ആഗ്രഹിക്കുന്ന അടിമകൾക്ക് യജമാനനുമായി മോചനത്തിനുള്ള കരാറിൽ ഏർപ്പെടുവാനുള്ള അവസരം ഒരുക്കി. 

6. സക്കാത്തിലൂടെ ലഭിക്കുന്ന സമ്പത്തിന്റെ ഒരു ഭാഗം അടിമ മോചനത്തിന്ന് വേണ്ടി മാറ്റി വെച്ചു. 

ഇതിൽ പറഞ്ഞ ഒന്നാമത്തെ കാര്യം മാത്രമാണ് ചെറിയ രൂപത്തിൽ ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

അടിമസ്ത്രീകളെ ഒരു ലൈംഗിക ഉപഭോഗ വസ്തുവായി കാണുകയും, അവരെ വേശ്യാ വൃത്തിക്ക് അയച്ചുകൊണ്ട് പണം ഉണ്ടാക്കുകയും, അതിൽ ജനിക്കുന്ന കുട്ടികളെ അടിമ-സ്വത്തിന്റെ വർദ്ധനവായി വരെ കണ്ടിരുന്ന ഒരുസാമൂഹിക വ്യവസ്ഥിതിയായിരുന്നു തിരുദൂദർ മുഹമ്മദ് നബി(സ) ഭൂജാതനായ കാലഘട്ടത്തിന്റെ അവസ്ഥ.

ഇത്തരം അടിമകളോടുള്ള സമീപനം അടിമകളുടെ വംശ വർദ്ധനവിന്ന് കാരണമാകുകയും, ഏറ്റവും പ്രധാനമായി പ്രിതൃത്വം ഏറ്റെടുക്കുവാൻ ആളില്ലാത്ത  കുറേ അടിമ-ജന്മങ്ങൾ പെരുകുവാനും കാരണമായി. 

ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് അടിമകളെ വേശ്യാ വൃത്തിക്ക് അയക്കുന്ന നീചമായ പ്രവർത്തനത്തെ പരിശുദ്ധ ഖുർആൻ വചനം 24:33 ലൂടെ  വിരോധിക്കുന്നത്. 

ഇത്തരമൊരു പശ്ചാത്തലത്തിലാണ് അടിമസ്ത്രീകളെ യജമാനനെ മാത്രം ഏൽപ്പിച്ച ആ തീരുമാനത്തിന്റെ പ്രസക്തി കടന്നു വരുന്നത്.

"തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല." - ഖുർആൻ 23:6.  

അങ്ങിനെ തന്റെ യജമാനനിൽ മാത്രം പരിമിതമാക്കപ്പെട്ട ഒരു അടിമസ്ത്രീ തന്റെ യജമാനനിലൂടെ ഒരു കുട്ടിക്ക് ജന്മം നൽകിയാൽ ആ കുട്ടി പിന്നീട് അറിയപ്പെടുന്നത് ആ യജമാനന്റെ സന്തതി ആയിട്ടാണ്, ഒരു അടിമയുടെ സന്തതി ആയിട്ടല്ല.

അടിമത്വത്തിന്റെ അടയാളം ഒട്ടും തീണ്ടാതെയാണ് പിന്നീട് സമൂഹത്തിൽ ആ കുട്ടി പിന്നീട് വളരുകയും ഇടപഴകുകയും, അറിയപ്പെടുകയും ചെയ്യുന്നത്.  

ആ കുട്ടി വളർന്നു വലുതായി വിഹാഹം ചെയ്യുന്നതോട് കൂടി അടിമത്വത്തിന്റെ അടയാളം ആ കുടുംബത്തിൽ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെട്ടു.

അതായത്, ഒരു തലമുറ കഴിയുന്നതോട് കൂടി അടിമത്വത്തിന്റെ എല്ലാം അംശവും പരിശുദ്ധ ഖുർആനും തിരുദൂതരും വിഭാവന ചെയ്ത ആ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യപ്പെട്ടു.  

ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതു മതി എന്നാണ് കരുതുന്നത്.

അടിമ സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികളെ വിൽപ്പനചരക്കായി മാത്രം കണ്ടിരുന്ന, തന്ത ആരെന്ന് അറിയാത്ത അടിമ ജന്മങ്ങളെ തന്തയുള്ള ജന്മങ്ങളാക്കി മാറ്റിയ, മേൽവിലാസമുള്ള ആളുകളാക്കി മാറ്റിയ,  പണ്ഡിത ലോകം പ്രവിശാലമായി ചർച്ച ചെയ്തിട്ടുള്ള  പരിശുദ്ധ ഖുർആനിന്റെ ഈ ഒരു തീരുമാനത്തിന്റെ കാതൽ എന്തായിരുന്നു എന്നതാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

ദൗർഭാഗ്യവശാൽ ഇത്തരം ഒരു തീരുമാനത്തിന്റെ ചരിത്രപരമായ അടിസ്ഥാനവും അത് പ്രവാചക സമൂഹം തൊട്ട് നാളിതുവരെ ഉണ്ടാക്കിയ ഐതിഹാസികമായ പരിവർത്തനങ്ങളെ കുറിച്ചുമൊക്കെ അറിയാത്തവരോ, അറിയില്ല എന്നോ, അറിയണ്ടാ എന്നോ ഒക്കെ നടിക്കുന്നവർ  വളരെ മോശമായിട്ടാണ് ഈ ഒരു തീരുമാനത്തെ പലപ്പോഴും മനസ്സിലാകാറുള്ളതും, അവതരിപ്പിക്കാറുള്ളതും.

പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അടിമ സ്‌ത്രീകളെ യജമാന്മാരെ ഏൽപ്പിച്ച  പരിശുദ്ധ ഖുർആനിന്റെയും തിരുദൂതർ മുഹമ്മദ് നബി(സ)യുടെയും ഈ ഒരു തീരുമാനത്തിന്റെ അകംപൊരുൾ മനസ്സിലാക്കുവാൻ വിഷമമുള്ളവർ അടിമത്വത്തിന്റെ അടയാളങ്ങൾ പേറിയും, അതിന്റെ പേരിൽ ഇന്നും വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടും അമേരിക്കയിൽ ജീവിക്കുന്ന  ആഫ്രിക്കൻ-അമേരിക്കക്കാർ എന്ന് വിളിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ ചരിത്രത്തിലേക്ക് ചെറുതായി ഒരു നോട്ടം നോക്കട്ടെ എന്നാണ് ഈയുള്ളവന്ന് സൂചിപ്പിക്കുവാനുള്ളത്.

കഴിഞ്ഞ പല നൂറ്റാണ്ടുകളിലായി ആഫ്രിക്കയിൽ നിന്നും അടിമകളായി പിടിക്കപ്പെട്ട് അമേരിക്കയിൽ അടിമവേലക്ക് കൊണ്ടുവരപ്പെട്ട ജനവിഭാഗത്തിന്റെ പുതിയ തലമുറയെ വിളിക്കുന്ന ഒരു പേരാണ് ആഫ്രിക്കൻ-അമേരിക്കൻ എന്നത്.

