Wednesday, September 11, 2019

ആഘോഷങ്ങൾ നടക്കട്ടെ

ആഘോഷങ്ങൾ നടക്കട്ടെ

വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന സുഹൃത്തിന്റെ കൂടെ ആഹാരം കഴിക്കുന്നതിന്ന് വേണ്ടി ഹോട്ടൽ അന്വേഷിച്ച് പോകുന്നു.

ആ സുഹൃത്ത് വെജിറ്റേറിയൻ മാത്രമേ കഴിക്കൂ എന്നറിയുന്ന മറ്റൊരാൾ പറഞ്ഞു: വെജും നോൺ വെജ്ജും ഉള്ള ഏതെങ്കിലും ഹോട്ടലിൽ പോയിട്ട്  താങ്കൾക്ക് വെജ്ജ് മാത്രം കഴിക്കാം എന്ന്. 

എന്നാൽ സൂക്ഷമതക്ക് വേണ്ടി ഒരു വെജിറ്റേറിയൻ മാത്രം ഉള്ള ഹോട്ടലിൽ പോകുന്നത് നന്നായിരിക്കും എന്ന് ആ സുഹൃത്ത് അഭിപ്രായപ്പെട്ടു.

എന്താണ് അദ്ദേഹത്തിന്ന് ഇത്ര നിർബന്ധം? നോൺ വെജ്ജും, വെജ്ജും ഉള്ള ഹോട്ടലിൽ പോയിട്ട് വെജ്ജ് മാത്രം കഴിച്ചാൽ പോരെ എന്ന് കൂട്ടത്തിൽ ഒരാൾ ചോദിച്ചു.

ഒരു നേരം നോൺ വെജ്ജ് കഴിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് മറ്റൊരാൾ ചോദിച്ചു.

ഭക്ഷണത്തിലെ നോൺ വെജ്ജ് ഭാഗം ഒഴിവാക്കിയിട്ടുള്ള ഭാഗം കഴിക്കാൻ പറ്റുമോ എന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു.

പലതരക്കാരായ ആളുകളിൽ നിന്നും അങ്ങിനെ പല തരം ചോദ്യങ്ങളും അഭിപ്രായങ്ങളും ഉയർന്നു വന്നു, ...

ഇതെഴുതുന്ന എന്നെ സംബന്ധിച്ചിടത്തോളം കൃത്യമായ ഒരു നിലപാട് ഈ വിഷയത്തിൽ ഉണ്ട്. അതായത് വെജിറ്റേറിയൻ മാത്രം കഴിക്കുന്ന ആ സുഹൃത്തിന്റെ ആവശ്യം, അദ്ദേഹം തൃപ്തിപ്പെടുന്ന വിധത്തിൽ നടക്കണം. ആ ആവശ്യം നടക്കുന്നതിന്ന് വേണ്ടി കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന ഒരു വെജിറ്റേറിയൻ ഹോട്ടലിൽ പോയാലും ശരി!

ഇനി താൻ പവിത്രമെന്ന് കരുതിപ്പോന്ന സസ്യാഹാരത്തിൽ അധിഷ്ടിതമായ ആ വിശ്വാസത്തിന്ന് എന്തെങ്കിലും കോട്ടം തട്ടുവാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ട് സുഹൃത്ത് ആ ഭക്ഷണം കഴിക്കുന്നതിൽ നിന്നും വിട്ട് നിന്നാൽ, ആ തീരുമാനത്തെയും ആ സുഹൃത്തിനെയും ക്രൂശിക്കുന്നതിന്ന് പകരം, അതിനെ സ്വാഗതം ചെയ്യുകയും, അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ്  ഞാൻ ഇഷ്ടപ്പെടുന്നത്.

സൂചിപ്പിക്കപ്പെട്ടതുപോലുള്ള വ്യത്യസ്ത തരം സന്ദർഭങ്ങൾ ആർക്കും ജീവിതത്തിൽ കടന്നു വരാം. പലവിധത്തിലുള്ള .വിശ്വാസ-ആചാരങ്ങൾ വച്ച് പുലർത്തുന്ന ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ പ്രത്യേകിച്ചും.

ജീവിതത്തിൽ ഉടനീളം, തീർത്തും കറകളഞ്ഞ ഏകദൈവ വിശ്വാസം കൊണ്ടുനടക്കുന്ന എന്നെപ്പോലെയുള്ള ആളുകൾ അഭിമുഖീകരിക്കുന്ന അത്തരം ഒരു സന്ദർഭത്തിലുമാണ് ഇതെഴുതുന്നത്.

ഓരോ ദിവസവും, ഒട്ടും മുടങ്ങാതെ നിർവഹിക്കുന്ന അഞ്ചു നേരത്തെ നിസ്കാരത്തിൽ, ഏകനായ സൃഷ്ടാവുവിന്റെ മുൻപിൽ തല താഴ്ത്തിക്കൊണ്ട്, ഹൃദയത്തിന്റെ ആഴിയിൽ സ്പർശിച്ചുകൊണ്ടു, ചുരുങ്ങിയത് പതിനേഴ് തവണയെങ്കിലും പറയുന്ന പരിശുദ്ധ ഖുർആനിലെ ഒരു വചനമാണ് - "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്നത്.

