Sunday, November 28, 2021

വൈവിധ്യമാണ് മനുഷ്യന്റെ മുഖമുദ്ര 

വ്യത്യസ്തങ്ങളായ സംസ്കാരം, രാജ്യം, മതം, ഭാഷ, വേഷം, ഭക്ഷണം, നിറം, ഭാവം എന്ന് തുടങ്ങിയ  വൈവിധ്യങ്ങളാണ് മനുഷ്യനെ ഇതര ജീവ വർഗങ്ങളിൽ നിന്നും വേർതിരിച്ചു നിറുത്തുന്ന പ്രധാന ഘടകങ്ങൾ. 

ഇതിൽ എല്ലാം തന്നെ എന്ത്, എപ്പോൾ, എങ്ങിനെ എന്നൊക്കെ തീരുമാനിക്കുവാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഓരോ മനുഷ്യനുമുണ്ട്.

ചിത്രത്തിൽ കാണുന്നത് അമേരിക്കയിലെ ആയിരക്കണക്കിന്ന് വരുന്ന സൂപ്പർമാർക്കറ്റുകളിൽ സാധാരണ കാണാറുള്ള ഒരു ബോർഡാണ്.




ഇന്ത്യക്കാരനും, ചൈനക്കാരനും, കൊറിയക്കാരനും, തായ്‌ലാന്റുകാരനും, ഇറ്റലിക്കാരനും, ഫ്രഞ്ചുകാരനും, ലറ്റിനോ, ഹിസ്പാനിക് എന്നുതുടങ്ങിയ ആളുകൾക്ക് വേണ്ട ഭക്ഷണ സാമഗ്രികൾ തരം തിരിച്ചിരിക്കുന്നത് ഓരോരുത്തരുടെയും എളുപ്പത്തിന്ന് വേണ്ടിയാണ്. 

ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് പോകാം. 

അമേരിക്കയിലെ സൂപ്പർ മാർക്കറ്റുകളിലെ ഇത്തരം ബോർഡുകൾ എല്ലാം കണ്ടിട്ട്  ഭക്ഷണത്തിൽ രാജ്യം ചേർക്കരുതെന്ന് തലക്ക് വെളിവുള്ള ഒരാളും പറഞ്ഞതായി അറിവില്ല.  

അമേരിക്കയിലെ ഹോട്ടൽ ശൃംഖലയുടെ കാര്യമെടുക്കുകയാണെകിൽ, അവിടെയും രാജ്യങ്ങൾ കാണാം. ഇറ്റാലിയൻ, ചൈനീസ്, ഇന്ത്യൻ, പാകിസ്ഥാൻ, അഫ്‌ഗാനി, തായ്, കൊറിയൻ, ജാപ്പനീസ്, വിയറ്റ്നാമീസ്, ഫ്രഞ്ച്, ഗ്രീക്ക് എന്ന് തുടങ്ങിയ പ്രത്യേകം പേരുകൾ വെച്ച ഹോട്ടലുകൾ എമ്പാടുമുണ്ട്.

ഈ ഹോട്ടലുകളുടെ പേരുകൾ കണ്ടിട്ട് ഹോട്ടലിൽ രാജ്യം ചേർക്കരുതെന്ന് ആരും പറഞ്ഞില്ല. സൗകര്യമുള്ളവർ സൗകര്യമുള്ളിടത്ത് പോയിട്ട് വേണ്ടത് കഴിക്കുക എന്നതാണിവിടെ.

രാജ്യങ്ങളുടെയും, സംസ്കാരങ്ങളുടെയും, കോഷർ പോലുള്ള മതത്തിന്റെ അടിസ്ഥാനത്തിലുള്ള  പ്രത്യേകം ബോർഡുകൾ വെച്ച സൂപ്പർമാർക്കറ്റുകൾക്കും, ഹോട്ടലുകൾക്കും പുറമെ മിക്കവാറും എല്ലാ രാജ്യക്കാർക്കും പ്രത്യേകമായി സൂപ്പർ മാർക്കറ്റുകളും ഇവിടെ ഉണ്ട്.

ഇന്ത്യൻ സ്റ്റോർ, കൊറിയൻ സ്റ്റോർ, ചൈനീസ് സ്റ്റോർ, യൂറോപ്യൻ സ്റ്റോർ  എന്ന് തുടങ്ങിയ ബോർഡുകൾ വെച്ച സൂപ്പർമാർക്കറ്റുകളും അമേരിക്കയിൽ സുലഭമാണ്. ഇത് കണ്ടിട്ട് സ്റ്റോറിൽ രാജ്യം കലർത്തരുത് എന്ന് ഒരാളും പറഞ്ഞതായി അറിവില്ല.  

പൂജക്ക് വേണ്ട സാമഗ്രികൾ പ്രത്യേകം ക്രമീകരിച്ച ഒരുപാട് ഇന്ത്യൻ സ്റ്റോറുകൾ അമേരിക്കയിൽ ഉണ്ട്.

പ്രത്യേകം സ്റ്റിക്കർ ഒട്ടിച്ച, പൂജക്ക് വേണ്ടി മാത്രമേ എടുക്കാവൂ എന്ന്  എഴുതിവെച്ച തേങ്ങ പോലുള്ളവയും ഇവിടുത്തെ ഇന്ത്യൻ സ്റ്റോറുകളിൽ ലഭ്യമാണ്. ഇത് കണ്ടപ്പോൾ എന്നിക്ക് മനസ്സിൽ തോന്നിയത് "ഗുഡ്" എന്നാണ്. കാരണം അത് ആവശ്യമുള്ളവർക്ക് അതും ലഭ്യമാണല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്.

പൂജക്ക് വേണ്ടി പ്രത്യേകം മാർക്ക് ചെയ്ത തേങ്ങ കണ്ടിട്ട്, തേങ്ങയിൽ മതം കലർത്തരുത് എന്ന് തലക്ക് വെളിവുള്ള ഒരാളും ഇവിടെ പറഞ്ഞതായി അറിവില്ല.

പൂജക്ക് വേണ്ടി പ്രത്യകം മാർക്ക് ചെയ്ത എണ്ണ കണ്ടിട്ട് അതിൽ എന്തോ അജണ്ട ഉണ്ട് എന്ന് ഒരാളും ഇവിടെ പറഞ്ഞതായി അറിവില്ല.