ഇതിൽ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമയും, വിശിഷ്യാ അദ്ദേഹത്തിന്റെ പത്‌നി മിഷേൽ ഒബാമയും.

വർഷം 2009. അമേരിക്കൻ പ്രസിഡണ്ട്   ബറാക്ക് ഒബാമയും ഭാര്യയും കൂടി ഘാന എന്ന രാജ്യത്തിലെ കേപ് കോസ്റ്റ് കാസിൽ (Cape Coast Castle) എന്ന ഒരു കോട്ട സന്ദർശിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ആഫ്രിക്കയിൽ നിന്നും പിടിച്ചു കൊണ്ടുവരുന്ന അടിമകളെ അമേരിക്കയിലേക്ക് കപ്പലിൽ കയറ്റി അയക്കുന്നതിന്ന് മുൻപ് പാർപ്പിച്ചിരുന്ന ഒരു കോട്ടയായിരുന്നു കേപ് കോസ്റ്റ് കാസിൽ. ഇന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രമാണ്

ഈ ഒരു സന്ദർഭത്തിലാണ് മിഷേൽ ഒബാമയുടെ മാതാവിന്റെ അഞ്ചു തലമുറ അപ്പുറമുള്ള മെൽവിനിയ ഷീൽഡ്‌സ് (Melvinia Shields) എന്ന സ്‌ത്രീ ഒരു അടിമയായിരുന്നു എന്നകാര്യം ലോകം ചർച്ചചെയ്തത്. 

പേരറിയാത്ത, ആരെന്നറിയാത്ത, വെള്ളക്കാരനായ ഒരു അടിമ മുതലാളിയിലൂടെ മെൽവിനിയ ഗർഭം ധരിച്ച മിഷേൽ ഒബാമയുടെ മാതൃ പരമ്പരയെ കുറിച്ച് ലോകം ചർച്ച നടത്തിയ ഒരു വേളയായിരുന്നു ഈ കോട്ട സന്ദർശനം.

ഈ ചരിത്ര യാഥാർഥ്യമാണ്  കഴിഞ്ഞ നൂറ്റാണ്ടുകളിലെ അടിമത്വത്തിന്റെ അടയാളം  രക്തത്തിൽ വഹിക്കുന്ന ഒരാളാണ് തന്റെ ഭാര്യ എന്ന് സാക്ഷാൽ ബറാക്ക് ഒബാമ തന്നെ  തന്റെ വിഖ്യാത സംസാരമായ "എ മോർ പെർഫെക്റ്റ് യൂണിയൻ" എന്ന 2008 ലെ സംസാരത്തിൽ ലോകത്തിന്ന് മുൻപിൽ പ്രസംഗിച്ചത്. നമുക്ക് അതിങ്ങനെ വായിക്കാം.

"I am married to a black American who carries within her the blood of slaves and slave owners – an inheritance we pass on to our two precious daughters." - A More Perfect Union, a speech by Senator Barrack Obama.

ആറാം നൂറ്റാണ്ടിൽ അടിമ മോചനത്തിന്ന് വേണ്ടി കൊണ്ടുവന്ന പല നിയമങ്ങളിൽ ഒന്നായ അടിമ സ്‌ത്രീകളെ യജമാനനെ ഏൽപ്പിക്കുന്നതിലൂടെ, പ്രിതൃത്വമുള്ള, ഉടമയുടെ സന്തതികളായി അറിയപ്പെട്ട, അടിമത്വത്തിന്റെ അടയാളമില്ലാത്ത, അതിന്റെ പേരിൽ വിവേചനങ്ങൾ ഏൽക്കാത്ത ഐതിഹാസികമായ ഒരു തലമുറയെ വാർത്തെടുത്ത തിരുദൂതർ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരാരുടെയും ചരിത്രം ഒരു ഭാഗത്ത് നിലകൊള്ളുമ്പോൾ മറുഭാഗത്ത്, ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ  സൂപ്പർ പവറായ അമേരിക്കയുടെ മുൻ പ്രഥമ വനിത അടക്കമുള്ള ആളുകളുടെ ഏതാനും തലമുറ മാത്രം അപ്പുറമുള്ള, അടിമത്വം മൂലം തങ്ങളുടെ മക്കളുടെ പിതൃത്വം വരെ നഷ്ട്ടപ്പെട്ട മെൽവിനിയ പോലുള്ള ആളുകളുടെ ചരിത്രമാണ് കാണുവാൻ സാധിക്കുന്നത്.

പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അവതീർണമായ പരിശുദ്ധ ഖുർആനിന്റെ അജയ്യമായ നടപടികളിൽ ഒന്നായിരുന്നു അടിമ മോചനത്തിന്റെ ഭാഗമായ ഈ നടപടി എന്നതും, തൊലിവെളുത്ത പ്രമാണിമാർ മാത്രം വാണിരുന്ന   അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ അഭിമാനസ്തംഭമായ കഅബാലയത്തിന്റെ ഉയരങ്ങളിലേക്ക് കറുത്തവനായ ബിലാലിനെ ഉയർത്തിയതും, റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈജിപ്തിന്റെ രാജകൊട്ടാരത്തിലേക്ക് കറുത്തവനായ ഉബാദത്ത് ബിൻ സാമിത്തിനെ മിലിട്ടറി കമാണ്ടറായി ഉയർത്തുകയും ചെയ്ത മാനവരിൽ മഹോന്നതനായ തിരുദൂതർ മുഹമ്മദ് നബി(സ)യുടെ നടപടിക്രമങ്ങൾ സാംസ്‌കാരികമായി ഉന്നതി പ്രാപിച്ചു എന്ന് കരുതുന്ന ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ വൻ ശക്തികൾക്ക് മുൻപിലും പ്രൗഢഗംഭീരമായി നിലകൊള്ളുന്നു എന്നതാണ്  ഈ ഒരവസരത്തിൽ സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ


ബറാക്ക് ഒബാമയും കുടുംബവും ഘാനയിലെ കോട്ട സന്ദർശിക്കുന്നു.
http://news.bbc.co.uk/2/hi/8145762.stm

മിഷേൽ ഒബാമയുടെ മാതൃ പരമ്പരയെ കുറിച്ച് ന്യൂയോർക് ടൈസിൽ വന്ന ലേഖനം.
https://www.nytimes.com/2009/10/08/us/politics/08genealogy.html

അമേരിക്കയിലെ വർണ്ണ, വർഗ്ഗ വിവേചനത്തെ കുറിച്ച് സംസാരിക്കുന്ന ബറാക് ഒബാമ 
https://www.youtube.com/watch?v=FOZ7x1MJA-A

Wednesday, June 3, 2020

ഒരു മൃഗ സ്നേഹം

ഒരു മൃഗ സ്നേഹം 

സ്‌ഫോടകവസ്തു നിറച്ച കൈതച്ചക്ക തിന്ന് ആന ചരിഞ്ഞപ്പോൾ തുടങ്ങിയ  മൃഗ സ്നേഹം വല്ലാതെ അണപൊട്ടുന്നത് കണ്ടപ്പോൾ ചില വസ്തുതകൾ ആലോചിച്ചുപോയി.