ആരാധനയുടെയും, സഹായത്തേട്ടത്തിന്റെയും ഭാഗമായി എന്തെല്ലാം കാര്യങ്ങൾ ഉണ്ടോ, അതെല്ലാം തന്നെ സർവ്വലോക സൃഷ്ട്ടാവായ, ഏകനായ അല്ലാഹുവിന്ന് മാത്രമേ സമർപ്പിക്കാവൂ എന്നും, അതിന്റെ ഒരംശം പോലും ഒരു സൃഷ്ടിയുടെ മുമ്പിലും ഒരിക്കലും സമർപ്പിക്കുവാൻ പാടില്ല എന്നതുമാണ് ഈ വചനത്തിന്റെ രത്‌ന ചുരുക്കം.

ഒരുവേള നമ്മൾ പഠിക്കുവാൻ ശ്രമിച്ചാൽ "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന ഖുർആൻ 1:5 വചനം സകല വേദങ്ങളുടെയും അന്തസത്ത ആണെന്നുള്ള യഥാർഥ്യം കാണുവാൻ സാധിക്കും.

"അല്ലയോ മനുഷ്യ! സൂര്യൻ മുതലായ തേജോമയവസ്തുക്കൾക്ക് ആധാരവും ഇതുവരെ ഉണ്ടായതും ഉണ്ടാകുന്നതും ആയ ലോകത്തിന്റെ ഏകനും അദ്വിതീയനും അധിപനുമായ പരമാത്മാവ് ഈ ജഗത്തിന്റെ ഉത്ഭവത്തിന്നും മുൻപ് ഉണ്ടായിരുന്നു. ഭൂമി മുതൽ സൂര്യൻവരെയുള്ള ജഗത്തിനെ സൃഷ്ടിച്ച ആ പരമാത്മ  ദേവനെ സ്‌നേഹപൂർവ്വം ഭജിക്കുവിൻ" - ഋഗ്വേദം 10. 121.1

"അടിമവീടായ മിസ്രയീം ദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്”. പുറപ്പാട് 20:2,3,4.

എന്നാൽ ഇന്ന് നാട്ടിൽ നടക്കുന്ന പല ആഘോഷങ്ങളുടെയും അടിസ്ഥാനം ഭൂമി ലോകത്ത് ജീവിച്ചുപോയ പല മനുഷ്യരെയും ആരാധനാ മൂർത്തികളായി കണ്ടുകൊണ്ട് അവർക്കുവേണ്ടി ആരാധനകളും മറ്റും  അർപ്പിക്കുന്ന ഒരു രീതിയാണ്.

കറകളഞ്ഞ ഒരു ഏകദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ആ ആഘോഷങ്ങളും അതിന്റെ ഭാഗമായി വിളമ്പുന്ന രുചികരമായ ഭക്ഷണത്തിൽ നിന്നുമൊക്കെ, അൽപം പ്രയാസത്തോടുകൂടിത്തന്നെ ഒഴിവാക്കേണ്ടിവരുന്നതിന്റെവി വളരെ സുപ്രധാനമായ കാരണമാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

തീർച്ചയായും ഒരാൾ ഇഷ്ട്ടപ്പെടുന്ന വിശ്വാസവും, അതിനനുസരിച്ചുള്ള  ആരാധനയുമൊക്കെ ആചരിക്കുവാനും മറ്റുമുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിക്കുന്നു എന്ന അർത്ഥത്തിൽ സന്തോഷം മാത്രമേ ഉള്ളൂ. അതല്ലാതെ ആഘോഷത്തോടോ, അത് നടത്തുന്ന ആളുകളോടോ തന്നെ മറ്റൊന്നും ഇല്ല.

ആദർശ വിഷയത്തിലുള്ള വിയോജിപ്പ് നിലനിൽക്കേ തന്നെ മറ്റെല്ലാ സ്നേഹ ബന്ധങ്ങളും, സഹവർത്തിത്തവും ഒക്കെ നിലനിറുത്തേണ്ടതുണ്ട് അതിനായി പരിശ്രമിക്കേണ്ടതുണ്ട് എന്നതാണ് ഈയുള്ളവന്റെ നിലപാട്. അതുകൊണ്ടു തന്നെയാണ്, ഏറ്റവും അവസാനമായി,  വളരെ ചെറുപ്പം മുതൽ ഞാൻ കാണുന്ന എന്റെ വല്യമ്മയുടെ അയൽവാസിയായിരുന്ന ടീച്ചറുടെ പേരമകന്റെ കല്യാണത്തിന്ന് കോഴിക്കോട്ടെ അരിയടത്ത് പാലത്തുള്ള ഹാളിൽ കഴിഞ്ഞ മാസം പോയതും, ബന്ധങ്ങൾ പുതിക്കിയതും, ഗംഭീര സദ്യ കഴിച്ചതുമൊക്കെ. അത് കൊണ്ട് തന്നെയാണ് ആഴ്ചകൾക്ക് മുൻപ് അളിയന്റെ കല്യാണത്തിന്ന് വെജിറ്റേറിയൻ ഭക്ഷണം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതും, എന്റെ പ്രിയ സഹപാഠി അനൂപും കുടുംബവും വന്നപ്പോൾ, ഭക്ഷണ സമയത്ത്, നോൺ വെജ്ജ് വേണോ, അതോ വെജ്ജ് വേണോ എന്ന് പ്രത്യകം ചോദിച്ചതും പരിഗണന നൽകിയതും.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Tuesday, January 22, 2019

അവർ നിന്നോട് ആർത്തവത്തെ കുറിച്ചും ചോദിക്കുന്നു!

അവർ നിന്നോട് ആർത്തവത്തെ കുറിച്ചും ചോദിക്കുന്നു!