ഭക്ഷണത്തിൽ രാജ്യവും, സംസ്കാരങ്ങളും മതങ്ങളുമൊക്കെ കലരും എന്നാണ് പറഞ്ഞുവരുന്നത്.

വേണ്ടവർക്ക് വേണ്ടത് സ്വീകരിക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്, ഉണ്ടാകണം. അത് ചോദ്യം ചെയ്യാൻ ഒരുത്തനും വരില്ല, അല്ല, തലക്ക് വെളിവുള്ള ഒരാളും അത് ചെയ്യില്ല.

കട്ടപ്പനയിൽ ചക്ക ഒലത്തിയത് കിട്ടുമോ എന്ന യുറേക്ക പോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് കട്ടപ്പനയിൽ ഒരു ഫെസ്റ്റ് നടത്താതെ തന്നെ ചക്ക വേണ്ടവർക്ക് കിട്ടും എന്നറിയാത്തത് കൊണ്ടല്ല. മറിച്ച്, അതവരുടെ വിഷയ ദാരിദ്രവും, ആശയ ദാരിദ്രവുമാണ് കാണിക്കുന്നത്. 

ഹൃദയത്തിൽ അടിഞ്ഞുകൂടിയ, ചീഞ്ഞളിഞ്ഞ, അറപ്പുളവാക്കുന്ന വെറുപ്പൻ ആശയധാരയുടെ ബഹിർസ്പുരണമാണ് യഥാർത്ഥത്തിൽ കട്ടപ്പനയിൽ ചക്ക ഫെസ്റ്റ് നടത്തുവാൻ ധൈര്യമുണ്ടോ എന്ന് ചോദിക്കുന്നവരിൽ എനിക്ക്  കാണുവാൻ  സാധിക്കുന്നത്.

ഒരമ്മപെറ്റ മക്കളിൽ തന്നെ വ്യത്യസ്തങ്ങളായ അഭിരുചികൾ ഉള്ളവരുണ്ട്. സംസ്കാരങ്ങൾക്കുണ്ട്, രാജ്യങ്ങൾക്കുണ്ട്, മതങ്ങൾക്കും ഉണ്ട്. ഇത്തരം അഭിരുചികൾ ഇന്നോ ഇന്നലെയോ വന്നതല്ല, ഭൂമിയിൽ മനുഷ്യാരംഭത്തോളം പഴക്കമുണ്ട് ഈ അഭിരുചികൾക്ക്. ഭൂമിയിൽ മനുഷ്യൻ ജീവിക്കുന്ന കാലത്തോളം ഈ വൈവിധ്യങ്ങളും അഭിരുചികളും നിലനിൽക്കും എന്ന തിരിച്ചറിവിലേക്ക് എത്തുക നാം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Sunday, November 21, 2021

സാമൂഹ്യ കേരളത്തിലെ എനിക്കിഷ്ടപ്പെട്ട ഒരു ഫോട്ടോയാണിത്



കർത്തവ്യ ബോധമുള്ള ഒരു ഭരണാധികാരി തന്റെ ഭരണീയരിൽ പെട്ട ഒരു വിഭാഗം ആളുകളുടെ  ആവശ്യങ്ങൾ നിറവേറ്റുകയും, അത് തന്റെ വ്യക്തിപരമായ വിശ്വാസത്തിന്ന് അനുകൂലമാണോ പ്രതികൂലമാണോ എന്നതൊന്നും കാര്യമാക്കാതെ, ഭരമേൽപിക്കപെട്ട ദൗത്യം നേരിട്ട് കണ്ടുകൊണ്ട് ഉറപ്പു വരുത്തുകയും ചെയ്യക എന്നതുമൊക്കെ മാതൃകാപരമായ ഒരു പ്രവർത്തനമായിട്ടാണ് കാണുവാൻ സാധിക്കുന്നത്.

താൻ കൊണ്ടുനടക്കുന്ന വിശ്വാസങ്ങൾക്ക് വിരുദ്ധമായത് കൊണ്ട് തന്നെ അതിൽ നിന്നും വളരെ മാന്യമായി വിട്ടുനിൽകുക എന്നത് കാപട്യമില്ലാത്ത ഹൃദയങ്ങൾക്ക് മാത്രം സാധിക്കുന്ന ഒന്നാണ്.

നിലവിളക്ക് കൊളുത്തുന്നത് പോലുള്ള കാര്യങ്ങൾ തന്റെ വിശ്വാസത്തിന്ന് എതിരായത് കൊണ്ട് മാത്രം അതിൽ നിന്നും വളരെ മാന്യമായി വിട്ടു നിൽക്കുന്നവർക്കും ഈ ഒരു പ്രിവിലേജ് വക വെച്ച് കൊടുക്കേണ്ടതുണ്ട് എന്നാണ് അഭിപ്രായം.

നാല് വോട്ട് കിട്ടുവാനും, ജനങ്ങളുടെ കയ്യടി നേടുവാനുമൊക്കെ രാഷ്ട്രീയക്കാർ വ്യത്യസ്ത മതവിഭാങ്ങളുടെ ആരാധനാ/ആഘോഷങ്ങളിൽ കയറി നടത്തുന്ന പല വേഷം കെട്ടലുകൾക്കും വിരുദ്ധമായ ഒരു സമീപനമാണ് മന്ത്രിയിൽ നിന്നും ഇവിടെ കാണുവാൻ സാധിക്കുന്നത്.

ഹൃദയത്തിൽ ഒന്ന് വെക്കുകയും പുറത്ത് അതിന്ന് വിരുദ്ധമായ വേറെ ഒന്ന് കാണിക്കുകയും ചെയ്യുന്നതാണല്ലോ കാപട്യം. എന്നാൽ ഇവിടെ അതുണ്ടായില്ല. കാപട്യമില്ലാത്ത ഹൃദയങ്ങൾക്കാണ് നീതിയിൽ വർത്തിക്കുവാൻ സാധിക്കുക.