വളരെയധികം സമയവും അദ്ധ്വാനവും ഒക്കെ ചിലവഴിച്ചുകൊണ്ട് ഒരു കർഷകൻ ഉണ്ടാക്കിയ കൃഷി നിമിഷങ്ങൾ കൊണ്ട് നശിപ്പിക്കപ്പെടുമ്പോൾ അതിൽ ഈ ആളുകൾക്ക് ഒരു സന്ദേഹവും ഇല്ലേ?

കർഷകന്റെ ഭാഗത്ത് നിന്നുകൊണ്ട് ചിന്തിച്ചിട്ടുണ്ടോ? സ്വന്തം കുടുംബത്തിലെ ഒരാൾ ദാരുണമായി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അതേ വേദന തന്നെയാണ് ആറ്റുനോറ്റുകൊണ്ട് താൻ ഉണ്ടാക്കിയ കൃഷി നഷ്ടപ്പെടുമ്പോൾ  ഒരു കർഷകൻ അനുഭവിക്കുന്നത്.

തന്നെ ഒട്ടും ബാധിക്കാത്ത ഒരു ആന ചരിയുമ്പോൾ സ്നേഹം ഉരുണ്ടുകൂട്ടാൻ വലിയ പ്രയാസമൊന്നുമില്ല. ഇവരുടെയൊക്കെ വീടിന്റെ മതിലിലോ ഗെയ്റ്റിലോ ഒക്കെ ആന വന്ന് ഒരു ഇടി കൊടുത്താൽ ഇക്കണ്ട സ്നേഹമൊക്കെ മാളത്തിലൊളിക്കും. ആന കളി തുടർന്നാൽ വനപാലകരെ വിളിച്ച് "വെക്കേടാ വെടി" എന്ന് പറയുവാൻ ഒരു സന്ദഹവും കാണില്ല.

ആനക്ക് വേണ്ടി ഇറക്കിയ പോസ്റ്ററിൽ അതിന്റെ വയറ്റിലുള്ള കുട്ടിയെ വരെ കാണിച്ചിട്ടുണ്ട്. ജാതിവെറിയുടെയും, ഒരു മത വെറിയുടെയും പേരിൽ ഗർഭിണികൾ അടക്കമുള്ള നിരപരാധികൾ കൊല്ലപ്പെട്ടപ്പോൾ നിങ്ങളുടെയൊക്കെ മനുഷ്യസ്നേഹം എവിടെയായിരുന്നു? എത്ര പോസ്റ്റർ നിങ്ങൾ ഇറക്കി? അതല്ല, മൃഗത്തോട് മാത്രമേ നിങ്ങൾക്ക് ഒരു സ്നേഹമുള്ളൂ എന്നാണോ?  

മനുഷ്യന്റെ ജീവന്നും, അവന്റെ അഭിമാനത്തിനും, അവന്റെ സ്വത്തിനുമൊക്കെ വിലയും നിലയും കൊടുത്തിട്ട് മതി ഒരു മൃഗത്തെ സ്നേഹിക്കുവാൻ എന്നതാണ് എന്റെ നിലപാട്. 

ഇപ്പറഞ്ഞതിന്റെ അർഥം കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ ഇങ്ങിനെ കൈകാര്യം ചെയ്യണം എന്നല്ല. അവിടെയാണ് ഉത്തരവാദിത്വ ബോധം ഉണ്ടായേക്കാവുന്ന വനം വകുപ്പ് ഉണർന്ന് പ്രവൃത്തിക്കേണ്ടത്, കർഷകന്റെ വിള സംരക്ഷിക്കുവാൻ സഹായിക്കേണ്ടത്.

അതിനെങ്ങിനെയാണ്, വന വകുപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമയിൽ വരുന്നത് വർഷങ്ങൾക്ക് മുൻപ് വയനാട് ജില്ലയിൽ നടന്ന പേര്യ മരം മുറിപോലുള്ള കള്ളക്കടത്തിനെ കുറിച്ചാണ്. 

കാട്ടിലെ ആനകളെ കൊന്നുകൊണ്ട് അതിന്റെ കൊമ്പും, പുലികളെ കൊന്ന് പുലിത്തോലും, അതിന്റെ നഖവും, മരം വെട്ടിക്കൊണ്ട് തേക്കും, ചന്ദനവുമൊക്കെ കടത്തിക്കൊണ്ടു പോകുവാൻ ഒത്താശ ചെയ്യുന്ന ഒരു കൊള്ളസംഘത്തെ ഓർത്തുപോകുകയാണ്. വനഭൂമി കയ്യേറി റിസോർട്ടുകളും, പാർട്ടിക്ക് വേണ്ടി മാളികകൾ വരെ പണിത ആളുകളെയുമൊക്കെ ഓർത്തുപോകുകയാണ് ഈ അവസരത്തിൽ.

"കാട്ടിലെ തടി തേവരുടെ ആന" എന്ന ചൊല്ലുപോലും ഈ ഒഫീഷ്യൽ കൊള്ള സംഘത്തിന്റെ ചെയ്തികൾ മൂലം ഉണ്ടായതല്ലേ?

ഇത്രയും കാലമായി ഇതൊക്കെ കാണുമ്പോൾ ഇല്ലാത്ത ഒരു മൃഗസ്നേഹം ഇപ്പൊ കാണുമ്പോൾ ചല സംഗതികൾ ഓർത്തു പോയതാണ്. ഈ ഓർമിക്കൽ ഒരു തെറ്റാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല, അത് കൊണ്ട്, ഓർത്ത ചില കാര്യങ്ങൾ പങ്കുവെച്ചു എന്ന് മാത്രം.

Saturday, April 25, 2020

റമളാൻ വേദഗ്രന്ഥങ്ങളുടെ പൂക്കാലം

റമളാൻ വേദഗ്രന്ഥങ്ങളുടെ പൂക്കാലം

വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസം എന്നതാണ് റമളാൻ മാസത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത.

പൂർവ്വ വേദങ്ങളെ മുഴുവൻ സത്യപ്പെടുത്തുന്ന പരിശുദ്ധ ഖുർആനിനെയും അത് വിശദീകരിച്ചുതന്ന തിരു നബിയുടെ അധ്യാപനങ്ങളെയും  സംബന്ധിച്ചിടത്തോളം, ഖുർആൻ മാത്രമല്ല, മറിച്ച്‌ എല്ലാ വേദഗ്രന്ഥങ്ങളും അവതരിപ്പിക്കപ്പെട്ട ഒരു മാസമായിട്ടാണ് റമളാൻ എന്ന മാസത്തെ പരിചയപ്പെടുത്തുന്നത്.

അബ്രഹാം പ്രവാചകന്ന് നൽകപ്പെട്ട ഏടുകൾ അവതരിച്ചത്  റമളാൻ മാസത്തിലെ ആദ്യത്തെ രാത്രിയിൽ ആണെന്നും, മോസസ് പ്രവാചകന്ന് നൽകപ്പെട്ട തൗറാത്ത് റമളാൻ മാസത്തിലെ ആറാമത്തെ രാതിയിൽ ആണെന്നും, ചാരിത്രവതിയായ മറിയമിന്റെ പുത്രൻ ജീസസിന്ന് നൽകപ്പെട്ട ഇൻജീൽ റമളാൻ മാസത്തിലെ പതിമൂന്നാമത്തെ രാത്രിയിൽ ആണെന്നുമൊക്കെയുള്ള തിരുവചനങ്ങൾ വിരൽ ചൂണ്ടുന്നത് ഈ യാഥാർഥ്യത്തിലേക്കാണ്.