സമകാലീന കേരളത്തിലെ സുപ്രധാനമായ ഒരു വിഷയമാണല്ലോ സ്‌ത്രീകളിൽ സംഭവിക്കുന്ന ആർത്തവം. എറണാകുളത്ത് വെച്ച് നടന്ന ആർപ്പോ ആർത്തവം പോലുള്ള പൊതു പരിപാടികളെ കുറിച്ച് അറിഞ്ഞപ്പോഴാണ് ചില കാര്യങ്ങൾ പങ്കുവെക്കാം എന്ന് കരുതിയത്. 

ഈ ലോകത്ത് നിലനിന്നിരുന്ന വ്യത്യസ്തങ്ങളായ സമൂഹങ്ങളിൽ അവരവരുടെ വിശ്വാസ-ആചാരങ്ങൾക്ക് അനുസരിച്ച് ആർത്തവത്തോടും വിശിഷ്യാ അതുണ്ടാകുന്ന സ്‌ത്രീയോടും പലതരം സമീപനങ്ങൾ   കാണാവുന്നതാണ്.

ആർത്തവത്തെ അശുദ്ധമായി കാണുന്നതിന്റെ കൂടെത്തന്നെ, അത് സംഭവിക്കുന്ന സ്‌ത്രീയെക്കൂടി അശുദ്ധിയായി കാണുകയും, അങ്ങിനെ അവളെ ജീവിതത്തിന്റെ പല മേഖലകളിൽ നിന്നും മാത്രമല്ല  സ്വന്തം വീട്ടിൽ നിന്നുപോലും അകറ്റി നിറുത്തുകയും ചെയ്യുന്ന സമ്പ്രദായം പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.

മനുഷ്യകുലം കടന്നുപോകുന്ന സർവ്വ മേഖലകളിലേക്കും കൃത്യമായ നിർദ്ദേശങ്ങൾ  സമർപ്പിക്കുന്ന പരിശുദ്ധ ഖുർആനിന്റെയും, അതിന്റെ ജീവിത മാതൃകയായ മുഹമ്മദ് നബി(സ)യുടെയും  ഈ വിഷയത്തിലുള്ള നിലപാടുകൾ വളരെ പ്രസ്‌കതമാണ് എന്നാണ് ഈ അവസരത്തിൽ മനസ്സിലാക്കുന്നത്.

"അവര്‍ നിന്നോട് ആര്‍ത്തവത്തെക്കുറിച്ചും ചോദിക്കുന്നു. നീ പറയുക: 'അത് ഒരു (തരം) ഉപദ്രവമാകുന്നു; അതിനാല്‍ ആര്‍ത്തവ (കാല) ത്തില്‍ നിങ്ങള്‍ സ്ത്രീകളെ വിട്ടു നില്‍ക്കുവിന്‍. 

അവര്‍ ശുദ്ധിയാകുന്നതുവരേക്കും നിങ്ങള്‍ അവരെ സമീപിക്കുകയും അരുത് അങ്ങനെ, അവര്‍ ശുദ്ധിയായിത്തീര്‍ന്നാല്‍, അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തിലൂടെ നിങ്ങള്‍ അവരുടെ അടുക്കല്‍ ചെന്നുകൊള്ളുവിന്‍. 

നിശ്ചയമായും, പശ്ചാത്തപിച്ചു മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു; ശുദ്ധി പ്രാപിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു" - ഖുർആൻ 2:222 

ജൂതന്മാരായ ആളുകൾ, ആർത്തവകാരിയായ ഒരു സ്‌ത്രീയെ പാടെ അവഗണിക്കുന്ന ഒരു അവസ്ഥയാണ് അന്നുണ്ടായിരുന്നത്. അവളുടെ കൂടെ ഭക്ഷണം കഴിക്കാതെയും, ഒരേ വീട്ടിലായിരിക്കെത്തന്നെ അവളുമായി ഒരു ഇടപഴകലുകളും ഇല്ലാതെ മാറ്റി നിറുത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു.

ഈ ഒരു അവസരത്തിലാണ് പ്രവാചക അനുചരന്മാർ ചോദ്യവുമായി അദ്ദേഹത്തിന്റെ അടുത്ത് വരികയും, ഇപ്പറഞ്ഞ ഖുർആനിക വചനം അവതീർണ്ണമാകുകയും ചെയ്യുന്നത്.

മേൽ സൂചിപ്പിച്ച ഖുർആനിക വചനത്തിന്റെ വിശദീകരണത്തിലും മറ്റും, ആർത്തവവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് നിർദേശങ്ങൾ കാണാവുന്നതാണ്. അതിന്റെ ചെറിയ ഒരു ഭാഗമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

കൂടെ കിടക്കാം, കൂടെ ഭക്ഷിക്കാം

ആർത്തവകാരിയായ തന്റെ ഭാര്യയുടെ കൂടെ ഒരു ഭർത്താവിന്ന്  കിടക്കുകയും, ഭക്ഷണം കഴിക്കുകയും ആകാം. ചില സമൂഹങ്ങൾ മാറ്റി നിറുത്തിയ പോലെ മാറ്റി നിറുത്തേണ്ട കാര്യമില്ല.

