Thursday, October 27, 2016

താടി ഒരു രോഗമാണ്

താടി ഒരു രോഗമാണ്

വൈദേശികമായ ആതിപത്യത്തിനെതിരെ പോരാടിക്കൊണ്ട് ദക്ഷിണേന്ത്യൻ നാവികസേനക്ക് അടിത്തറപാകിയ അഡ്‌മിറൽ കുഞ്ഞാലിമരക്കാർ കേരള തീരം മുതൽ അങ്ങകലെ ഇന്നത്തെ ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സൗരാഷ്ട്ര വരെ നീണ്ടുകിടക്കുന്ന ആഴക്കടലിൽ വെച്ച് പോർത്തുഗീസ് നാവികപ്പടയെ നേരിട്ടത് ഇന്ന് കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന താടി വെച്ചുകൊണ്ടായിരുന്നു. ഒരു വേള പറഞ്ഞാൽ, മതപരമായ താടി.

എ.ഡി. 1498 മേയ് 11ന്ന് വാസ്കോഡിഗാമയുടെ നേതൃത്വത്തിൽ സാൻ ഗബ്രിയേൽ എന്ന പടക്കപ്പൽ കോഴിക്കോടിന്റെ തീരത്ത് തോക്കുകളും പീരങ്കികളുമായി നങ്കൂരമിട്ടത് മുതൽ തുടങ്ങുന്നു അഡിമിറൽ കുഞ്ഞാലിമരക്കാരുടെ പരാക്രമണം. ചരിത്രം ഒരുപാടുണ്ട്...

ഫോർട്ട് കൊച്ചിയിലെ ദക്ഷിണ  നാവൽ കമാൻഡ് നേരിട്ട് നടത്തുന്ന നാവിക മ്യൂസിയത്തിൽ പോയാൽ താടിവെച്ച, സാമൂതിരി രാജാവിന്റെ പടനായകനായിരുന്ന മഹാനായ അഡ്‌മിറൽ കുഞ്ഞാലിമരക്കാരുടെ​"ജീവനുള്ള"​ രൂപം നിങ്ങൾക്കവിടെ കാണാം.

എന്ത് കൊണ്ട് താടിവെച്ച അഡ്‌മിറൽ കുഞ്ഞാലിമരക്കാരിൽ നിന്നും തുടങ്ങി എന്ന് ചോദിച്ചാൽ, താടി വെച്ച കുഞ്ഞാലിമരക്കാരാൽ നയിക്കപ്പെട്ടിരുന്ന ഇന്ത്യൻ നാവിക സേനയിൽ അതേ കുഞ്ഞാലിമരക്കാരുടെ പിന്മുറക്കാർക്ക് അതേ സേനയിൽ ഇന്ന് ചേരുമ്പോൾ താടി വെക്കുവാൻ അനുവാദമില്ലത്രെ!!!
​​
നാട്ടിലെ ക്രമസമാധാനം നിലനിര്ത്തുവാൻ ഉത്തരവാദിത്വമുള്ള പോലീസ് സേനയിൽ ചേരുമ്പോഴും അഡ്‌മിറൽ കുഞ്ഞാലിമരക്കാരുടെ പിന്മുറക്കാർ താടി അഴിച്ചുവെക്കണമത്രെ!!

ഈ ഒരു പശ്ചാത്തലത്തിലാണ് താടി ഹൃദയത്തിന്റെ ഒരു രോഗമായിത്തീരുന്നത്. അതെ, സ്വന്തം നാടിന്റെ ചരിത്രത്തെകുറിച്ചുള്ള തികഞ്ഞ അജ്ഞതയിൽ അധിഷ്ഠിതമായ വർഗീയ രോഗം.

ചരിത്രത്തിൽ നിന്നും അവബോധമുൾക്കൊണ്ട് കൊണ്ട് സ്വയം ചികിത്സ നടത്തുക എന്നതാണ് ഈ രോഗത്തിനുള്ള ഒരു പരിഹാരം. ഭാരതമെന്ന ഏതൊരു സ്വാതന്ത്ര്യത്തിന്റെ മണ്ണിൽ താൻ ജീവിക്കുന്നുവോ, ആ മണ്ണിന്റെ സ്വാത്രന്ത്യത്തിന്ന് വേണ്ടി രക്തം ചിന്തിയ വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട മുൻഗാമികളുടെ ചരിത്രമെന്ന ഔഷധംകൊണ്ട് ഈ രോഗം ചികിൽസിക്കുക.

താടിയുമായി ബന്ധപ്പെട്ട്കൊണ്ട് വരുന്ന ഒരു ചോദ്യമാണ് "താടി വളർത്തുവാൻ മതപരമായ കൽപ്പനയുണ്ടോ, നിർബന്ധമാണോ" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ.