ഭാരതീയ പശ്ചാത്തലത്തിൽ കടന്നുവന്ന ഋഗ്വേദം, യജുർവേദം എന്ന് തുടങ്ങിയ വേദങ്ങളിൽ മാത്രം വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ  വിശ്വാസം ആ  വേദങ്ങളിൽ തുടങ്ങുകയും, ആ വേദങ്ങളിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

പഴയ നിയമ പുസ്തകത്തിൽ മാത്രം വിശ്വസിക്കുന്ന ഒരു ജൂത മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ വിശ്വാസം പഴയ നിയമ പുസ്തകത്തിൽ തുടങ്ങുകയും അതിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

പുതിയ നിയമ പുസ്തകത്തിൽ മാത്രം വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിയെ  സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ വിശ്വാസം പുതിയ നിയമ പുസ്തകത്തിൽ തുടങ്ങുകയും അതിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, പരിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം തുടങ്ങുന്നത് ഖുർആനിൽ നിന്നും അല്ല എന്നതാണ് യാദാർഥ്യം! 

പരിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം തുടങ്ങുന്നത് ഈ ഭൂലോകത്തേക്ക് അവതരിപ്പിക്കപ്പെട്ട ആദ്യ വേദം മുതൽക്കാണ്.

അങ്ങിനെ ആദ്യ വേദത്തിൽ നിന്നും തുടങ്ങി, മറ്റ് ഏതെല്ലാം വേദങ്ങൾ ഈ ലോകത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ, അതിൽ എല്ലാം തന്നെ ഒന്നൊഴിയാതെ വിശ്വസിച്ചുകൊണ്ടും, സത്യപ്പെടുത്തിക്കൊണ്ടുമാണ്, അവസാനത്തെ വേദഗ്രന്ഥം എന്നവകാശപ്പെടുന്ന പരിശുദ്ധ ഖുർആനിൽ ഒരു മുസ്ലിം വിശ്വസിക്കുന്നത്. 

"പറയുക: അല്ലാഹു അവതരിപ്പിച്ച ഏത്‌ ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു"  (ഖുർആൻ 42:15)  എന്ന് ലോകത്തിന്ന് മുൻപിൽ പ്രഖ്യാപിക്കുവാനുള്ള കൽപ്പനയും,  "അവന്‍റെ വേദഗ്രന്ഥങ്ങളിലും, അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല" (ഖുർആൻ 2:285) എന്നതുമൊക്കെ സ്വന്തം വിശ്വാസത്തോട് ചേർത്ത് നിറുത്തുവാനുമാണ് പരിശുദ്ധ ഖുർആൻ അതിന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്നത്.

ഇത്തരുണത്തിൽ മുഴുവൻ വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടും, ആ മുഴുവൻ വേദങ്ങളും റമളാൻ മാസത്തിലാണ് അവതരിച്ചത് എന്നുമൊക്കെയുള്ള പ്രവാചക വചനങ്ങൾ  ഉൾകൊള്ളുമ്പോൾ ആണ് റമളാൻ മാസം വേദഗ്രന്ഥങ്ങളുടെ പൂക്കാലമായിത്തീരുന്നത്.

ഇത്തരത്തിലുള്ള സാർവ്വജനീനമായ ഒരു നിലപാട് തന്നെയാണ്  വിശ്വാസികളെ വിളിച്ചുകൊണ്ട് നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു എന്ന് പറഞ്ഞതിന്റെ കൂടെ വിശുദ്ധ ഖുർആൻ ഓർമിപ്പിച്ച "നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ" (2:183) എന്ന കാര്യം.

അതായത്, പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പ് തിരുദൂതർ മുഹമ്മദ്  നബി (സ) പുതുതായി കൊണ്ടുവന്ന ഒരു അനുഷ്ഠാനം അല്ല നോമ്പ് എന്നാണ് പറഞ്ഞു വരുന്നത്. നോമ്പുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത്  ദാവൂദ് നബിയുടെ കാലത്തുണ്ടായിരുന്ന നോമ്പായിരുന്നു എന്നതുപോലുള്ള പ്രവാചക വചനങ്ങൾ സൂചിപ്പിക്കുന്നതും ഇത്തരമൊരു കാര്യമാണ്.

റമളാൻ മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ടുകൊണ്ട് കടന്നു വരുന്ന മറ്റൊരു കാര്യമാണ് ഒരു നോമ്പുകാരൻ പകൽ സമയത്ത് ഭക്ഷണത്തെ എങ്ങിനെ കാണുന്നു എന്നത്.

ഭക്ഷണത്തെ എന്തോ ഒരു തൊട്ടുകൂടാൻ പറ്റാത്ത ഭീകര സാധനമായിട്ടാണ് നോമ്പുകാരൻ കാണുന്നത് എന്നാണ്   ചില സുഹൃത്തുക്കളെങ്കിലും ധരിച്ചു വെച്ചിട്ടുള്ളത്.

ഒരു വീടിനെ സംബന്ധിച്ചിടത്തോളം അവിടെ നോമ്പ് പിടിക്കുവാൻ സാധിക്കാത്ത രോഗികളും, ചെറിയ കുട്ടികളും ഒക്കെ ഉണ്ടാകും. ഒരു നോമ്പുകാരിക്കോ, ഒരു നോമ്പുകാരനോ അവരെ സേവിക്കുവാൻ ഭക്ഷണം പാചകം ചെയ്യാം, കയ്യിൽ എടുത്തുകൊണ്ട് കുട്ടികളുടെ വായിൽ വെച്ചുകൊടുക്കാം.

ഉണ്ടാക്കിയ ഭക്ഷണത്തിന്റെ ഉപ്പോ, മധുരമോ മറ്റോ അറിയുവാൻ, ആ ഭക്ഷണത്തെ നാവിൽ വെച്ചുകൊണ്ട് രുചിച്ചു നോക്കാൻ വരെ നോമ്പുകാരനായ ഒരാൾക്ക് അനുവാദം നൽികിയിട്ടാണ് തിരുദൂതർ (സ) ഈ ലോകത്ത് നിന്നും കടന്നു പോയത് എന്നതുമൊക്കെ ഈ അവസരത്തിൽ ഓർക്കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Monday, January 27, 2020

ബ്രഹ്മചാരിയും ജിഹാദിയും

ബ്രഹ്മചാരിയും ജിഹാദിയും

ബ്രഹ്മചര്യത്തെയും, അത് ജീവിതത്തിൽ കൊണ്ടുനടക്കുമ്പോൾ ലഭിക്കുന്ന പ്രയോജനങ്ങളെ കുറിച്ചുമൊക്കെ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കാശ്യപ ആശ്രമത്തിന്റെ സ്ഥാപകനും, വേദ പണ്ഡിതനുമായ ആചാര്യശ്രീ രാജേഷ് അവർകൾ എഴുതിയ ലേഖനങ്ങൾ വായിച്ചപ്പോഴാണ് ഇങ്ങിനെ ഒന്നെഴുതണം എന്ന് തോന്നിയത്.