കപട നാട്യങ്ങൾ നടത്തുന്ന ആളെ കണ്ടുകൊണ്ട് അദ്ദേഹം "നമ്മുടെ" ആളാണ് എന്ന് തെറ്റിദ്ധരിക്കുന്ന ആളുകളുടെ എണ്ണം ജനങ്ങൾക്കിടയിൽ കുറവല്ല എന്നാണ് മനസിലാകുന്നത്. 

ജനങ്ങൾക്കിടയിൽ അംഗീകാരം നേടുന്നതിന്ന് വേണ്ടി മാത്രം  നടത്തുന്ന കപട നാട്യങ്ങൾ നടത്തുന്നവരെയും, നടത്താത്തവരെയും ജനങ്ങൾ വകതിരിച്ചു മനസ്സിലാക്കണം എന്നാണ് അഭിപ്രായം.

ജീവിതത്തിൽ പൂർണമായും മാംസാഹാരം ഒഴിവാക്കാകുന്നവർക്കും, വർഷത്തിലെ ഏതാനും മാസങ്ങൾ മാത്രം മാംസാഹാരം ഒഴിവാക്കുന്നവർക്കും, അതിൽ  പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ മുഴുവനും ഒഴിവാക്കുന്നവരുമൊക്കെ നമുക്കിടയിലുണ്ട്. ഇതിൽ പെട്ട ഒരാളോടും തന്നെ അറിഞ്ഞുകൊണ്ട് അവർ കഴിക്കാത്ത ഒരു ഭക്ഷണം വേണമോ എന്ന് ചോദിക്കാതെയിരിക്കുവാനുള്ള ജാഗ്രതയും കരുതലുമൊക്കെ മലയാള സമൂഹം എന്നോ കൈവരിച്ചിട്ടുണ്ട്.

പ്യുവർ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരോടും ഹലാൽ ഭക്ഷണം മാത്രം കഴിക്കുന്നവരോടും മലയാളി സമൂഹം ഇന്നേവരെ കാണിച്ചിട്ടുള്ളത് വളരെ പക്വവും അനുകരണീയവുമായ നിലപാടുകളാണ് എന്നതാണ് മലയാളമണ്ണിന്റെ അനുഭവ സാക്ഷ്യം.

ഇക്കാലമത്രയും നേരിൽ കണ്ടും, കൊണ്ടും, പകർന്നുനൽകുകയുമൊക്കെ ചെയ്ത ഈ മഹത്തായ അനുഭവ സാക്ഷ്യത്തിന്ന് കടകവിരുദ്ധമായി, ഇന്നലെ വന്ന ചില സാമൂഹ്യ വിരുദ്ധർ, ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന വിഴുപ്പലക്കലുകൾ ഒരു  മലവെള്ളപ്പാച്ചൽ  ചപ്പു ചണ്ടികളെ എങ്ങിനെ കൂലം കുത്തി ഒഴുക്കിക്കളയുന്നുവോ  അത് പോലെ മലയാളീ സമൂഹം കൂലം കുത്തി ഒഴുക്കിക്കളയും എന്നാണ് ഈ ഒരു സന്ദർഭത്തിൽ  അഭിപ്രായപ്പെടുവാനുള്ളത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Sunday, August 22, 2021

അഫ്‌ഗാനിസ്ഥാൻ

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ പത്രങ്ങളിലെ മുൻപേജുകളിൽ വന്നുകൊണ്ടിരുന്ന വാർത്തകളിൽ നിന്നായിരുന്നു അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തെ കുറിച്ച് അറിഞ്ഞു തുടങ്ങിയത്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഇന്ത്യയുടെ അയൽരാജ്യങ്ങൾ എണ്ണുന്ന കൂട്ടത്തിലും ഈ രാജ്യം ഉണ്ടായിരുന്നു.


നിത്യജീവിതത്തിലെ പല അഭിരുചികൾക്കും ഈ രാജ്യത്തിന്റെ പേര് മറക്കാനാവാത്തതാണ്. ഡ്രൈ ഫ്രൂട്ട്കൾ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലക്ക്, വാങ്ങുന്ന ആപ്രികോട്ടുകളിലും അത്തിപ്പഴങ്ങളിലും ഒക്കെ അധികവും വരുന്നത് അഫ്‌ഗാനിസ്ഥാനിൽ നിന്നുമാണ് എന്നാണ് മനസിലായത്.

"Produce Of Afghanistan" അഥവാ അഫ്‌ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ചത് എന്നതാണ് രണ്ടാഴ്ച്ച മുൻപ് വാങ്ങിയ ആപ്രികോട്ടിന്റെ കവറിൽ കണ്ടത്. നല്ലയിനം Pomegranate അഥവാ അനാർ എന്ന ഫ്രൂട്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് എത്തുന്നതും അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തുനിന്നുമാണ്.

ലോക വൻശക്തികളായ റഷ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി നിരന്തരം മാനഭംഗം ചെയ്യപ്പെട്ട ഒരു രാജ്യം എന്നതാണ് അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തിന്ന് ഇതുവരെ എന്ത് സംഭവിച്ചു എന്നതിന്റെ രത്‌നച്ചുരുക്കം.

ഹെലികോപ്റ്ററുകളും, ഡ്രോണുകളും, ബോംബർ വിമാനങ്ങളുമൊക്ക ഉപയോഗിച്ച് ആകാശത്തുനിന്നും തീമഴ വര്ഷിപ്പിച്ചുകൊണ്ട്, നിരപരാധികൾ അടക്കമുക്കുള്ള ജനങ്ങളെ കൊന്നൊടുക്കുകയായിരുന്നു നാളിതുവരേക്കും.

കാർപെറ്റ് ബോംബിങ്ങ്, ടാർഗെറ്റഡ് കില്ലിംഗ്, കൊളാറ്ററൽ ഡാമേജ് എന്ന ഓമനപ്പേരുകൾ നൽകിയായിരുന്നു ഈ പൈശാചികതയെ അധിനിവേശ ശക്തികൾ താലോലിച്ചു നടന്നത്.

ഇത്തരം പൈശാചികതയെ അവരുടെ മണ്ണിൽ നിന്നും തുരത്തുവാനാണ് പല സംഘങ്ങളും അഫ്‌ഗാനിസ്ഥാനിൽ രൂപം കൊണ്ടത്.

ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യം എന്ന കാരണത്താൽ ഇത്തരം സംഘങ്ങളുടെ എല്ലാ ചെയ്തികളും ആ മതത്തിന്റെ പേരിൽ അറിഞ്ഞോ അറിയാതെയോ പുറം ലോകക്കാർ വരവ് വെച്ചുതുടങ്ങി.

ഈ ഒരു വരവ് വെക്കലിന്റെ ഭാഗമായാണ്, ഇന്നവിടെ ഭരണം പിടിച്ച താലിബാൻ, അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തെ ആയിരത്തി നാനൂറ് കൊല്ലം പഴക്കമുള്ള ഗോത്ര വർഗ സംസ്കാരത്തിലേക്ക് കൊണ്ടുപോകും എന്ന് ചിലർ പറയുന്നത്. ഇസ്‌ലാമിന്റെ പേരിൽ നിലകൊള്ളുന്ന താലിബാൻ പ്രവൃത്തിച്ചു കൂട്ടുന്ന എല്ലാ ചെയ്തികളും ആ മതത്തിന്റെ പേരിൽ വകവെക്കുമ്പോഴാണ് ഇത്തരം വാദഗതികൾ കടന്നുവരുന്നത്.

ശരിയാണ്, ആയിരത്തി നാനൂറ് കൊല്ലം മുൻപും അതിന്റെ മുൻപും ഒക്കെ ലോകത്ത് പലതരം ഉച്ചനീചത്വങ്ങളും അരാചകത്വങ്ങളും ഒക്കെ നടമാടിയിട്ടുണ്ട്.

ആയിരത്തി നാനൂറ് കൊല്ലം മുൻപ് സകല ഉച്ചനീചത്വങ്ങളെയും അരാചകത്വങ്ങളേയുമൊക്കെ ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചുകളഞ്ഞുകൊണ്ട് ലോക സമൂഹങ്ങൾക്ക് മാതൃകയെന്നോണം ഒരു വലിയ ചരിത്രം അറേബ്യൻ ഉപഭൂഖണ്ഡത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ആയാലും വേറെ ആരൊക്കെ ആയാലും ശരി, ഈ ഒരു ചരിത്രത്തിലേക്കാണ് അവരെയൊക്കെ നമുക്ക് തിരിച്ചു വിളിക്കാനുള്ളത്.

ലോകത്ത് കടന്നുവന്ന സകല വേദങ്ങളും ഉൽഘോഷിച്ച കറകളഞ്ഞ ഏകദൈവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ തിരു ദൂദർ മുഹമ്മദ് നബി(സ)യും അനുചരന്മാരും കൊടിയ പീഡനങ്ങളും ബഹിഷ്കരണങ്ങളുമൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു അത്.

ബഹുദൈവ വിശ്വാസം കൈവെടിഞ്ഞുകൊണ്ട് ഏകദൈവ വിശ്വാസം സ്വീകരിച്ച അടിമയായിരുന്നു ഖബ്ബാബ് ബിൻ അൽ അറത്ത്(റ).

മക്കക്കാരുടെ അടിമയായിരുന്ന അദ്ദേഹം പീഡനം സഹിക്കവയ്യാതെ തിരുദൂദരുടെ അടുത്തുവന്നുകൊണ്ട് മർദ്ദനം അനുഭവിക്കുന്ന ഞങ്ങൾക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുന്നില്ലേ എന്ന് ഒരു പരാതി പറയുകയുണ്ടായി.

ഇമാം ബുഖാരി(റഹി) തന്റെ ഹദീസ് ഗ്രന്ഥത്തിലും, ഇമാം നവവി(റഹി) തന്റെ റിയാളു സ്വാലിഹീൻ എന്ന ഗ്രന്ഥത്തിലുമൊക്കെ കൊടുത്ത ഹദീസിൽ ഈ സംഭവം കാണാവുന്നതാണ്.

തന്റെ അനുചരന്റെ വളരെ പ്രയാസമേറിയ ആ പരാതിക്ക് മറുപടിയായി, വരാനിരിക്കുന്ന നിർഭയത്വമുള്ള നാളുകളുടെ പ്രതീക്ഷകളാണ് തിരുദൂതർ മുഹമ്മദ് നബി(സ) ആ സന്ദർഭത്തിൽ പകർന്നു നൽകിയത്. ആ മറുപടിയുടെ ഭാഗമായി അവിടുന്ന് പറഞ്ഞു -

"അല്ലാഹു തന്നെയാണ് സത്യം, ഒരാൾക്ക് സ്വൻആയിൽ നിന്നും ഹളറമൗത്തിലേക്ക് നിർഭയമായി യാത്ര ചെയ്യാൻ കഴിയുന്ന രൂപത്തിൽ അല്ലാഹു ഈ മതത്തെ പരിപൂർണ്ണമാക്കുക തന്നെചെയ്യും. അയാൾക്ക് അല്ലാഹുവിനെ പിടിക്കുന്നതിന് പുറമെ, തന്റെ ആടുകളെ ചെന്നായ പിടിക്കുന്നതല്ലാതെ മറ്റൊന്നും ഭയപ്പെടേണ്ടി വരില്ല. എന്നാൽ നിങ്ങൾ ധൃതി കൂട്ടുന്നവരാകുന്നു." - ഇമാം ബുഖാരി(റഹി).

അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെക്കും യാതൊരു ഭയപ്പാടും കൂടാതെ എല്ലാ വിഭാഗം ആളുകൾക്കും നിർഭയം ജീവിക്കുവാനുള്ള അവസ്ഥയാണ് തിരുദൂതർ മുഹമ്മദ് നബി(സ) അന്ന് വിഭാവന ചെയ്തത്.

ആയുദ്ധമെടുക്കാനുള്ള കൽപ്പന അല്ല അവിടുന്ന് മർദ്ദിദരായ തന്റെ അനുചരന്മാർക്ക് അന്ന് പകർന്ന് നൽകിയത് എന്നത് ശ്രദ്ധേയമാണ്.