ഈ ഒരു പശ്ചാത്തലത്തിലാണ് രണ്ടാമത്തെ രോഗം കടന്നു വരുന്നത്. ദൈവികമായ കൽപ്പനകൾ വരുമ്പോൾ ആ കൽപ്പനകൾ തങ്ങളുടെ ദേഹേഛക്ക് എതിരാണ് എന്ന് കാണുമ്പോൾ ചോദ്യരൂപത്തിൽ പുറത്തേക്ക് വരുന്ന ഹൃദയത്തിന്റെ രോഗം.

"എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?" ഖുർആൻ 2:87.

പഠിക്കുവാനും മനസ്സിലാക്കുവാനുമാണെങ്കിൽ, താഴെ ലേഖനങ്ങൾ ഒന്ന് വായിക്കുക, ഉപകാരപ്പെട്ടേക്കാം. തർക്കിക്കുവാൻ ഇല്ല.

ദൈവീക ദൂതന്മാരുടെ ചരിത്രത്തിൽ നിന്നും പാഠമുൾക്കൊണ്ടുകൊണ്ട് ദൈവീകമായ കൽപ്പനകൾക്ക് കീഴൊതുങ്ങുവാനുള്ള ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ രോഗത്തിനുള്ള ഒരേ ഒരു​ ചികിത്സ.

അവസാനമായി ഒരു കാര്യം കൂടി. 

ചരിത്രവും, ദൈവീകമെന്ന് പറയപ്പെടുന്ന കൽപ്പനകൾ ഒക്കെ ഒരുവേള നമുക്ക് മറക്കാം. 

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുവാനും, വസ്‌ത്രം, വേഷം, പാർപ്പിടം എന്നിവയൊക്കെ സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുക്കുവാനുള്ള അവസ്ഥയെയാണല്ലോ മനുഷ്യന്റെ അടിസ്ഥാനപരമായ സ്വാതന്ത്ര്യം എന്ന് പറയുന്നത്. 

ഇന്ന് ഭൗതികമായ പുരോഗതി കൈവരിച്ചിട്ടുള്ള ഏതൊരു രാജ്യത്തിന്റെയും അവസ്ഥ ഒന്ന് പരിശോധിക്കുക. ഒരു മനുഷ്യന്റെ ഇപ്പറഞ്ഞ അടിസ്ഥാന സ്വാതന്ത്ര്യത്തിൽ ഒന്നും തന്നെ കൈയിട്ടുകൊണ്ടു കശപിശ കൂടി വിലപ്പെട്ട സമയം കളയുവാൻ അവർ തായ്യാറല്ല എന്നുള്ളത് തന്നെയാണ് അവർ കൈവരിച്ച പുരോഗതിയുടെ ഒരു അടിത്തറ.

പുരോഗതി കൈവരിച്ച ആളുകൾ സ്വയം പറയുന്നു - "It is none of My business".
​അതുമൂലം ​ഒരുപാട് സമയം ​അവർ ലാഭിക്കുന്നു.

പുരോഗതി ആഗ്രഹിക്കുന്ന എനിക്ക് പറയേണ്ടി വരുന്നു - "It is none of Your  business". അതുമൂലം വിലപ്പെട്ട ഒരുപാട് സമയം ​നമ്മൾ നഷ്ടപ്പെടുത്തുന്നു.

സ്നേഹത്തോടെ​
അബൂ അബ്ദുൽമന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Sunday, August 14, 2016

സ്വാതന്ത്ര്യ ദിനത്തിലെ കനൽ ചിന്തകൾ

സ്വാതന്ത്ര്യ ദിനത്തിലെ കനൽ ചിന്തകൾ 

"സ്വരാജ്യസ്നേഹം സത്യവിശ്വാസത്തിന്റെ അംശമാണെങ്കിൽ, സ്വാതന്ത്ര്യസന്ദേശത്തെ പ്രകീർത്തനം ചെയ്യുന്ന ഒരു മതമാണ് ഇസ്ലാം എങ്കിൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മോക്ഷത്തിനും വേണ്ടി സർവ്വസ്വവും ബലികഴിച്ചുകൊണ്ട് ദൈവിക മാർഗത്തിൽ ജീവത്യാഗം ചെയ്യേണ്ടത് യഥാർത്ഥ മുസ്ലികളുടെ കടമയാണ്.

ധീരനായ ഖാലിദും പ്രതാപശാലിയായ ഉമറും ഈ സ്വാതന്ത്ര്യസമരത്തിൽ നമുക്ക് മാർഗദർശികളാണ്. ഇന്ത്യക്കും, ഇസ്‌ലാമിനും വേണ്ടി ജീവ ത്യാഗം ചെയ്യാൻ കരുത്തുള്ള മുസ്ലിം യോദ്ധാക്കളുടെ സംഖ്യ വർധിച്ചുവരുന്നത് ഈ സഹനസമരത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്." - മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, അൽ-അമീൻ പത്രാധിപർ, 1930.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിസ്തുലമായ പങ്കു വഹിച്ച സ്വദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, 1930ൽ, ബ്രിട്ടീഷുകാരെന്റെ കൊടിയ മർദ്ധനങ്ങൾക്ക് വിധേയനായപ്പോൾ, "ജിഹാദുൽ അക്ബർ" എന്ന പേരിൽ ജയിലറകൾക്കുള്ളിൽ നിന്നും ചോരയിൽ ചാലിച്ചെഴുതിയ വരികളാണ് മുകളിൽ.