വേദങ്ങൾ മുന്നോട്ട് വെക്കുന്ന ബ്രഹ്‌മചര്യവും, ഖുർആൻ മുന്നോട്ട് വെക്കുന്ന ജിഹാദും തമ്മിൽ നിലനിൽക്കുന്ന ചില സാമ്യതകൾ കണ്ടതുകൊണ്ടും, ഇതിൽ ജിഹാദിനെ കുറിച്ച് നിലനിൽക്കുന്ന വ്യാപകമായ തെറ്റിദ്ധാരണയും, തെറ്റിദ്ധരിപ്പിക്കലുമൊക്കെ ഉള്ളത് കൊണ്ടുമാണ് ബ്രഹ്മചാരിയും ജിഹാദിയും എന്ന് ഇവിടെ തലവാചകം നൽകിയത്.

വിഷയത്തിലേക്ക് വരുന്നതിന്ന് മുൻപ് ഒരാമുഖം പറയുവാൻ ആഗ്രഹിക്കുന്നു.

പരിശുദ്ധ ഖുർആനും അതിന്റെ വ്യാഖ്യാനമായ തിരുനബിയും പഠിപ്പിച്ച വിശ്വാസത്തിന്റെ ഒരു ആണിക്കല്ലാണ് പൂർവ്വ വേദങ്ങളെ സത്യപ്പെടുത്തുക എന്നത്.

സത്യവിശ്വാസിയുടെ ഗുണങ്ങൾ എണ്ണിപ്പറയുന്നതിന്റെ കൂടെ ഖുർആൻ അതിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞ ഒരു കാര്യമാണ്  -  "(നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും" (2:4) എന്നത്.

ഈ ഭൂലോകത്തേക്ക് യുഗ യുഗാന്തരങ്ങളിൽ കടന്നു വന്ന മനുഷ്യ സമൂഹങ്ങളിലേക്കെല്ലാം തന്നെ അവരുടേതായ, അന്ന് നിലനിന്നിരുന്ന, വ്യത്യസ്ത തരം ഭാഷകളിൽ വേദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും, അതിൽ എല്ലാംതന്നെ ഒന്നൊഴിയാതെ വിശ്വസിക്കണമെന്നും, സത്യപ്പെടുത്തണമെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്.

ഇത്തരുണത്തിൽ, ഖുർആനിനോടും, നബിചര്യയോടും യോജിച്ചുവരുന്ന എന്തെല്ലാം കാര്യങ്ങൾ പൂർവ്വ വേദങ്ങളിൽ ഉണ്ടോ അതെല്ലാം തന്നെ സ്വന്തം വിശ്വാസത്തിന്റെ കൂടെ അമൂല്യമായി കൊണ്ടുനടക്കുന്നവനാണ് ഒരു ഖുർആനിന്റെ അനുയായി.

പൂർവ്വ വേദങ്ങളെ ഒരു അന്യ മതത്തിന്റെ ഗ്രന്ഥമായിക്കാണാതെ, തനിക്കും അവകാശപ്പെട്ടത് അതിൽ ഉണ്ട് എന്നതും, ആ അവകാശപ്പെട്ടതിനെ തന്റെ വിശ്വാസത്തോട് ചേർത്തുവെക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന ഹൃദയവിശാലതയും, അനുഭൂതിയും, ആനന്ദവും ചില്ലറയല്ല.

വേദ വാക്യങ്ങൾ പരിചയപ്പെടുത്തുന്ന  ബ്രഹ്മചാരിയുടെ  ഗുണങ്ങളും, പരിശുദ്ധ ഖുർആനും, തിരുനബിയും പരിചയപ്പെടുത്തുന്ന ജിഹാദ് ചെയ്യുന്ന  ഒരാളുടെ ഗുണങ്ങളും തമ്മിലുള്ള സാമ്യതകൾ കണ്ടപ്പോൾ ലഭിച്ച അനുഭൂതിയിലും ആനന്ദത്തിലുമാണ് ഇതെഴുതുന്നത്.

ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരാളെ ബ്രഹ്മചാരി എന്ന് വിളിക്കുമ്പോൾ, ജിഹാദ് അനുഷ്ഠിക്കുന്ന ഒരാളെ വിളിക്കേണ്ടുന്ന പദമാണ് മുജാഹിദ് എന്നത്.

ജിഹാദ് എന്ന അറബി പദത്തിന്റെ അറ്റത്ത് മലയാള ലിപിയിലെ ഒരു വള്ളി ചേർത്തുകൊണ്ട് ജിഹാദി എന്ന് പറയുന്നത് ഭാഷാപരമായി ശരിയല്ലാത്ത ഒരു പ്രയോഗമാണ്.

വേദ വാക്യങ്ങൾ പരിചയപ്പെടുത്തുന്ന ധർമ്മങ്ങൾ പാലിക്കുന്ന ഒരാളെയാണ് ബ്രഹ്മചാരി എന്ന് വിളിക്കുന്നതെങ്കിൽ, ഖുർആനും, അതിനെ ജീവിത മാതൃകയായ തിരുനബി പഠിപ്പിച്ച ധർമ്മങ്ങൾ പാലിക്കുന്ന ഒരാളെയാണ് മുജാഹിദ് എന്ന് വിളിക്കുന്നത്. അപ്പോൾ ജിഹാദ് എന്നാൽ അത് ഉന്നതങ്ങളായ ധർമ്മങ്ങൾ ജീവിതത്തിൽ പാലിക്കലാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ജിഹാദ് എന്നത് ഒരു ധർമ്മ സമരമാണ്.

"വീര്യനിരോധോ ഹി ബ്രഹ്മചര്യമ്" എന്ന വേദവാക്യത്തിലാണ് ബ്രഹ്മചര്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഗുണം വിവരിക്കുന്നത്.

സന്താനോൽപാദനത്തിന്ന് കാരണമാകുന്ന വീര്യത്തിന്റെ  അന്യായമായ പുറത്തുപോകലിനെ തടഞ്ഞ്, സ്വശരീരത്തിൽ സംരക്ഷിച്ചു നിർത്തുന്നതാണ് ബ്രഹ്മചര്യം എന്നാണ് ആചാര്യശ്രീ രാജേഷ് ഈ വേദ വാക്യത്തെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്.

സന്താനോല്പാദനം സാധ്യമാക്കുന്ന ധാതുവായ "വീര്യം' കൗമാരകാലത്ത് തീർത്തും അനാവശ്യമായ കാമോദ്ദീപനങ്ങളാൽ ക്ഷയിച്ചുപോകാതെ സൂക്ഷിക്കേണ്ടതുണ്ട് എന്നും അതിനായി കാമോദ്ദീപനങ്ങളിലേക്ക് വഴിവെക്കുന്ന എല്ലാ പ്രവൃത്തികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് വേണ്ടത് എന്നുമാണ് കൗമാരക്കാരായ വിദ്യാർത്ഥി സമൂഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം എഴുതുന്നത്.