പകരം, ദൈവത്തിൽ ഭരമേൽപ്പിച്ചുകൊണ്ട് ആ നിർഭയത്വമുള്ള നാളുകൾക്കായി ക്ഷമയോടുകൂടി കാത്തുനിൽക്കുവാനാണ് തിരുദൂതർ മുഹമ്മദ് നബി(സ) ആ സന്ദർഭത്തിൽ തന്റെ അനുചരർക്ക് പകർന്നു നൽകിയ മഹത്തായ സന്ദേശം.

ഈ ഒരു നിർഭയത്വമാണ് ജൂതായിസവും, ക്രിസ്ത്യാനിറ്റിയും, മാഗിയാനിസവും, സാബിയാനിസവും, മറ്റ് ബഹുദൈവ വിശ്വാസങ്ങളുമൊക്കെ പിൻപറ്റിയിരുന്ന വിവിധങ്ങളായ ജനസമൂഹങ്ങൾക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം വകവെച്ചു കൊടുത്തുകൊണ്ട്, മദീനയുടെ ഭരണാധികാരിയായി ചുമതലയേറ്റപ്പോൾ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വമാണ് ഒരു മോഷണക്കേസിൽ സത്യസന്ധനായ ജൂതന്റെ പക്ഷം പിടിച്ചുകൊണ്ട് വിധി പറയവെ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വമാണ് തന്റെ അനുചരന്മാർക്ക് നൽകിയ താക്കീതിലൂടെ, ഇസ്‌ലാമിക ഭരണത്തിന്ന് കീഴിൽ ജീവിക്കുന്ന അമുസ്‌ലിംകളായ ജനവിഭാഗങ്ങൾക്ക് തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്. അവിടുന്ന് പറഞ്ഞു -

"ആരെങ്കിലും ഒരു മുആഹിദിനെ (ഇസ്ലാമിക രാജ്യത്ത് ജീവിക്കുന്ന ഒരു അമുസ്ലിമിനെ) കൊലപ്പെടുത്തുകയാണെങ്കിൽ, സ്വർഗ്ഗത്തിന്റെ പരിമളം അവൻ അനുഭവിക്കുകയില്ല, നാൽപ്പത് വര്ഷം വഴിദൂരത്ത് നിന്നും അതിന്റെ പരിമളം ലഭ്യമാണെങ്കിൽ പോലും" - ഇമാം ബുഖാരി(റഹി).

ഈ ഒരു നിർഭയത്വമാണ്, യൂഫ്രട്ടീസ് നദിയുടെ തീരത്ത് തന്റെ അധീനതയിലുള്ള ഒരു ആട്ടിൻ കുട്ടി വിശന്നു മരിച്ചാൽ അതിന്ന് താൻ ദൈവിക കോടതിയിൽ മറുപടി പറയേണ്ടിവരും എന്ന് ചിന്തിച്ച ഒരു ഖലീഫയെ വളർത്തിയെടുത്തതിലൂടെ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വമാണ് മദീനയിലെ ഒരു പള്ളിയുടെ അടുത്ത് താമസിച്ചിരുന്ന ക്രിസ്ത്യാനിയായിരുന്ന ഒരു സ്ത്രീയുടെ വീടിന്റെ ഒരു ഭാഗം പള്ളി വിപുലീകരണാർത്ഥം പൊളിച്ചുനീക്കിയപ്പോൾ അത് തിരിച്ചു നിർമിച്ചു നൽകിയ ഒരു ഖലീഫയെ വളർത്തിയെടുത്തതിലൂടെ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വമാണ് അയൽവാസിയായ ജൂതന്റെ വീട്ടിൽ പടയങ്കി പണയം വെച്ചിരിക്കെ ഈ ലോകത്തുനിന്നും വിടപറഞ്ഞ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വത്തിന്റെ മഹാ സന്ദേശമാണ് പരിശുദ്ധ ഖുർആനിലൂടെ സാക്ഷാൽ അല്ലാഹു തന്നെ സത്യം ചെയ്തു പ്രഖ്യാപിക്കുന്നത്.

"നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ് സത്യം." - ഖുർആൻ 95:3.

നിർഭയത്വമുള്ള സമൂഹങ്ങൾ, നിർഭയത്വമുള്ള രാജ്യം - ഇതാണ് വാക്കും പ്രവൃത്തിയും ഒന്നാണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന തിരുദൂതർ മുഹമ്മദ് നബി(സ) ലോകത്തിന്ന് പകർന്നു നൽകിയ ഉദാത്തമായ മാതൃക.

പരിശുദ്ധ ഖുർആനിലും, സ്ഥിരപ്പെട്ട തിരു ഹദീസുകളിലും, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലുമെല്ലാം ഇതുപോലെ നൂറുക്കണക്കിന് സംഭവങ്ങളാണ് ഇന്നും ഒരു തുറന്ന പുസ്തകം പോലെ ലഭ്യമായിട്ടുള്ളത്.

പ്രഗൽഭനായ ഇമാം ഇബ്നു കസീർ രചിച്ച "അൽ ബിദായ വ നിഹായ", ഈജിപ്തുകാരനായ ഹൈക്കൽ രചിച്ച "മുഹമ്മദ്", ഇന്ത്യക്കാരനായ സൈഫു റഹ്‌മാൻ മുബാറക് പുരി രചിച്ച "അൽ റഹീഖ് അൽ മഖ്‌തൂം" എന്ന് തുടങ്ങിയ പൗരാണികരും, ആധുനികരുമായ പണ്ഡിതന്മാർ രചിച്ച എത്രയെത്ര ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്.

ഇപ്പറഞ്ഞ പ്രമാണങ്ങളിലേക്കും, ചരിത്ര സത്യങ്ങളിലേക്കും ശ്രദ്ധ ചെലുത്താതെ, ശബ്ദ മലിനീകരണത്തിൽ മുങ്ങിക്കുളിച്ച ആധുനിക മീഡിയകൾ വിളമ്പുന്ന മസാല പുരട്ടിയ വെണ്ടയ്ക്കകൾ വിഴുങ്ങി വെപ്രാളപ്പെടാതെ, ഒരൽപം അവധാനതയും, കാര്യങ്ങൾ യഥാവിധി അറിയുവാനുള്ള മനസന്നദ്ധതയുമൊക്കെ വ്യത്യസ്ത ആദർശങ്ങളിൽ വിശ്വസിക്കുന്ന എന്റെ പ്രിയ സഹോദരങ്ങൾ കാണിക്കും എന്ന് ഈ ഒരു അവസരത്തിൽ അതിയായി പ്രതീക്ഷിക്കുകയാണ്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Sunday, January 17, 2021

ദൈവത്തെ ആര് സൃഷ്ടിച്ചു!