എഴുത്തുകാരനും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മറ്റൊരു നായകനായിരുന്ന ജനാബ് മൊയ്തു മൗലവിയുടെ പുത്രനുമായ എം. റഷീദിന്റെ ഗ്രന്ഥത്തിൽ  ഈ ചരിത്രം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നിഷ്കരുണം ഒറ്റുകൊടുക്കുകയും, ബ്രിട്ടീഷുകാരനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയും ചെയ്ത  ആളുകൾ, അതേ സ്വാതന്ത്ര്യ സമരത്തിന്റെ കുപ്പായം അണിയുവാനുള്ള പരിഹാസ്യമായ ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നു വരുന്നത്, ഈ സാഹചര്യത്തിൽ ചരിത്രത്തിലെ അവിസ്മരണീയമായ ചില നിമിഷങ്ങൾ സ്മരിക്കുന്നത് നന്നായിരിക്കും എന്ന് ഞാൻ കരുതുന്നു.

താൻ വിശ്വസിക്കുകയും, ആചരിക്കുകയും ചെയ്തിരുന്ന മത സംഹിതയിൽ ഉറച്ച്‌ നിൽക്കുകയും അത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു ആദർശമാണ് എന്ന്  വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തെളിയിക്കുകയും ചെയ്ത പ്രതിഭാ ശാലിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്. മത-ജാതി-ഭാഷകൾക്ക് അതീതമായി ജനങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ നെടുങ്കയത്തിലേക്ക് ക്ഷണിച്ചതായിരുന്നു ബ്രിട്ടീഷുകാരനെ സംബന്ധിച്ചിടത്തോളം അബ്ദുറഹിമാൻ സാഹിബ് ചെയ്ത തെറ്റ്. അതുകൊണ്ടു തന്നെ അവർക്ക്  അദ്ദേഹം അനഭിമതനായി. 

ദൗർഭാഗ്യവശാൽ ഇന്നലെകളുടെ ചരിത്രം പാടെ വിസ്മരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. രാജ്യം കാക്കുന്ന ഒരു സൈനികന്റെ പിതാവിനെ, ഒരു പ്രത്യേക മത വിഭാഗത്തിൽപെട്ടു എന്ന ഒരൊറ്റകാരണത്താൽ, ഒരു മൃഗത്തന്റെ പേരിൽ, മൃഗത്തേക്കാൾ മൃഗീയമായി അടിച്ചുകൊന്നതാണ് ഭാരതത്തിന്റെ ഇന്നിന്റെ ചരിത്രം. 

ഇത്തരം വെറുപ്പിന്റെയും , വിദ്വേഷത്തിന്റെയും പ്രത്യയ ശാസ്ത്രം ഇന്നും, ഒരു പക്ഷെ നാളെകളിലുമായി പടച്ചു വിടപ്പെടുന്ന  ഹിമാലയ തുല്യമായ കല്ലുവെച്ച നുണകളെ നിമിഷങ്ങൾകൊണ്ട് ധൂളികളാക്കിമാറ്റുവാൻ, സ്വദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള മഹാ-പിള്ളമാർ അഥവാ മാപ്പിളമാർ എന്ന് വിളിക്കപ്പെട്ടിരുന്ന അനേകായിരങ്ങളുടെ സ്വാതന്ത്ര്യ സമരജീവിതത്തിൽ നിന്നുള്ള ഒരു അര-വരി മാത്രം മതി!!

ഒരു പ്രത്യേക ജാതിയിൽ ജനിച്ചു എന്ന ഒരൊറ്റകാരണത്താൽ രാജ്യത്തിന്റെ പൊതുധാരയിൽ നിന്നും അകറ്റിമാറ്റപ്പെട്ട ഈഴവ സമുദായത്തിൽപെട്ടവർക്കും മറ്റും, വഴി നടക്കുവാനുള്ള സ്വാതന്ത്ര്യത്തിന്നു വേണ്ടി നടന്ന വൈക്കം സത്യാഗ്രഹത്തതിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച സ്വദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള ആളുകൾ ഉയർത്തിവിട്ട നീതിബോധം ഇന്നിന്റെ സമൂഹത്തിന്ന് മാതൃകയാവേണ്ടതാണ്.