വ്യത്യസ്തങ്ങളായ തലങ്ങളുള്ള ജിഹാദിനെ കുറിച്ച് പഠിക്കുമ്പോൾ കടന്നുവരുന്ന ഒരു ജിഹാദാണ് ഒരു വ്യക്തി സ്വന്തം ശരീരത്തോട് ചെയ്യേണ്ട ജിഹാദ്.

"അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന്‌ വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്‌) സ്വര്‍ഗം തന്നെയാണ്‌ സങ്കേതം." - ഖുർആൻ 79:40-41.

അന്യായമായി വീര്യം പുറത്തുകളായൽ ഒരു തന്നിഷ്ടമാണ്. അത് തിരുദൂദർ പഠിപ്പിച്ച ധാർമ്മിക മൂല്യങ്ങൾക്ക് കടക വിരുദ്ധമാണ്.

സാംസ്‌കാരികമായി ഉന്നതിപ്രാപിക്കുന്നവരുടെ ഗുണമായി ഖുർആൻ പറയുന്നത് കാണുക.

"(നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." - ഖുർആൻ 24:30.

അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം തിരുനബിയുടെ വചനം കാര്യങ്ങളെ വീണ്ടും വ്യക്തമാക്കുന്നു.

… കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കിത്തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു;" - ബുഖാരി, മുസ്ലിം.

ഇതുപോലത്തെ ഒരുപാട് നിർദേശങ്ങൾ ഈ വിഷയത്തിൽ മാത്രം കാണാവുന്നതാണ്.

കല്യാണം കഴിക്കാതിരിക്കലാണ്  ബ്രഹ്മചര്യത്തിന്റെ സുപ്രധാന വശം എന്നാണ് ഞാനടക്കമുള്ള ആളുകൾ മനസ്സിലാക്കി വെച്ചിരുന്നത്.

എന്നാൽ വേദങ്ങളുടെ അടിസ്ഥാനത്തിൽ അത് ശരിയല്ല എന്നും കല്യാണം കഴിച്ചു ജീവിക്കുന്ന ഏതൊരു ഗൃഹസ്ഥനും ബ്രഹ്മചര്യവ്രതം അനുഷ്ടിക്കണം എന്നുമാണ് ഏകപത്നീവ്രതക്കാരായ ശ്രീരാമനെയും, ശ്രീകൃഷ്ണനെയും, ഋഷിമാരെയുമൊക്കെ ഉദ്ധരിച്ചുകൊണ്ട് ആചാര്യശ്രീ രാജേഷ് വിശദീകരിക്കുന്നത്.

ഓ യുവാക്കളേ, നിങ്ങളിൽ സാധിക്കുന്നവർ വിവാഹം ചെയ്യട്ടെ എന്നും, സാധിക്കാത്തവർ നോമ്പ് നോക്കട്ടെ, അതവന്ന് പരിചയാകും എന്നൊക്കെയുള്ള വിവാഹ സംബന്ധിയായ നിർദേശങ്ങൾ തിരുനബിയുടെ വചനങ്ങളിലും കാണാവുന്നതാണ്.

ബ്രഹ്മചര്യത്തിന്റെ മറ്റൊരടിസ്ഥാനം വിനയം എന്നാണ് ചാണക്യ സൂത്രത്തിലെ "ഇന്ദ്രിയജയസ്യ മൂലം വിനയ:" എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിക്കുന്നത്.

ഒരു യഥാർത്ഥ ദൈവദാസന്റെ ഗുണങ്ങളിൽപെട്ടതാണ് വിനയം എന്നാണ് ഖുർആനും പരിചയപ്പെടുത്തുന്നത്.

"പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു."- ഖുർആൻ 25:63.

വേദഗ്രന്ഥങ്ങളെ അടുത്തറിയുവാൻ മനസ്സുള്ളവർക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ കാണാവുന്നതാണ്.

എന്നാൽ ഇത്തരത്തിലുള്ള വിശാലമായ യോജിപ്പിന്റെ മേഖലകളെ പാടെ അവഗണിച്ചുകൊണ്ട് ജിഹാദ് എന്ന പവിത്രമായ ഒരു പദത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമൊക്കെ യോജ്യമല്ലാത്തതും, ഒരു വേള അശ്ലീലമായ വാക്കുകൾ വരെ തുന്നിവെക്കുന്നത് ഇന്ന് ഒരു പതിവ് കാഴ്ച്ചയായിരിക്കുകയാണ്.

ബ്രഹ്മചര്യം അനുഷ്ടിച്ച ശ്രീരാമ പത്നിയെ തട്ടിക്കൊണ്ടുപോയ, ശത്രുപക്ഷത്ത് നിലയുറപ്പിച്ച രാവണന്റെ പ്രവർത്തനമാണ് യഥാർത്ഥ ബ്രഹ്മചര്യം എന്ന് ഒരാൾ പറഞ്ഞാൽ? വീട്ടുകാരെ കബളിപ്പിച്ചുകൊണ്ട്, വിവാഹപ്രായമെത്തിയ യുവതിയെ ഒരുത്തൻ ചാടിച്ചു കൊണ്ടുപോയ പ്രവർത്തനത്തിന്ന് കരുതിക്കൂട്ടി രാവണ ബ്രഹ്മചര്യം  എന്ന് ഒരാൾ പേരിട്ടാൽ? എന്തൊരു അധമത്വത്തിലാണ് സഹോദരങ്ങളെ അത്തരം പ്രവത്തനം ചെയ്യുന്നവർ എത്തിപ്പെട്ടത്.

ക്രൈസ്തവ സഹോദരങ്ങൾ പവിത്രമായി കരുതുന്ന മോണ്ടി തേർസ്‌ഡേയോ  അല്ലെങ്കിൽ ഹോളി തേർസ്‌ഡേയോ കുറിച്ച്, മാരകമായ ക്രിമിനൽ കൊലപാതകങ്ങൾ ചെയ്‌ത ആ സ്‌ത്രീയുടെ പേരുവെച്ചുകൊണ്ട് ആ തേർസ്‌ഡേ എന്ന് ഒരാൾ വിളിച്ചാൽ? ബൈബിളും, പരിശുദ്ധ ഖുർആനും അത്ഭുതമായി രേഖപ്പെടുത്തിയ, ചാരിത്രശുദ്ധി തന്റെ ജീവിതത്തിൽ ഉടനീളം കാത്തു സൂക്ഷിച്ച മറിയത്തിലേക്കും, അവരുടെ പുത്രനായ മഹാനായ യേശുവിലേക്കും ഇന്ന് ലോകത്ത് നടക്കുന്ന അവിഹിതമായ ബന്ധങ്ങളെയും, ജന്മങ്ങളെയും ഒരാൾ ചേർത്ത് വെച്ചാൽ? എന്തൊരു അധമത്വത്തിലാണ് സഹോദരങ്ങളെ അത്തരം പ്രവത്തനം ചെയ്യുന്നവർ എത്തിപ്പെട്ടത്.  