ദൈവത്തെ ആര് സൃഷ്ടിച്ചു!

ദൈവാസ്തിക്യത്തെ കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ കാലാ കാലങ്ങളായി ഉയർന്നു വരാറുള്ള ഒരു ചോദ്യമാണ് - ഈ സൃഷ്ടിച്ചതെല്ലാം ദൈവമാണെങ്കിൽ ആ ദൈവത്തെ ആരു സൃഷ്ടിച്ചു എന്നുള്ളത്.

തീർച്ചയായും, അന്വേഷണ കുതികിയായ, കാര്യങ്ങളെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് വിലയിരുത്തുന്ന മനുഷ്യന്റെ പ്രകൃതത്തിൽ നിന്നും ഉയർന്നുവരുന്ന നല്ല ഒരു ചോദ്യമാണിത്.

ഒറ്റ വാക്യത്തിൽ പറയുകയാണെങ്കിൽ, "സൃഷ്ടിക്കപ്പെട്ടവൻ" എന്ന ഒരു വിശേഷണം ദൈവത്തിന്ന് ഇല്ല എന്നതാണ് ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം.

ഒരു ഉദാഹരണം നോക്കാം.

നിത്യ ജീവിതത്തിൽ മനുഷ്യൻ ഉപയോഗിക്കുന്ന രണ്ടു അളവ് കോലുകളാണ് കിലോഗ്രാമും, കിലോമീറ്ററും.

ഒരു കിലോഗ്രാമിൽ ആയിരം ഗ്രാം ഉണ്ട് എന്ന് നമുക്കറിയാം. അതേ പോലെ ഒരു കിലോമീറ്ററിൽ ആയിരം മീറ്ററുകൾ ഉണ്ട് എന്നും നമുക്കറിയാം.

എന്നാൽ ഒരാൾ ചോദിക്കുകയാണ്, ഒരു കിലോഗ്രാമിൽ എത്ര മീറ്ററുകൾ ഉണ്ട് ?

അപ്പോൾ നമ്മൾ പറയും, കിലോഗ്രാം എന്ന അളവുകോലിന്ന് "മീറ്റർ" എന്ന വിശേഷണം ഇല്ല എന്ന്. 

ഈ ഉത്തരം പറയുവാൻ സാധിക്കുന്നത് എന്തുകൊണ്ടാണ്?

കാരണം വ്യക്തമാണ്. കിലോഗ്രാം എന്നത് ഭാരത്തെ സൂചിപ്പിക്കുവാനാണ് എന്നും അതിൽ ഭാരത്തെ സൂചിപ്പിക്കുന്ന ഗ്രാമുകൾ ആണുള്ളത് എന്നും അതിനെ "മീറ്റർ" എന്ന ദൂരത്തെ അളക്കുന്ന അളവുകോൽ വെച്ച് അളക്കുവാൻ സാധ്യമല്ല എന്നും മനുഷ്യന്ന് കൃത്യമായി അറിയാം.

അപ്പോൾ ഓരോ കാര്യത്തിന്നും  അതിന്റേതായ അളവുകോലുകൾ ഉണ്ട് എന്നും, ആ കാര്യത്തെ അതിന്നു യോജിച്ച അളവുകോൽ വെച്ച് അളക്കണം എന്നും മനസ്സിലായി.

ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ഈ  ചോദ്യത്തിന്ന് "സൃഷ്ടിക്കപ്പെട്ടവൻ" എന്ന ഒരു വിശേഷണം ദൈവത്തിന്ന് ഇല്ല എന്ന ഉത്തരം വരുന്നത് ഇത്തരമൊരു കൃത്യമായ ഒരു അളവുകോലിന്റെ അടിസ്ഥാനത്തിലാണ്.

ഇനി ഒരാളുടെ കാര്യമെടുക്കുക. അദ്ദേഹത്തിന്ന് കിലോമീറ്റർ എന്ന ഒരു അളവുകോൽ മാത്രമേ അറിയൂ എന്ന് കരുതുക.

ആ ആൾ തന്റെ വയസ്സിനെ കുറിച്ച് പറയുമ്പോൾ ഇരുപത്തിയഞ്ചു കിലോമീറ്റർ വയസ്സുണ്ട് എന്ന് പറയും!

ആ ആൾ അരി വാങ്ങുമ്പോൾ മൂന്ന് കിലോമീറ്റർ അരി എന്ന് പറയും!

നോക്കൂ നിങ്ങൾ, എന്തൊരു ദുരവസ്ഥയിലാണ് അദ്ദേഹം എത്തിപ്പെട്ടിരിക്കുന്നത്? 

അതി സങ്കീർണ്ണമായ ഈ ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചതിന്ന് പിന്നിൽ ഒരു ദൈവം ഉണ്ട് എന്ന് പറയുമ്പോൾ, ആ ദൈവത്തിന്റെ സവിശേഷതകൾ എന്തെല്ലാം എന്ന് കൃത്യമായി അറിയാതെ വരുമ്പോഴാണ്, അങ്ങിനെയെങ്കിൽ ആ ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം ഉയർന്നു വരുന്നത്. 

ഒരു കിലോഗ്രാമിൽ എത്ര മീറ്ററുകൾ ഉണ്ട് എന്ന ചോദ്യം ഉന്നയിച്ച ഒരാളോട്, സഹോദരാ, ആദ്യം എന്താണ് കിലോമീറ്റർ എന്നും, എന്താണ് കിലോഗ്രാം എന്നും കൃത്യമായി മനസ്സിലാക്കണം എന്ന് നമ്മൾ പറയുമെങ്കിൽ,  ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന് ചോദിക്കുന്ന ഒരാളോട് ആരാണ് ദൈവം എന്ന് കൃത്യമായി മനസ്സിലാക്കണം എന്നാണ് പറയാനുള്ളത്.