ഇന്ത്യാ മഹാരാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുവാൻ വേണ്ടി വന്ന ബ്രിട്ടീഷുകാരന്റെ തോക്കിൻ കുഴലിലേക്ക് വിരിമാറുമായി കടന്നുചെന്നവരായിരുന്നല്ലോ 1921ലെ മലബാർ ലഹളയിൽ പങ്കെടുത്തവർ.  ഈ ലഹളയുടെ പേരിൽ നാടുകടത്തപെട്ടവരുടെ മോചനത്തിന്നുവേണ്ടിയും, തങ്ങളുടെ ഭർത്താക്കന്മാർ, മക്കൾ, സഹോദരന്മാർ എന്നിവർ  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്നുവേണ്ടി ജീവൻ നൽകി എന്ന കാരണത്താൽ ബ്രിട്ടീഷ്കാരന്റെ സൈന്യത്താലും പോലീസിനാലും മാനം നഷ്ട്ടപെട്ട സഹോദരിമാരുടെ പുനരധിവാസത്തിനായി  മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ബോംബെയിൽ പോയി ഗാന്ധിജിയോട് പിന്തുണ തേടിയതും, ഗാന്ധിജി ഉറപ്പ് കൊടുക്കുകയും, 19.9.1931 എന്ന തീയ്യതി, "മാപ്പിളദിന" മായി ആചരിക്കണമെന്ന സാഹിബിന്റെ പ്രമേയം, കെ.പി.സി.സി അംഗീകരിച്ചതും ചരിത്രത്തിന്റെ ഏടുകളിൽ നമുക്ക് കാണാം.

ബ്രിട്ടീഷ് മലബാർ, കൊച്ചി, തിരുവിൻതാംകൂർ എന്നീ മൂന്നു മേഖലകളെ കോൺഗ്രസ് ഭരണഘടനയിൽ ഒരു സംസ്ഥാന പദവി നൽകണം എന്ന കാര്യം നാഗ്പൂരിൽ വെച്ച് നടന്ന സമ്മേളനത്തിൽ സാഹിബ് ഉന്നയിച്ചപ്പോൾ അത് ആ സമ്മേളനം അംഗീരകിക്കുകയും, നേതാജി സുബാഷ് ചന്ദ്ര ബോസിന്റെ ഉറ്റ ചങ്ങാതിയുമായിരുന്ന അബ്ദുറഹിമാൻ സാഹിബ് ഫോർവേഡ് ബ്ലോക്കിന്റെ സംസ്ഥാപനത്തിൽ വഹിച്ച പങ്കുമൊക്കെ അടിച്ചമർത്തപ്പെട്ടവന്റെ ഉയിർത്തെഴുനേൽപ്പിനായി ജീവാർപ്പണം നടത്തിയ ചരിത്രത്തിൽ പൊൻതൂവലായി ഇന്നും നിലകൊള്ളുകയാണ്. 

അങ്ങിനെ ക്രൂരമായ മർദ്ദന മുറകൾ ഏറ്റുവാങ്ങിക്കൊണ്ട് 1945ൽ ജയിൽ മോചിതനായതിന്നു ശേഷം ഇന്ത്യാ ഉപഭൂഗണ്ഡത്തിൽ അദ്ദേഹം ചുറ്റിസഞ്ചരിച്ചുകൊണ്ട് ജനങ്ങളോട് പറഞ്ഞത് ഹൈന്ദവനും മുസൽമാനും തോളോട് തോൾ ചേർന്ന് നിൽണമെന്നാണ്. 

അറബികടലിനോളം വിശാലമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ, ഒരു പടക്കപ്പലായി വർത്തിച്ച സാഹിബിന്റെ ലഭ്യമായ ചരിത്രത്തിലെ വളരെ ചെറിയ അംശമാണ് ഇവിടെ പരാമർശിച്ചത്.

താൻ മരിക്കുന്നതിന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് തന്റെ സമൂഹത്തോടായി നടത്തിയ ഉപദേശം അന്നും, ഇന്നും എന്നും പ്രസക്തമാണ്..

"ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കണമെന്നു ഞാൻ പറയുന്നില്ല. ദൈവ വചനമായ ഖുർആനും, നബിവചനങ്ങളും മാത്രം നോക്കി നടക്കുക. അയൽവാസികളായ ഹിന്ദുക്കളോട് ഒരിക്കലും ഞങ്ങൾ ശത്രുതയിൽ വർത്തിക്കരുത്, നമുക്ക് ദോഷമേ ചെയ്യൂ." - മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, 1945.