പ്രവാചക പത്‌നി, മഹതി ആയിഷ(റ) പറയുന്നത് കാണുക: "ഞാൻ ആർത്തവകാരി ആയിരിക്കെ, അവിടുത്തെ തലമുടി കഴുകിക്കൊടുക്കുവാൻ അല്ലാഹുവിന്റെ ദൂദർ എന്നോട് പറയുമായിരുന്നു. ഞാൻ ആർത്തവകാരി ആയിരിക്കെത്തന്നെ അദ്ദേഹം എന്റെ മടിയിൽ കിടക്കുകയും, ഖുർആൻ പാരായണം ചെയ്യുകയും ചെയ്തിരുന്നു." - ഇമാം ബുഖാരി(റ).

എത്രമാത്രം അടുപ്പം ആർത്തവകാരിയായ ഭാര്യയുമായി ഒരാൾക്ക്  പുലർത്താം  എന്നാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന പാഠം.

വീണ്ടും പ്രവാചക പത്‌നി ആയിഷ(റ) പറയുന്നത് കാണുക: "ഞാൻ ആർത്തവകാരിയാകുമ്പോൾ കഴിച്ച  ഒരു മാംസം  പ്രവാചകന്ന് നൽകുകയും അങ്ങിനെ അദ്ദേഹം ഞാൻ കഴിച്ച അതേ ഭാഗത്ത് നിന്നും കഴിക്കുകയും ചെയ്യുമായിരുന്നു. ഞാൻ അൽപ്പം പാനീയം കുടിച്ച ശേഷം ആ കപ്പ് പ്രവാചകന്ന് നൽകുകയും അങ്ങിനെ ഞാൻ വായ വെച്ച അതേ ഭാഗത്ത് നിന്നും അദ്ദേഹം പാനീയം കുടിക്കുകയും ചെയ്യുമായിരുന്നു" - ഇമാം മുസ്ലിം(റ).

ഭാര്യാ-ഭർതൃ ബന്ധത്തിലെ പറഞ്ഞറിയിക്കുവാനാകാത്ത അനുഭൂതിയുടെ അനശ്വരമായ ഭൂമികയാണ് ലോകാവസാനം വരെ തന്നെ പിൻപറ്റുന്ന അനുചരന്മാർക്ക് വേണ്ടി തിരു ദൂദർ കാഴ്ചവെച്ച മാതൃക. ആ അനുഭൂതി നുകരാൻ ആർത്തവം ഒരു തടസമല്ല തന്നെ!

അതൊഴികെ, എന്തും ആവാം

ആർത്തവകാരിയായ തന്റെ ഭാര്യയുമായി ഒരു ഭർത്താവിന്ന് എന്തെല്ലാം ആകാം എന്ന് പ്രവാചക പത്‌നി ആയിഷ(റ)യോട് ചോദിച്ചപ്പോൾ, അവർ പറഞ്ഞത് - "എന്തും ആകാം, ലൈംഗിക അവയവം ഒഴികെ" (ഇമാം മുസ്ലിം)  എന്നാണ്.

അതായത് സുറുമ കുപ്പിയിലേക്ക് കോൽ ഇടുന്നത് ഒഴികെ, എന്തും ആകാം  എന്നതാണ് "ആര്‍ത്തവ കാലത്തില്‍ നിങ്ങള്‍ സ്ത്രീകളെ വിട്ടു നില്‍ക്കുവിന്‍" എന്ന ഖുർആനിക വചനത്തിന്റെ വിവക്ഷ. അങ്ങിനെയാണ് പണ്ഡിതന്മാർ നബി വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അതിനെ വിശദീകരിക്കുന്നത്.

ആർത്തവകാരിയായ ഭാര്യയെ ചില സമൂഹങ്ങൾ, അതിന്റെ പേരിൽ  വീട്ടിൽ നിന്നും പോലും അപ്പാടെ മാറ്റി നിറുത്തിയപോലെ മാറ്റി നിറുത്തേണ്ട ഒരാവശ്യവും ഇല്ല. ഭാര്യ ആർത്തവകാരി ആയതിന്റെ പേരിൽ, നിർവൃതിക്ക് വേണ്ടി മറ്റു മേച്ചിൽ പുറങ്ങൾ തേടി പോകേണ്ടതില്ല!

ആർത്തവം നിന്റെ കയ്യിൽ അല്ലല്ലോ!

പ്രാവാചക പത്‌നി ആയിഷ(റ) പറയുന്നു: "ഞാൻ ഋതുമതിയായിരിക്കെ, 'പള്ളിയിൽ നിന്നും ഒരു പായ എടുത്തുകൊണ്ടുവരൂ' എന്ന് തിരുദൂദർ(സ) എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു 'ഞാൻ ഋതുമതിയാണ് എന്ന്'. അപ്പോൾ അദ്ദേഹം പറഞ്ഞു 'നീന്റെ ആർത്തവം നിന്റ കയ്യിൽ അല്ലല്ലോ'" - ഇമാം മുസ്ലിം(റ).

നിസ്‌കാരം, നോമ്പ് പോലുള്ള നിർബന്ധമായ ആരാധനാ കർമ്മങ്ങൾ നിർവഹിക്കുന്നതിൽ നിന്നും ഇളവ് നൽകപ്പെട്ടവളാണ് ആർത്തവകാരിയായ ഒരു സ്‌ത്രീ. അതേ സമയം ആർത്തവത്തിന്റെ പേരുംപറഞ്ഞു കൊണ്ട്  അവൾക്കെതിരെ എന്തെങ്കിലും അയിത്തം കൽപ്പിക്കേണ്ട ഒരു കാര്യവും ഇല്ല എന്നതാണ് ഇത്തരം തിരുവചനങ്ങൾ വ്യക്തമാക്കുന്നത്.