"ഒരാളുടെ തലയില്‍ ഇരുമ്പു കൊണ്ടുള്ള ആണി കൊണ്ട് അടിക്കപ്പെടുന്നതാണ് തനിക്ക് അനുവാദമില്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ അയാള്‍ക്ക് നല്ലത്.” എന്ന് മഹാനായ മുഹമ്മദ് നബി(സ)  പഠിപ്പിക്കുമ്പോൾ, അധമത്വത്തിൽ എത്തിപ്പെട്ട ചില ആളുകൾ  ആ നീചവും നികൃഷ്ടവുമായ പ്രവർത്തനത്തെ അതാ ജിഹാദ് എന്ന് വിളിക്കുന്നു!

ഒരാൾ മറ്റൊരാളുടെ മാതാവിനെയോ പിതാവിനെയോ വിളിച്ചാൽ, അവൻ അവന്റെ സ്വന്തം മാതാവിനെയോ , പിതാവിനെയോ ആണ് വിളിച്ചത് എന്ന നബി വചനത്തിന്റെ ആശയം കടമെടുത്തുകൊണ്ട് പറയട്ടെ, ബ്രഹ്മചര്യം പോലുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുന്ന ധാർമ്മിക മൂല്യങ്ങൾ സമൂഹത്തിൽ ഉയർത്തിപ്പിടിക്കുന്നതിന്ന് പകരം, തങ്ങളുടെ ഇച്ഛകൾക് എതിരായിക്കാണുന്നവരെ, ഒരു പഴിവാക്കായിക്കൊണ്ട് ബ്രഹ്‌മചാരി എന്നോ, മറിയയുടെ പുത്രാ എന്നോ, ജിഹാദി എന്നോ വിളിച്ചാൽ, അവൻ സ്വന്തം അസ്തിത്വത്തെയാണ് നടുറോഡിൽ ചവിട്ടിയരക്കുന്നത് എന്ന് ഈ അവസരത്തിൽ സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

ബ്രഹ്മചര്യത്തിൽ വിശ്വസിക്കുകയും, ആചരിക്കുകയും ചെയ്യുന്നവർക്ക് അത് പവിത്രമാണ്. മറിയമിന്റെ കന്യകത്വത്തിൽ വിശ്വസിക്കുന്നവർക്കും ആചരിക്കുന്നവർക്കും അത് പവിത്രമാണ്.  അത് പോലെത്തന്നെയാണ് ജിഹാദ് എന്ന ധർമ്മ സമരത്തിൽ വിശ്വസിക്കുകയും, ആചരിക്കുകയും ചെയ്യുന്നവർക്ക്  അതിന്റെ പവിത്രതയും.

സ്വന്തം രാജ്യത്തിന്റെ സുരക്ഷക്കും, സംരക്ഷണത്തിനും വേണ്ടി, ആയുദ്ധങ്ങളുമായി രാജ്യാതൃത്തിയിൽ പോരാട്ടം നടത്തുന്ന ഒരു സൈനികന്റെ ജീവാർപ്പണവും പവിത്രമായ ജിഹാദിന്റെ ഒരു ഭാഗമാണ് എന്നും, എന്നാൽ ആ ആയുദ്ധം എടുത്തുകൊണ്ട് ഒരു സൈനികനോ, അതല്ലാത്ത ഒരാളോ, നിരപരാധികൾക് നേരെ ആ ആയുധം തിരിച്ച് വെച്ചാൽ അതിന്റെ പേര് അതിക്രമം ആണ് എന്നതും ഒരു പരാമർശത്തിൽ മാത്രം ഒതുക്കുകയാണ് ഈ സന്ദർഭത്തിൽ.

പ്രകൃതി ദത്തമായ തേനിലേക്ക് മനുഷ്യ നിർമ്മിതമായ വിഷം കൂട്ടിച്ചേർത്തു കൊണ്ട് തേൻ-വിഷം എന്നൊക്കെ വിളിക്കുന്നത് പൈശാചികമായ പ്രവർത്തനമാണ് എന്നും, സംസ്ക്കാരമുള്ള ഒരു സമൂഹത്തിന്നോ, അവരുടെ നേതൃത്വത്തിന്നോ ഒട്ടും യോജിച്ചതല്ല എന്നും നമ്മൾ തിരിച്ചറിയുക.

കൂടുതൽ പഠിക്കുന്തോറും, മനസ്സുകൾ തമ്മിൽ  കൂടുതൽ അടുക്കുകയാണ്. വാദിക്കാനും, ജയിക്കാനുമല്ല, അറിയാനും, അറിയിക്കുവാനുമാണ്.


അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Saturday, January 4, 2020

രാജ്യ പുരോഗതിയുടെ അടിസ്ഥാനം നിർഭയത്വം

രാജ്യ പുരോഗതിയുടെ അടിസ്ഥാനം നിർഭയത്വം

നിർഭയത്വവും അതിന്റെ കൂടെയുള്ള സമാധാനപൂർണ്ണമായ ഒരു അന്തരീക്ഷവും ഉണ്ടെങ്കിൽ മാത്രമേ കുടുംബത്തിലും, സമൂഹത്തിലും, ജീവിക്കുന്ന രാജ്യത്തിലും, ഈ ലോകത്ത് മൊത്തത്തിലും തന്നെ പുരോഗതി ഉണ്ടാകൂ എന്നത് ഒരു ചരിത്ര സത്യമാണ്.

രണ്ടാം ലോക മഹായുദ്ധത്തിന്ന് ശേഷം ലോക രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കിയ പല സമാധാന ഉടമ്പടികൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്.

യൂറോപ്യൻ രാജ്യമായ ജർമനി തങ്ങളുടെ രാജ്യത്ത് നിലനിന്നിരുന്ന ഭ്രാന്തമായ ദേശീയതക്ക് കടിഞ്ഞാൺ ഇട്ടതും, യുദ്ധക്കൊതി അവസാനിപ്പിക്കുന്നതിന്ന് വേണ്ടി ജപ്പാൻ ജനത തങ്ങളുടെ നിയമസംഹിതയിൽ ആർട്ടിക്കിൾ ഒൻപത് എഴുതിച്ചേർത്തതും ജനങ്ങൾക്ക് സമാധാനത്തോട് കൂടി ജീവിക്കണം എന്നുള്ളത് കൊണ്ടാണ്.

ഇത്തരം നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് 1941ൽ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഫ്രാൻങ്ക്ലിൻ ഡി റൂസ്‌വെൽറ്റ് "നാല് സ്വാതന്ത്ര്യങ്ങൾ" (Four Freedoms) എന്ന തന്റെ പ്രഖ്യാപനത്തിൽ മത സ്വാതന്ത്ര്യത്തെ ഉൾപ്പെടിത്തിയതുമൊക്കെ നിർഭയത്വമുള്ള വ്യക്തികളും, സമൂഹങ്ങളും, രാജ്യങ്ങളുമൊക്കെ ഉയർന്നുവരണം എന്ന ലക്ഷ്യം മുന്നിൽക്കണ്ടായിരുന്നു.