ഈ ഒരു സന്ദർഭത്തിലാണ് പൂർവ്വ വേദങ്ങളെയും, ആ വേദങ്ങളുമായി ഈ ഭൂലോകത്തേക്ക് കടന്നുവന്ന മുഴുവൻ ദൈവിക ദൂതന്മാരെയും സത്യപ്പെടുത്തിക്കൊണ്ട് കടന്നുവന്ന തിരുദൂതർ മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുർആനിന്റെ ദൈവത്തെ പരിചയപ്പെടുത്തുന്ന രീതിയുടെ പ്രസക്തി കടന്നു വരുന്നത്.

"അല്ലാഹുവിന്‌ ഏറ്റവും നല്ലതായ (അത്യുൽകൃഷ്ടമായ) നാമങ്ങളുണ്ട്. ആകയാൽ, അവ (ആ നാമങ്ങൾ) കൊണ്ട് നിങ്ങൾ അവനെ വിളിച്ചു (പ്രാർത്ഥിച്ചു) കൊള്ളുക" - ഖുർആൻ 7:180. 

ആരാണ് ദൈവം എന്ന് പരിചയപ്പെടുത്താൻ പരിശുദ്ധ ഖുർആനും അതിന്റെ വിശദീകരണമായ തിരുചര്യയും പ്രധാനമായും ഉപയോഗിക്കുന്നത് ദൈവത്തിന്ന് മാത്രം വകവെച്ചുകൊടുക്കേണ്ട വ്യത്യസ്തങ്ങളായ  നാമങ്ങളും വിശേഷണങ്ങളുമാണ് എന്ന് കാണുവാൻ സാധിക്കും.

ഗാംഭീര്യം മുഴുവനായി പ്രതിഫലിപ്പിക്കുവാൻ സാധ്യമല്ലെങ്കിലും മലയാളഭാഷയിൽ പറയുമ്പോൾ "ലോകങ്ങളുടെ രക്ഷിതാവ്", "പരമ കാരുണ്യവാൻ", "സൃഷ്ടാവ്", "എന്നെന്നും ജീവിച്ചിരുക്കുന്നവൻ", "എല്ലാം നിയന്ത്രിക്കുന്നവൻ", "ഏകൻ", "എല്ലാത്തിനും ആശ്രയമേകുന്നവൻ", "ഉറക്കമില്ലാത്തവൻ", "മയക്കമില്ലാത്തവൻ", "ജീവിപ്പിക്കുന്നവൻ", മരിപ്പിക്കുന്നവൻ", "പ്രാർത്ഥന കേൾക്കുന്നവൻ", "പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ", "പ്രതിഫലനാളിന്റെ ഉടമസ്ഥൻ" എന്ന് തുടങ്ങിയ നൂറുക്കണക്കിന്ന് ദൈവിക നാമ-വിശേഷണങ്ങളിലൂടെയാണ് ആരാണ് ദൈവം എന്ന്   പരിശുദ്ധ ഖുർആനും തിരുചര്യയും പരിചയപ്പെടുത്തുന്നത്.

ഇപ്പറഞ്ഞ ഒരു നാമത്തിലും "സൃഷ്ടിക്കപ്പെട്ടവൻ" എന്ന ഒരു വിശേഷണം കാണുക സാധ്യമല്ല എന്ന് മാത്രമല്ല, "സൃഷ്ടാവ്" എന്ന അതി മഹത്തായ ഒരു നാമത്തിന്റെ ഉടയവനായിട്ടാണ് പരിശുദ്ധ ഖുർആൻ ദൈവത്തെ പരിചയപ്പെടുത്തുന്നത്.

അപ്പോൾ ദൈവത്തെ ആർ സൃഷ്ടിച്ചു എന്ന ചോദ്യത്തിനുള്ള വളരെ ലളിതമായ ഉത്തരമാണ് - ദൈവത്തിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന നാമമോ, വിശേഷണമോ ഇല്ല എന്നത്.

ഇനിയും, ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന് ചോദിക്കുന്ന ഒരാളുടെ മുന്നിൽ പരിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന നാല് നാമങ്ങളെ കുറിച്ചുള്ള വചനം കാണുക. 

"അവന്‍ ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമത്രെ, അവൻ എല്ലാ വസ്തുവെ  (അഥവാ കാര്യത്തെ) കുറിച്ചും അറിവുള്ളവനാകുന്നു." - ഖുർആൻ 57:3.

ഇതിൽ ആദ്യത്തെ രണ്ടു നാമങ്ങൾ വിഷയവുമായി വളരെ ബന്ധമുണ്ട്. 

പരിശുദ്ധ ഖുർആനിന്ന് വിശദീകരണം നൽകിയ മഹാനായ പണ്ഡിതൻ ഇബ്നു ജരീർ ത്വബരി (റഹി)  ഈ രണ്ടു നാമങ്ങളെ കുറിച്ച് പറയുന്നത് കാണുക.

"അവൻ ആദ്യത്തിൽ ഉള്ളവനാണ്, എല്ലാറ്റിന്നും മുൻപ്, ഒരു പരിധിയും ഇല്ലാതെ. അവനാണ് അന്ത്യത്തിലും ഉള്ളവൻ, എല്ലാം നശിച്ചതിന്നു ശേഷം, ഒരു അവസാനവും ഇല്ലാതെ" - ത്വബരി(റഹി), ഖുർആൻ 57:3.

തുടക്കവും ഒടുക്കവുമില്ലാത്തവനാണ് ദൈവം എന്ന് ചുരുക്കം.

പിതാവുമല്ല, പുത്രനുമല്ല

"(നബിയെ) പറയുക: അതു [കാര്യം]: അല്ലാഹു ഏകനാകുന്നു. അല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ. അവന്‍ (സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍  (സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല. അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും." - ഖുർആൻ 112:1-4. 