ഒരു ഭർത്താവിന്ന് വീട്ടിൽ വെച്ച്   നിസ്‌കരിക്കേണ്ട സന്ദർഭം ഉണ്ടാകുമ്പോൾ, ഭാര്യയോട് ആ നിസ്‌കാരപ്പായ ഒന്ന് എടുത്തു തരുമോ, ആ ഖുർആൻ ഒന്ന് എടുത്തുതരുമോ എന്നൊക്കെ ചോദിക്കുമ്പോൾ, ഞാൻ ഒരു ആർത്തവകാരിയാണെന്ന ചിന്ത ഒരു സ്‌ത്രീയെയോ, താൻ പറയുന്നത് ആർത്തവകാരിയായ തന്റെ ഭാര്യയോട് ആണ് എന്ന ചിന്ത ഒരു പുരുഷനെയോ അലട്ടേണ്ടതില്ല, കാരണം അന്ത്യ ദൂദനായ മുഹമ്മദ് നബി(സ) പറഞ്ഞത് "നീന്റെ ആർത്തവം നിന്റ കയ്യിൽ അല്ലല്ലോ" എന്നതാണ്.

ചില സഹോദരങ്ങൾ ശരിയല്ലാത്ത രൂപത്തിൽ മനസ്സിലാക്കിയതു പോലെ, എന്തെങ്കിലും ഭൗതികപരമായ ഇച്ഛകൾക്ക് വേണ്ടിയാണ് വളരെ ചെറു പ്രായക്കാരിയായ ആയിഷ(റ)യെ മുഹമ്മദ് നബി(സ) വിവാഹം കഴിച്ചത് എങ്കിൽ, അതുമൂലം ഉണ്ടായേക്കാവുന്ന ദുരന്തവും കൂടി ചരിത്രം രേഖപ്പെടുത്തുമായിരുന്നു. എന്നാൽ അത്തരമൊരു ദുരന്ത ചരിത്രം ഇല്ല എന്ന് മാത്രമല്ല, തന്റെ ജീവിതത്തിന്റെ അകവും, പുറവും എക്കാലത്തേയും ജനങ്ങൾക്ക് വേണ്ടി ഏറ്റവും ഉത്തമ മാതൃകയായി സമർപ്പിച്ചിട്ടാണ് തിരുദൂദർ(സ) ഈ ലോകത്തോട് വിടപറഞ്ഞത് എന്നത് സാന്ദർഭികമായി സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

മദീനയെ ദുഃഖത്തിലാഴ്ത്തികൊണ്ട്, പതിനെട്ട് വയസുകാരിയായ ആയിഷ(റ)യുടെ മാറിന്നും കഴുത്തിന്നും ഇടയിൽ തലവെച്ചുകൊണ്ട്, വാർദ്ധക്യത്തിന്റെ ലക്ഷണമോ, ദുർബലതയോ, സൗന്ദര്യകുറവോ ഒന്നും തന്നെ ബാധിക്കാതെ മുഹമ്മദ് നബി(സ) ഈ ലോകത്തോട് വിടപറയുമ്പോൾ, അവിടുന്ന് ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്ന സുഗന്ധം മരണവേളയിലും ഉണ്ടായിരുന്നു എന്നും, പല്ലുതേക്കുവാൻ ഉപയോഗിക്കുന്ന മിസ്‌വാക്ക് കടിച്ചു ലോലമാക്കിയതുമൂലം തന്റെയും, തിരുദൂദരുടെയും ഉമിനീരുകൾ കൂടിക്കലർന്നിരുന്നു എന്ന് ആ മഹതി സാക്ഷ്യപ്പെടുത്തിയതും, അവിടുത്തെ മരണശേഷം, നാൽപ്പത് വർഷത്തോളം ഇസ്‌ലാമിക സമൂഹത്തിലെ ഒരു വലിയ പണ്ഡിതയുടെ കടമ നിർവഹിക്കുവാൻ ആ മഹതിക്ക് സാധിച്ചതുമൊക്കെ ഈ ഒരു വിവാഹ ബന്ധത്തിന്റെ ഔനിത്ത്യത്തെയും, ദൃഢഗാത്രതയേയും, ഈ വിഹാഹ ബന്ധത്തിന്ന് പിന്നിലുള്ള മഹിതമായ ധൗത്യത്തെയുമാണ് വരച്ചുകാണിക്കുന്നത് എന്നും സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

തീർത്ഥാടനത്തിലും വിലക്കെപ്പെടാത്ത ആർത്തവകാരി

ആർത്തവകാരിയായ ഭാര്യയുടെ കൈപിടിച്ചുകൊണ്ട് തീർത്ഥാടനത്തിന്ന് പോകാം, അതിന്ന് ഒരു വിലക്കും ഇല്ല.

ആയിശ(റ) നിവേദനം: "ഞാന്‍ മക്കയില്‍ വന്നത് ആര്‍ത്തവക്കാരിയായിട്ടാണ്. കഅ്ബയെ ഞാന്‍ ത്വവാഫ് ചെയ്യുകയോ സ്വഫാ-മര്‍വക്കിടയില്‍ നടക്കുകയോ ചെയ്തിരുന്നില്ല. ആയിശ(റ) പറയുന്നു: ഇതിനെ സംബന്ധിച്ച് ഞാന്‍ നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ നീ ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്." - ഇമാം ബുഖാരി(റ). 