അതിന്ന് ശേഷം ഇപ്പറഞ്ഞ ലോകരാജ്യങ്ങളിൽ ഉണ്ടായ വളർച്ചയും, ഇന്ന് അവർ എവിടെ എത്തിനിൽക്കുന്നു എന്നതും ഒന്ന് നോക്കിയാൽ നിർഭയത്വവും, സമാധാനമായ അന്തരീക്ഷവും ആ ജനപഥങ്ങളിൽ ഉണ്ടാക്കിയ ഉന്നതി എത്രത്തോളമാണ് എന്നത് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ല.

എന്നാൽ ഇപ്പറഞ്ഞ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് സ്ഥാനം നോക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വിഭിന്നമാണ്. 

നിർഭയത്വവും സമാധാനവും സൃഷ്ടിക്കുന്നതിന്ന് പകരം, സ്വന്തം പൗരന്മാരോട് തീർത്തും അനാവശ്യമായി മല്ലിടുന്ന ഒരു ഗവൺമെന്റിനെയാണ് കാണുന്നത്.

നുഴഞ്ഞു കയറ്റക്കാരെ പിടികൂടാൻ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്.

തീർച്ചയായും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും നിയമത്തിന്ന് വിധേയമായ നടപടികൾ സ്വീകരിക്കണം എന്നതും തർക്കമറ്റ കാര്യമാണ്. 

എന്നാൽ നുഴഞ്ഞു കയറ്റക്കാരെ പിടികൂടാൻ എന്ന പേരിൽ, പതിറ്റാണ്ടുകളായി സ്നേഹത്തിലും സഹവർത്തിത്വത്തിലുമൊക്കെ കഴിഞ്ഞിരുന്ന അയൽവാസികളിൽ, സുഹൃത്തുക്കളിൽ, സഹപാഠികളിൽ, സഹപ്രവർത്തകനിൽ ഒരാൾ, അവന്റെ മതം നോക്കിക്കൊണ്ട് നുഴഞ്ഞു കയറ്റക്കാരനാണെന്ന് വരുത്തിതീർക്കുവാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ആസാം ഇവിടെ ഒരു ഉദാഹരണമാണ്.

നുഴഞ്ഞു കയറ്റക്കാരാൽ പ്രയാസങ്ങൾ അനുഭവിക്കുന്ന മറ്റ് രാജ്യങ്ങൾ ഈ ലോകത്തുണ്ട് എന്നതും അവർ എങ്ങിനെയാണ് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതും ഒന്ന് പഠിക്കേണ്ട കാര്യമാണ് എന്നാണ് അഭിപ്രായം.

ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾ ഇത്തരം നുഴഞ്ഞു കയറ്റക്കാരെ കൺട്രോൾ ചെയ്യുന്നതിന്ന് വേണ്ടി കൊണ്ടുവന്ന നിയമമാണ് പസഫിക് സൊല്യൂഷൻ (Pacific Solution) എന്ന പേരിൽ അറിയപ്പെടുന്നത്. നുഴഞ്ഞു കയറ്റക്കാരെ നിയന്ത്രിക്കുന്നതിന്നും, മോണിറ്റർ ചെയ്യുന്നതിനുമൊക്കെ അമേരിക്കക്ക് അവരുടേതായ ഫലപ്രദമായ പല പരിപാടികളും ഉള്ളതായി കാണാം.

എന്നാൽ ഇതൊന്നും അറിഞ്ഞോ, അറിയാതെയോ, വീട്ടിൽ കയറിയ കള്ളനെ കണ്ടുപിടിക്കുവാൻ വേണ്ടി വീട്ടുകാരടക്കമുള്ളവർ ആദ്യം തുണിയുരിഞ്ഞ് നിൽക്കുകയും, അങ്ങിനെ കള്ളനെ കണ്ടു പിടിച്ച ശേഷം തുണി മാറ്റിയുടുത്താൽ മതി എന്ന രൂപത്തിലേക്കുമാണ് കാര്യങ്ങൾ നീങ്ങുന്നത്!

നുഴഞ്ഞു കയറ്റക്കാരെ പിടികൂടുന്നതിന്ന് വേണ്ട ഭീമമായ ചിലവിനേക്കാൾ കൂടുതൽ വരവ് ഖജനാവിലേക്ക് ഒഴുകുമെങ്കിൽ ഇതിനൊക്കെ എന്തെങ്കിലും അർത്ഥം ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. 

വര്ഷം 2014ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ബാരക്ക് ഒബാമ, അമേരിക്കയിൽ നിയമ വിരുദ്ധമായി താമസിക്കുന്ന അഞ്ചു മില്യൺ ആളുകൾക്ക് നിയമ പ്രാബല്യം നൽകാൻ കൊണ്ടുവന്ന ഒരു പദ്ധതിയാണ് ഈ ഒരു  സന്ദർഭത്തിൽ ഓർമ്മവരുന്നത്. അതുമൂലം ഖജനാവിലേക്ക് അധികമായി ലഭിക്കുന്ന ടാക്സ് ആണ് അത്തരം നീക്കത്തിന്റെ ഒരു ഗുണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

എന്നാൽ ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അത്തരം ഒരു നീക്കമാണോ? രാജ്യത്തിന്റെ ഖജനാവിലേക്ക് വല്ലതും കൂടുതൽ വരവ് ലഭിക്കും എന്ന് ഈ നിയമം ചർച്ചചെയ്യുമ്പോൾ നിങ്ങളാരെങ്കിലും കേട്ടുവോ?

അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങൾ പെർമെനന്റ് റസിഡൻസി, ഗ്രീൻ കാർഡ് എന്നീ മാർഗങ്ങളിലൂടെ വിദേശികളെ തങ്ങളുടെ രാജ്യത്തേക്ക് സ്ഥിര താമസത്തിന്ന് വേണ്ടി ക്ഷണിക്കുമ്പോൾ, മതം മാത്രം നോക്കി സ്വന്തം പൗരൻമാരെ അടക്കം പുറം തള്ളാനും, അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുവാനുമല്ലേ നോക്കുന്നത്.

ഒരു പൗരൻ, അവനിഷ്ടമുള്ളത് വിശ്വസിക്കാനും, അവിശ്വസിക്കാനും, അതനുസരിച്ചുകൊണ്ട് തീർത്തും നിർഭയമായി ജീവിക്കാൻ സാധിക്കുമ്പോൾ മാത്രമേ രാജ്യ പുരോഗതിയിലേക്കുള്ള ഓഹരി അവനിൽ നിന്നും ലഭിക്കുകയുള്ളൂ.

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കുടുംബം പോറ്റി ജീവിച്ചുപോകുന്ന ഒരു പൗരനെ അവന്റെ മതം നോക്കിയിട്ട് ചൊറിയാൻ പോയാൽ, ആ പൗരനിൽ നിന്നും രാജ്യത്തിന്ന് ലഭിക്കേണ്ട പുരോഗതി നഷ്ടപ്പെടും. 

ഇത്തരം ഒരു പ്രശ്നം ജനലക്ഷങ്ങളെ ബാധിക്കുന്ന ഒരു വിഷയം ആയതുകൊണ്ട്, രാജ്യത്തിന്റെ പുരോഗതിയെ കാര്യമായിത്തന്നെ ഈ ഒരു നീക്കം ബാധിക്കും എന്നതിൽ സംശയമില്ല.

മുഹമ്മദ് നിസാമുദ്ധീൻ.