താൻ വിശ്വസിക്കുന്ന മത സംഹിതയിൽ അടിയുറച്ച് നിലകൊള്ളുന്നതോടൊപ്പം, നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി  അവരുടെ ജാതിയോ, മതമോ നോക്കാതെ നിലകൊണ്ട, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്നുവേണ്ടി അശാന്തപരിശ്രമം നടത്തിയ,   ഐതിഹാസികമായ ജീവിതം നയിച്ച, തീകനലുകളിലൂടെ ധൈര്യസമേതം കടന്നുപോയ  സ്വദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള നിഷ്കാമ കർമ്മികളുടെ ചരിത്രം ഒരിക്കൽ കൂടി നമുക്ക് അയവിറക്കാം, ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊള്ളാം, അവർ കൊളുത്തിവെച്ച വിളക്ക് നമുക്ക് കെടാതെ സൂക്ഷിക്കാം, പുതു തലമുറകൾക്ക് അവരുടെ ജീവത്യാഗം പകർന്നു കൊടുക്കാം, സ്നേഹത്തിന്റെ വിളനിലത്തിൽ തോളോട് തോൾ ചേർന്ന് സഹവർത്തിക്കാം, രാജ്യത്തിന്റെ പുനർ-നിർമ്മിതിയിൽ പങ്കാളികളാകാം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Tuesday, May 10, 2016

തൗഹീദും ശിർക്കും - ഭാഗം - 11

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ അന്യൂനമായ അസ്ഥിത്വത്തിന്നു നേരെ വികല വാദങ്ങൾ ഉന്നയിക്കുന്നവർ എത്തിപ്പെട്ട കുഫ്രിന്റെയും വഴികേടിന്റെയും ആഴമാണ് കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത്.

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ആദിയിൽ പരിപൂർണ്ണമായ, സൃഷ്ടികളോട് ഒരു സാമ്യതയും  ഇല്ലാത്ത, സൃഷ്ടികളിൽ ഒരു  ഉപമയും ഇല്ലാത്ത  അല്ലാഹുവിന്റെ നാമ-വിശേഷണങ്ങളോടും, അവന്റെ അധീശാധികാരത്തോടും, അവന്റെ പ്രവർത്തനങ്ങളോടും പ്രമാണങ്ങളുടെ വെളിച്ചത്തിൽ മുൻഗാമികൾ സ്വീകരിച്ച നിലപാടിനെ ഒരിക്കൽ കൂടി ഓർക്കേണ്ടതുണ്ട്.


وَمَذْهَبُ سَلَفِ الْأُمَّةِ وَأَئِمَّتِهَا أَنْ يُوصَفَ اللَّهُ بِمَا وَصَفَ بِهِ نَفْسَهُ وَبِمَا وَصَفَهُ بِهِ رَسُولُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ غَيْرِ تَحْرِيفٍ وَلَا تَعْطِيلٍ؛ وَلَا تَكْيِيفٍ وَلَا تَمْثِيلٍ. فَلَا يَجُوزُ نَفْيُ صِفَاتِ اللَّهِ تَعَالَى الَّتِي وَصَفَ بِهَا نَفْسَهُ؛ وَلَا يَجُوزُ تَمْثِيلُهَا بِصِفَاتِ الْمَخْلُوقِينَ؛ بَلْ هُوَ سُبْحَانَهُ {لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ} لَيْسَ كَمِثْلِهِ شَيْءٌ لَا فِي ذَاتِهِ وَلَا فِي صِفَاتِهِ وَلَا فِي أَفْعَالِهِ.

"ഈ സമുദായത്തിലെ മുൻഗാമികളുടെയും അവരുടെ നേതാക്കളുടെയും നിലപാട് എന്തെന്നാൽ, അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് (സ്വന്തം  വക) വിശദീകരണം പറയാതെ, നിഷേധിക്കാതെ, എങ്ങിനെ എന്ന് പറയാതെ, (സൃഷ്ടികളോട് ) സാദ്രിശ്യം പറയാതെ അല്ലാഹു എന്തൊന്ന് കൊണ്ട് അവനെ വിശേഷിപ്പിച്ചുവോ, അവന്റെ തിരു നബി(സ) എന്തൊന്ന് കൊണ്ട് അവനെ വിശേഷിപ്പിച്ചുവോ അത്കൊണ്ട് അല്ലാഹുവിനെ വിശേഷിപ്പിക്കലാണ്. 

അല്ലാഹു അവനെ യാതൊന്നു കൊണ്ട് വിശേഷിപ്പിച്ചുവോ,  ആ വിശേഷണത്തെ  നിരാകരിക്കൽ അനുവദനീയമല്ല. സൃഷ്ടികളുടെ വിശേഷണങ്ങളുമായി അതിനെ ഉപമപ്പെടുത്തൽ അനുവദനീയമല്ല. അതേസമയം  പരിശുദ്ധനായ അവൻ, 'അവന്നു  തുല്യമായി ഒരാളും തന്നെയില്ല, അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണ്.' അവനെപ്പോലെ എന്ന് പറയുവാൻ ഒന്നും തന്നെയില്ല, അവന്റെ ദാത്തിൽ ഇല്ല, അവന്റെ വിശേഷണത്തിൽ ഇല്ല , അവന്റെ പ്രവർത്തനങ്ങളിൽ ഇല്ല." - ഉപമകളെ നിരാകരിക്കുന്നതിലും, വിശേഷണങ്ങളെ സ്ഥിരപ്പെടുത്തുന്നതിലുമുള്ള അഹ്ലുസുന്നത്തിന്റെ മാർഗം,   മജ്‌മൂഉ ഫതാവ, ഇമാം ഇബ്നു ത്വൈമിയ്യ(റഹി).