ആർത്തവകാരിയായ തന്റെ ഭാര്യയുമായി അതൊഴികെ എന്തും ആകാം എന്ന് പറഞ്ഞ പോലെ, ഹജ്ജോ, ഉംറയോ ചെയ്യുന്ന ആർത്തവകാരിയായ   ഒരു തീർത്ഥാടകക്ക് സൂചിപ്പിക്കപ്പെട്ട കർമ്മങ്ങൾ ഒഴികെ, തീർത്ഥാടനത്തിന്റെ മറ്റെല്ലാ കർമ്മങ്ങളും ചെയ്യാം എന്നാണ് തിരുദൂദർ(സ) പഠിപ്പിച്ചത്. ആർത്തവവിരാമത്തിന്ന് ശേഷം മാറ്റിവെച്ച കർമ്മങ്ങൾ ചെയ്യാവുന്നതേയുള്ളൂ.

രക്തം വീഴാതെ സൂക്ഷിച്ചാൽ മതി

ആർത്തവം കാരണമോ, മറ്റു അവസ്ഥകൾകൊണ്ടോ, രോഗങ്ങൾകൊണ്ടോ ഉണ്ടാകുന്ന രക്തസ്രാവമാകട്ടെ, തീർത്ഥാടകയായ ഒരു  സ്‌ത്രീക്ക് വേണ്ടിയുള്ള നിർദേശം ഏതുവരെ പോയി എന്ന് ചോദിച്ചാൽ, തീർത്ഥാടന സമയത്ത് ആ രക്തം താഴെ വീഴാതിരിക്കുവാൻ വേണ്ടി ഒരു കഷ്ണം തുണി (അല്ലെങ്കിൽ അതാത് കാലങ്ങളിൽ അതിന്നുപയോഗിക്കുന്നത്) കൊണ്ട് ആ ഭാഗം മറച്ച ശേഷം അവൾക്ക് പ്രദക്ഷിണം പോലുള്ള കർമ്മങ്ങൾ  ഒഴികെ തീർത്ഥാടന കർമ്മങ്ങൾ നിർവഹിക്കാം എന്നുള്ളതാണ്.

പ്രസവം കഴിഞ്ഞ ഒരു സ്ത്രീ, ഒരാൾ മുഖേന തന്റെ തീത്ഥാടന ഉദ്ദേശ്യം നബി(സ)യെ അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "കുളിച്ചതിന്ന് ശേഷം, നിനക്ക് ചുറ്റും ഒരു തുണി കെട്ടിക്കൊണ്ട്, ഇഹ്‌റാമിൽ (തീത്ഥാടനത്തിൽ) പ്രവേശിക്കുക." - ഇമാം മുസ്ലിം(റ).

ഇനിയും ഉന്നതങ്ങളായ ഒരുപാട് നിർദേശങ്ങൾ ആർത്തവവുമായി ബന്ധപ്പെട്ടുകൊണ്ട് കാണാവുന്നതാണ്. ആർത്തവകാരി എന്നാൽ അവൾ അകറ്റേണ്ടവൾ അല്ല, അയിത്തം കൽപ്പിക്കേണ്ടവൾ അല്ല. മറിച്ച്, അവൾ അടുപ്പിച്ച് നിറുത്തേണ്ടവളും, തീർത്ഥാടനത്തിന്റെ വേളയിൽ പോലും കൂടെ കൊണ്ടുപോകാൻ പറ്റുന്നവളുമാണ് എന്നൊക്കെയുള്ള മഹത് സന്ദേശങ്ങളാണ് തിരുദൂദർ മുഹമ്മദ് നബി(സ) എക്കാലത്തെയും ജനങ്ങൾക്ക് വേണ്ടി കാണിച്ചുതന്ന ഉത്തമ മാതൃക.

"നീന്റെ ആർത്തവം നിന്റ കയ്യിൽ അല്ലല്ലോ" എന്ന തുല്യതയില്ലാത്ത നിർദേശം പകർന്നു നൽകിയ, ആർത്തവകാരിയായ തന്റെ ഭാര്യയുമായി "എന്തും ആകാം, ലൈംഗിക അവയവം ഒഴികെ" എന്നുമൊക്കെയുള്ള നിർദേശങ്ങൾ പകർന്നുതന്ന ആ തിരുദൂദരുടെ ഒരനുയായി ആകുവാൻ സാധിച്ചു എന്നതിന്ന് സർവ്വ ലോകങ്ങളുടെയും രക്ഷിതാവായ, ഏകനായ അല്ലാഹുവിനെ സ്‌തുതിക്കുന്നു - അൽഹംദുലില്ലാഹ്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Tuesday, January 8, 2019

നമ്മുടെ നാട് വയനാട് ചുരം പോലെ ആയിരുന്നെങ്കിൽ!

 നമ്മുടെ നാട് വയനാട് ചുരം പോലെ ആയിരുന്നെങ്കിൽ!

കഴിഞ്ഞ ചില ആഴ്ചകളിലായി വയനാട് ചുരം വഴി യാത്ര ചെയ്തപ്പോഴാണ് ചില നല്ല കാര്യങ്ങൾ ചിന്താമണ്ഡലത്തിലേക്ക് ഓടിക്കയറിയത്.

വയനാട് ചുരം വഴി ഒരുതവണയെങ്കിലും ഡ്രൈവ് ചെയ്‌തവർക്കറിയാം  -താമരശ്ശേരിയിലൂടെ കടന്നുപോകുമ്പോൾ ഉള്ള മാനസികാവസ്ഥ അല്ല അടിവാരത്ത് എത്തുമ്പോൾ. ഒരു വലിയ ചുരം കയറുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ ഓർത്തുകൊണ്ടായിരിക്കും അടിവാരത്തുനിന്ന് കയറ്റം ആരംഭിക്കുക.  