മനുഷ്യനടക്കമുള്ള ജീവവർഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന ബന്ധങ്ങളായ പിതാവ്, പുത്രൻ എന്ന് തുടങ്ങിയ വിശേഷങ്ങൾ ദൈവത്തിന്ന് ഇല്ല എന്നതും, തുലനം ചെയ്യാൻ മറ്റൊന്നില്ലാത്തവനുമായ, ഏകനായ, എല്ലാവരും ആശ്രയിക്കുന്ന അതേ സമയം ഒന്നിനെയും ആശ്രയിക്കാത്ത, ജനിക്കാത്ത, ജനിപ്പിക്കാത്ത എന്നാൽ അതി മഹത്തായ സൃഷ്ടികൾ നടത്തുന്ന, തുല്യതയില്ലാത്ത  ഒരു ശക്തി വിശേഷമായാണ്  പരിശുദ്ധ ഖുർആൻ ദൈവത്തെ പരിചയപ്പെടുത്തുന്നത്.

ദൈവിക നാമങ്ങളെ പരിചയപ്പെടുത്താനും, അതി ഗംഭീരമായി അതിനെ  വിശദീകരിക്കുവാനുമൊക്കെ ബ്രിഹത്തായ ഗ്രന്ഥങ്ങൾ ഉള്ളത് കൊണ്ട് തന്നെ അന്വേഷണ കുതുകികളായ ആളുകൾക്ക് ആ വഴിക്ക് നീങ്ങാവുന്നതാണ്.

ദൈവത്തിന്ന് ഉയർത്താൻ പറ്റാത്ത ഒരു കല്ല് ഉണ്ടാക്കുവാൻ സാധിക്കുമോ?

ദൈവം എല്ലാറ്റിനും കഴിവുള്ളവൻ ആണെങ്കിൽ,  ഉയർത്താൻ പറ്റാത്ത ഒരു കല്ല് ഉണ്ടാക്കുവാൻ ദൈവത്തിന്ന് സാധിക്കുമോ  എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ കടന്നുവരാറുണ്ട്.

തുലനം ചെയ്യാൻ കഴിയാത്ത രണ്ട് സംഗതികളെ തുലനം ചെയ്യുകയാണ് യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത്.

"ഉയർത്തുവാൻ സാധിക്കാത്ത" എന്ന മനുഷ്യന്റെ ഒരുവിശേഷണത്തെ, "എല്ലാറ്റിനും കഴിവുള്ളവൻ" എന്ന ദൈവത്തിന്റെവിശേഷണവുമായി തുലനം ചെയ്യലാണ് ഈ ചോദ്യത്തിൽ സംഭവിക്കുന്നത്.

കിലോഗ്രാം എന്ന ഭാരത്തിന്റെ അളവുകോലിനെ മീറ്റർ എന്ന ദൂരത്തിന്റെ അളവുകോലിനെ വെച്ച് അളക്കുവാൻ സാധിക്കില്ല എങ്കിൽ, മനുഷ്യന്റെ ഒരു ഗുണത്തെ ദൈവത്തിന്റെ ഒരു ഗുണവുമായി ഒരിക്കലും തുലനം ചെയ്യാൻ സാധ്യമല്ല. അതുകൊണ്ടാണ് പരിശുദ്ധ ഖുർആൻ ദൈവത്തെ പരിചയപ്പെടുത്തുന്നിടത്ത് പറഞ്ഞത് -

"അവന്‌ തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു." - ഖുർആൻ 42:11.

ഒന്നുമായും തുലനം ചെയ്യാൻ സാധിക്കാത്ത ഒരുവനാണ് ദൈവം.

ഇനിയും ഇത്തരം ചോദ്യം ബാക്കിയാകുന്നു എങ്കിൽ, അഞ്ചു കിലോഗ്രാമിൽ നിന്നും രണ്ടു കിലോമീറ്റർ കുറച്ചാൽ എന്ത് കിട്ടും എന്ന് ഇപ്പറഞ്ഞ സംശയം നിലനിൽക്കുന്നവർ പറയട്ടെ!

മനുഷ്യന്ന് പരിധിയുണ്ട്

പൂജ്യത്തിന്റെയും ഒന്നിന്റെയും ഇടയിൽ എത്ര ഭിന്നകങ്ങൾ (rational numbers) ഉണ്ട് എന്ന് ചോദിച്ചാൽ, അത് തിട്ടപ്പെടുത്താൻ സാദ്ധ്യമല്ല എന്നാണ്  ഉത്തരം. അതുകൊണ്ടാണ് അത്തരം സന്ദര്ഭങ്ങൾക്ക് "ഇൻഫിനിറ്റി" അഥവാ അനന്തം എന്ന ഒരു പേര് മനുഷ്യൻ നൽകിയത്.

അത്ഭുതങ്ങളായ പല കഴിവുകളും, വിശേഷ ബുദ്ധിയും, ചിന്താ ശക്തിയുമൊക്കെ മനുഷ്യന്ന് ഉണ്ടെങ്കിൽ പോലും എല്ലാം പരിപൂർണ്ണമായി അറിഞ്ഞുകളയാം എന്ന ഒരു ഭാവം ഉണ്ടെങ്കിൽ അതിന്ന് സാധ്യമല്ല എന്ന ഒരു തിരിച്ചറിവിലേക്കാണ് യഥാർത്ഥത്തിൽ എത്തിച്ചേരേണ്ടത്.

അത്തരമൊരു പരിമിതിയെ സൂചിപ്പിക്കാൻ വേണ്ടിയാണ് പരിശുദ്ധ ഖുർആൻ പറഞ്ഞത് -

"അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല." - ഖുർആൻ 2:255.

അറിവ് കൂടുന്തോറും അറിവില്ലായ്‌മയുടെ ആഴം മൻഷ്യന്ന് ബോധ്യപ്പെടും. അതുകൊണ്ടാണ് ഈ മഹാ പ്രപഞ്ചത്തിന്റെ വ്യാപ്തിയെക്കുറിച്ച് പറയുമ്പോൾ ഇതുവരെ കണ്ടെത്തിയ പ്രപഞ്ചം എന്ന അർത്ഥത്തിൽ Observable Universe എന്ന ഒരു പ്രയോഗം ശാസ്ത്രലോകം ഉപയോഗിക്കുന്നത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.