തൗഹീദിന്റെ ഉപമ 

കാര്യങ്ങൾ വ്യക്തമാക്കുവാൻ വേണ്ടി ഒരു കൊതുകിനെപോലും ഉപമ കൊണ്ടുവരുവാൻ ലജ്ജയില്ല എന്ന് പരിശുദ്ധ ഖുർആൻ വചനം 2:26 ൽ  പ്രഖ്യാപിച്ച ഉന്നതനും പ്രതാപവാനുമായ അല്ലാഹു ഇതാ അവന്റെ ഏകത്വത്തിന്ന് ഒരു ഉപമ പറയുന്നു.

ضَرَبَ لَكُمْ مَثَلًا مِنْ أَنْفُسِكُمْ هَلْ لَكُمْ مِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنْفُسَكُمْ كَذَلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ - سورة الروم:28
"നിങ്ങളുടെ കാര്യത്തിൽ നിന്നു തന്നെ അല്ലാഹു നിങ്ങൾക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളിൽ ആരെങ്കിലും നിങ്ങൾക്ക്‌ നാം നൽകിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട്‌ നിങ്ങൾ അന്യോന്യം ഭയപ്പെടുന്നത്‌ പോലെ അവരെ ( അടിമകളെ )യും നിങ്ങൾ ഭയപ്പെടുമാറ്‌ നിങ്ങളിരുകൂട്ടരും അതിൽ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങൾക്കു വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു." - ഖുർആൻ 30:28.

അല്ലാഹുവിന്റെ അന്യൂനമായ, തുല്യതയില്ലാത്ത, തുലനപ്പെടുത്തുവാൻ വേറെ ഒന്ന്‍ ഇല്ലാത്ത അവന്റെ കഴിവുകളേയും പ്രവർത്തനങ്ങളെയും സൃഷ്ടികളുടെ കഴിവുകളുമായും പ്രവർത്തനങ്ങളുമായും കൂട്ടിക്കുഴക്കുന്ന ആളുകൾക്കിതാ അവരിൽ നിന്നും തന്നെയുള്ള ഒരു ഉപമ അല്ലാഹു പറയുന്നു.

തൌഹീദിന്റെ ഉപമ വിവരിക്കുന്ന ഈ വചനത്തിന്റെ മഹത്വത്തെ പരാമർശിച്ചുകൊണ്ട് ഇമാം ഖുർത്വുബി(റഹി) പറഞ്ഞത് എത്രമാത്രം ശ്രദ്ദേയമാണ് -

وَهَذِهِ الْمَسْأَلَةُ أَفْضَلُ لِلطَّالِبِ مِنْ حِفْظِ دِيوَانٍ كَامِلٍ فِي الْفِقْهِ، لِأَنَّ جَمِيعَ الْعِبَادَاتِ الْبَدَنِيَّةِ لَا تَصِحُّ إِلَّا بِتَصْحِيحِ هَذِهِ الْمَسْأَلَةِ فِي القلب، فافهم ذلك

"ഒരു വിദ്യാർഥിക്ക് കർമ്മ ശാസ്ത്രത്തിലെ മുഴുവൻ ഗ്രന്ഥങ്ങൾ പഠിക്കുന്നതിനേക്കാളും ഉത്തമമാണ് ഈ മത വിധി (പഠിക്കൽ), ഈ മത വിധി ഹൃദയത്തിൽ ഉറപ്പിക്കാതെ ശാരീരികമായ ഒരു ആരാധനയും ശരിയാകുകയില്ല. അതുകൊണ്ട് നീ അതിനെ (കൃത്യമായി) മനസ്സിലാക്കുക." - ഇമാം ഖുർത്വുബി (റഹി), ഖുർആൻ 30:28.

അല്ലാഹുവിന്റെ അസ്തിത്വത്തെ യഥാവിധി മനസ്സിലാക്കാതെയുള്ള, അതിനെ  ഹൃദയത്തിൽ ഉറപ്പിക്കാതെയുള്ള എല്ലാ ആരാധനയും വൃധാവിലാകും, അല്ലാഹു കാക്കട്ടെ.