അതീവ ജാഗ്രത പാലിച്ചുകൊണ്ടാണ് ഓരോ വളവുകളിലൂടെയും കടന്നുപോകുക. തന്റെ പിന്നിലും, മുന്നിലുമുള്ള  വാഹനത്തിന്റെ ഓരോ നീക്കവും സശ്രദ്ധം വീക്ഷിച്ചുകൊണ്ടായിരുക്കും ഡ്രൈവ് ചെയ്യുന്നത്.

അനാവശ്യമായ ഹോണടികൾ ഇല്ല. അതേസമയം ഹെയർ പിൻ വളവുകളിൽ എത്തുമ്പോൾ അപ്പുറത്ത് ഉണ്ടായേക്കാവുന്ന വാഹനത്തിന്റെ ശ്രദ്ധക്ക് വേണ്ടി വളരെ ബോധപൂർവ്വം ഹോൺ അടിക്കുന്നു.

മുന്നിൽ പോകുന്ന വാഹനത്തെ ഇടങ്ങറാക്കിക്കൊണ്ടുള്ള ഓവർടേക്കുകൾ ഇല്ലേ ഇല്ല. അതേസമയം, മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവർ  കടന്നുപോകുവാൻ വ്യക്തമായ സിഗ്നൽ തന്നാൽ, സൂക്ഷമതയോടെ ഓവർടേക്ക് ചെയ്യുന്നു.

കുത്തനെയുള്ള കയറ്റവും വളവും ഉണ്ടാകുന്ന സ്ഥലത്ത്, എതിരെ വരുന്ന വാഹനത്തിന്റെ സുരക്ഷ മാനിച്ച്, തന്റെ വണ്ടി ഒതുക്കിക്കൊടുക്കുന്ന ഡ്രൈവർമാരാണ് അധികവും.

എന്തെങ്കിലും റോഡ് ബ്ലോക്കുകൾ ഉണ്ടായാൽ വളരെ അച്ചടക്കത്തോട് കൂടി ക്യൂ പാലിക്കുന്ന വാഹനങ്ങൾ കാണുവാൻ തന്നെ ഒരു ചന്തമാണ്.

പരസ്പര ബഹുമാനത്തോടും, തന്റെ സുരക്ഷക്കൊപ്പം മറ്റുള്ളവന്റെ സുരക്ഷകൂടി പരിഗണിക്കുന്ന വളരെ നല്ല ഒരു സംസ്‌കാരമാണ് ചുരത്തിലൂടെ ഡ്രൈവ് ചെയ്യുന്ന ഏതൊരാൾക്കും അനുഭവിക്കുവാൻ സാധിക്കുക.

എന്നാൽ ചുരം കഴിയുന്നതോട് കൂടി ഈ നല്ല സംസ്‌കാരവും കഴിഞ്ഞിട്ടുണ്ടാകും. ചുരത്തിന്ന് ശേഷം പിന്നീട് കാണുന്നത് ആർപ്പ് വിളികളും, പോർ വിളികളും, അപകടകരമായ ഓവർടേക്കുകളും മറ്റുമൊക്കെയാണ്. മറ്റുള്ളവനെ പരിഗണിക്കാത്ത ഒരു ഡ്രൈവിങ്ങ് സംസ്‌കാരമാണ് പിന്നീടങ്ങോട്ട് കാണുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ നല്ല സംസ്‌കാരം പുറത്തെടുക്കുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത്.

ഈ അടുത്ത് കഴിഞ്ഞ പ്രളയത്തിൽ കേരള ജനത കാണിച്ച പരസ്‌പര സഹകരണം പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യൻ കാണിക്കുന്ന അനുകമ്പയുടെയും, ദയാവായ്പ്പിന്റെയും മറ്റൊരു ഉദാഹരണമാണ്.

എന്നാൽ പ്രളയത്തിന്ന് ശേഷം വന്ന വിഷയത്തിലാകട്ടെ, മട്ടുമാറി, ആകെ മാറി. അടിയും, ഇടിയും, തമ്മിലടിപ്പിക്കലും, മറ്റുനശീകരണ പ്രവർത്തനങ്ങളുമൊക്കെ നിർബാധം തുടരുന്നു.

ഈ ഒരു സന്ദർഭത്തിലാണ് നമ്മുടെ നാട് വയനാട് ചുരം പോലെ ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നത്.

അബൂ അബ്ദുൽ മന്നാൻ.

Wednesday, January 2, 2019

പുണ്യങ്ങൾ വാരിക്കൂട്ടാം

പുണ്യങ്ങൾ വാരിക്കൂട്ടാം

​കൊച്ചി ഇൻഫോപാർക്കിൽ നിന്നും പതിവുപോലെ വൈകീട്ടുള്ള ഒരു  മടക്കം.

​​ഇടക്കിടെ അഭിമുഖീകരിക്കാറുള്ളത് പോലെ ഒരാൾ ഒരു ലിഫ്റ്റിന്ന് വേണ്ടി ബൈക്കിന്ന് കൈ കാണിക്കുന്നു.