A. "അടിമ"യും "ഉടമ"യും

മുഹമ്മദ്‌ നബി(സ) നിയുക്തമാകുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഈ ലോകത്ത് ഉണ്ടായിരുന്ന ഒരു സമ്പ്രദായമായിരുന്നു മനുഷ്യൻ മനുഷ്യനെതന്നെ അടിമകളാക്കിവെച്ചിരുന്ന സമ്പ്രദായം. തന്റെ ഇരുപത്തിമൂന്ന് വർഷക്കാലത്തെ പ്രവാചക ജീവിതം കൊണ്ട് മനുഷ്യനെ മനുഷ്യന്റെ   അടിമത്തത്തിൽ നിന്നും യഥാർത്ഥ ഉടമയായ അല്ലാഹുവിന്റെ അടിമത്തത്തിലേക്കു കൈപിടിച്ചുയർത്തിയ, ഇന്നും പ്രസക്തമായ, അത്യുജ്ജലമായ ആ നേട്ടം ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണ്.

അങ്ങിനെ, അന്നത്തെ ജനങ്ങൾക്ക്‌  വളരെ സുപരിചിതമായ ഒരു സമ്പ്രദായത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഉന്നതനും പ്രതാപവാനുമായ അല്ലാഹു അവന്റെ എകത്വത്തിന്നു ഉപമ പറയുന്നത്.

أَيْ: لَا يَرْتَضِي أَحَدٌ مِنْكُمْ أَنْ يَكُونَ عَبْدُهُ شَرِيكًا لَهُ فِي مَالِهِ، فَهُوَ وَهُوَ فِيهِ عَلَى السَّوَاءِ {تَخَافُونَهُمْ كَخِيفَتِكُمْ أَنْفُسَكُمْ} أَيْ: تَخَافُونَ أَنْ يُقَاسِمُوكُمُ الْأَمْوَالَ.

"അതായത്: തന്റെ സമ്പത്തിൽ  തുല്ല്യ പങ്കാളിയായിക്കൊണ്ട് തന്റെ അടിമയെ കണക്കാക്കുവാൻ  നിങ്ങളിൽ ഒരാളും ഇഷ്ടപ്പെടുന്നില്ല. 'നിങ്ങൾ നിങ്ങളെ തന്നെ (പരസ്പരം) ഭയപ്പെടുന്നത് പോലെ': അതായത് തങ്ങളുടെ സമ്പത്തിൽ  അവർക്ക് (അടിമകൾക്ക്) ഒരു പങ്ക് ഉണ്ടാകുന്നതിനെ ഭയപ്പെടുന്നത് (നിങ്ങളി ഒരാളും ഇഷ്ടപ്പെടുന്നില്ല)." - ഇമാം ഇബ്നു കസീർ (റഹി), ഖുർആൻ 30:28.

ഉടമകളായ തങ്ങളുടെ സമ്പത്തിലോ, അധികാരത്തിലോ മറ്റോ ഒന്നും തന്നെ തങ്ങളുടെ അടിമകളെ ഏതെങ്കിലും വിധത്തിൽ എന്തെങ്കിലും ഒരു ചെറിയ പങ്കെങ്കിലും നൽകുവാൻ ഉടമകളായ നിങ്ങൾ  ഒരിക്കലും തയ്യാർ അല്ല എന്നിരിക്കെ എങ്ങിനെയാണ് അല്ലാഹുവിന്റെ അധികാര, നാമ-വിശേഷണങ്ങളിൽ  അല്ലാഹുവിന്റെ അടിമകളെ തന്നെ നിങ്ങൾ പങ്കുകാരാക്കുന്നത്?

അല്ലാഹുവിന്റെ ഈ ഉപമയുടെ അടിസ്ഥാനത്തിൽ തന്നെ ചോദിക്കട്ടെ, ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ യഥാർത്ഥ ഉടമ അല്ലാഹു മാത്രമാണ് എന്നിരിക്കെ എങ്ങിനെയാണ് അവന്റെ അനന്തമായ സൃഷ്ടിജാലങ്ങളിൽപെട്ട രണ്ടു വർഗ്ഗങ്ങളായ ജിന്നും മലക്കും ചോദിച്ചാൽ ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ ഉടമകളാണ് എന്ന് നിങ്ങൾ ജൽപ്പിക്കുന്നത്?

അല്ലാഹു എങ്ങാനും അവന്റെ ഏതെങ്കിലും കഴിവ് ജിന്നിന്നോ, മലക്കിന്നോ നൽകിയോ?

അടിമത്വ സമ്പ്രദായത്തിൽ ജീവിച്ച മുശ്രിക്കുകൾ തങ്ങൾക്ക് മാത്രം അവകാശപ്പെട്ട എന്തെല്ലാം ഉണ്ടോ അതിന്റെ എന്തെങ്കിലും ഒരു അംശം പോലും തന്റെ അടിമയിൽ ആരോപിക്കുവാൻ ഇഷ്ട്ടപ്പെട്ടിരുന്നില്ല എന്നിരിക്കെ അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ട കാര്യത്തിലേക്ക്   മറ്റു സൃഷ്ടികളെകൂടി കൂട്ടുന്നത്‌ തീർത്തും അന്യായമല്ലേ എന്നാണു അല്ല്ലാഹു ചോദിക്കുന്നത്.