ഇത്തരം ചില അവസരങ്ങളിൽ, പിറകിൽ കയറ്റിയ ആൾ അടിച്ചു ഫിറ്റാണെന്ന് മനസ്സിലാകുകയും, തന്ത്രപൂർവ്വം വഴിയിൽ ഇറക്കിവിടുകയും ചെയ്ത അനുഭവം ഉള്ളതുകൊണ്ടു തന്നെ, കൈ കാണിക്കുന്ന പല ആളുകൾക്കും ലിഫ്റ്റ് കൊടുക്കാറില്ല.

സംഗതി ഇങ്ങിനെയാണെങ്കിലും കൈ കാണിച്ച ആളെ ഒരു നോട്ടം നോക്കി സ്‌കാൻ ചെയ്ത ശേഷമാണ് നിറുത്തണോ, വേണ്ടേ എന്ന് തീരുമാനിക്കുന്നത്.

എന്നാൽ ഇന്നലെ കൈ കാണിച്ച ആളെ നോക്കിയപ്പോൾ എന്നെ പെട്ടെന്ന് ആകർഷിച്ചത് അദ്ദേഹത്തിന്റെ നെറ്റിയിലെ മനോഹരമായ ചുവന്ന നിറത്തിലുള്ള പൊട്ടാണ്. ഒരു സെക്കന്റിനുള്ളിൽ തലച്ചോറിൽ സ്കാനിംഗ് റിസൾട്ട് വന്നു; ഏതാനും മീറ്റർ അകലെ വണ്ടി നിറുത്തി, തലതിരിച്ചു ആംഗ്യം കാണിച്ചുകൊണ്ട് കയറാൻ പറഞ്ഞു. അങ്ങിനെ അദ്ദേഹത്തിന്ന് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിക്കൊടുക്കുകയും ചെയ്തു.

ശരിയല്ലാത്ത ആളുകളെ, അതറിയാതെ കയറ്റിയ ദുരനുഭവമുണ്ടായിട്ടും, വീണ്ടും കൈ കാണിക്കുന്ന ആളുകളെ കയറ്റുവാനുള്ള പ്രചോദനം എന്തെന്ന് ചോദിച്ചാൽ അത് തിരുദൂതരുടെ നിർദ്ദേശം  മാത്രമാണ്.

"നബി(സ) പറഞ്ഞു: സൂര്യൻ ഉദിച്ചു വരുന്ന എല്ലാ ദിനത്തിലും മനുഷ്യരുടെ ഓരോ സന്ധികൾക്കും പുണ്യം ചെയ്യുവാനുണ്ട്. നീ രണ്ടാളുകൾക്കിടയിൽ നീതി നടപ്പാക്കുന്നത് ധർമ്മമാകുന്നു. ഒരാളെ അദ്ദേഹത്തിന്റെ മൃഗത്തിന്റെ (വാഹനത്തിന്റെ) കാര്യത്തിൽ - അവനെ അതിന്മേൽ കയറുവാൻ സഹായിക്കുക, അതല്ലങ്കിൽ ഭാരം അതിന്റെ മേൽ വെക്കുവാൻ സഹായിക്കുക പോലെയുള്ളത് - സഹായിക്കുന്നതും ധർമ്മം തന്നെ. നല്ല വാക്കുകൾ ധർമ്മമാണ്, നിസ്‌കാരത്തിലേക്ക് പോകുന്ന ഓരോ കാലടികളിലും പുണ്യമുണ്ട്. അതുപോലെ വഴിയിൽ നിന്നും ഉപദ്രവം നീക്കൽ പോലും ധർമ്മത്തിൽ പെട്ടത് തന്നെ ". ബുഖാരി, മുസ്‌ലിം.

സൂര്യനുദിക്കുന്ന ഓരോ ദിവസവും പുണ്യങ്ങൾ വാരിക്കൂട്ടുവാനുള്ള അവസരങ്ങൾ ധാരാളം. അതിൽ പെട്ടതാണ് ഒരാളെ തന്റെ വാഹനത്തിൽ കയറ്റിയാൽ കിട്ടുന്ന പുണ്യം.

നെറ്റിയിൽ പൊട്ട് തൊട്ടവനിൽ നിന്നും, കഴുത്തിൽ കുരിശുമാല അണിഞ്ഞവനിൽ നിന്നും, മീശ ചെറുതാക്കി, താടി നീട്ടിവളർത്തിയ, ഒരു വേള തലയിൽ തൊപ്പി ഇട്ടവനിൽ നിന്നുമൊക്കെ ഈ സമൂഹത്തിന്ന് ഒരു പ്രതീക്ഷയുണ്ട്, ഒരു വിശ്വാസത്യയുണ്ട്. അത്തരത്തിലുള്ള ഒരാളെ ഈയുള്ളവനും വിശ്വസിക്കുന്നു, ആ വിശ്വാസത്തിന്റെ പുറത്താണ് വണ്ടിയിൽ കയറ്റുന്നത്.  അത് കളഞ്ഞു കുളിക്കാൻ പാടില്ല.

സെക്കണ്ടറി തലം മുതൽ, കോളേജ് പഠനത്തിലും, കൂടെ ജോലിചെയ്തവരിലുമൊക്കെ പൊട്ട് തൊടുന്ന, കുരിശണിയുന്ന, താടി വെച്ച  ഒരുപാട് സഹോദരങ്ങൾ ഉണ്ട്. ഇപ്പറഞ്ഞ വിശ്വാസവും, പ്രതീക്ഷയും തെറ്റിക്കരുതേ  എന്ന്  അപേക്ഷിക്കുന്നു. ഈ പുതുവർഷപ്പുലരിയിൽ ഇതാകട്ടെ ഒരു ഉറച്ച തീരുമാനം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.