"അല്ലാഹു നിങ്ങളുടെ കൈവശം തന്നിട്ടുള്ള സ്വത്തുക്കളിൽ നിങ്ങളുടെ ഉടമസ്ഥതയിലിരിക്കുന്ന നിങ്ങളുടെ അടിമകളും കൂട്ടവകാശികളായിരിക്കുക, എന്നിട്ട് അവരും നിങ്ങളും ഒരു പോലെ അധികാരത്തിലും കൈകാര്യത്തിലും സമന്മാരായിരിക്കുക, സ്വതന്ത്രരും യജമാനന്മാരുമായ നിങ്ങൾ പരസ്പരം മാനിച്ചും പേടിച്ചും കൊണ്ടിരിക്കുന്ന പ്രകാരം അവരേയും പേടിക്കുകയും മാനിക്കുകയും ചെയ്യുക. ഇത് സംഭവ്യമാണോ? ഒരിക്കലുമല്ല എന്നിരിക്കെ, അല്ലാഹുവിന്റെ ഉടമാവകാശങ്ങളിൽ എങ്ങിനെയാണ് മറ്റുള്ളവർക്ക് (എല്ലാവരും അവന്റെ ഉടമസ്ഥതയിലുള്ളവരാണല്ലോ)  പങ്കുണ്ടാകുക?! എന്നതത്രെ ആയത്തിന്റെ താൽപര്യം" - അമാനി മൗലവി (റഹി), ഖുർആൻ 30:28.  

ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ടെന്ന് വിശ്വസിച്ചാലോ, ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന ഒരു ഗുണ-വിശേഷണം ഉണ്ടെങ്കിൽ, ആ ഗുണ-വിശേഷണത്തിന്റെ ഉടയവൻ അല്ലാഹു മാത്രം ആയിരിക്കെ, എങ്ങിനെയാണ് കേവല സൃഷ്ടികൾ മാത്രമായ ചില സൃഷ്ടികളുടെ പേരുകൾ പറഞ്ഞു കൊണ്ട് അതിന്റെ കഴിവിൽപെട്ടത് ചോദിച്ചാലും ശിർക്ക് സംഭവിക്കും എന്ന് പറയുന്നത്?

അല്ലാഹു എങ്ങാനും അവന്റെ ഏതെങ്കിലും കഴിവ് ജിന്നിന്നോ, മലക്കിന്നോ നൽകിയോ?

B. സ്വന്തം ഇണയുടെ കിടപ്പറയിൽ വേറെ ഒരാൾ കിടന്നാൽ അതും ഭാര്യാ-ഭർതൃ ബന്ധമാണോ?


ഭാര്യ-ഭർതൃ ബന്ധത്തിൽ, തന്റെ ഇണയുടെ കിടപ്പറയിലേക്കോ, വിരിപ്പിലേക്കോ വേറെ ഒരാൾ വരുന്നത് ഒരു മനുഷ്യനും ഇഷ്ട്ടപ്പെടാത്ത ഒരു കാര്യമാണല്ലോ.

എന്നാൽ പവിത്രമായ ഈ ഭാര്യ-ഭർതൃ ബന്ധത്തെ കാറ്റിൽ പറത്തിക്കൊണ്ട് തന്റെ ഇണയുടെ കിടപ്പറയിലേക്കും വിരിപ്പിലേക്കും വേറെ ഒരാൾ വന്നാൽ അതും തന്റെ ഭാര്യ-ഭർതൃ ബന്ധത്തിന്റെ ഭാഗമാണെന്നു ഒരാൾ ജൽപ്പിച്ചാൽ, എന്തൊരു അധപ്പതനത്തിലാണ് ആ മനുഷ്യൻ എത്തിപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ.

അല്ലാഹുവിന്റെ ഏകത്വത്തിന്റെ വിളംബരമായ തൌഹീദും അതിന്റെ വിപരീധമായ ശിർക്കും അല്ലാഹുവിന്റെ നാമ-വിശേഷണങ്ങളുമായും, അവന്റെ പ്രവർത്തനങ്ങളുമായും മാത്രം ബന്ധപ്പെട്ടിരിക്കെ, അതിലേക്ക് കേവല സൃഷ്ടിയായ ജിന്നിന്റെയും മലക്കിന്റെയും കഴിവുകൾ കൊണ്ട് വന്ന് ആ സൃഷ്ടി വർഗങ്ങളുടെ കഴിവുകളും ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ ഭാഗമാണ് എന്ന് ജൽപ്പിക്കുമ്പോൾ - മുകളിൽ പറഞ്ഞ തന്റെ ഇണയുടെ കിടപ്പറയിലേക്കും വിരിപ്പിലേക്കും വേറെ ഒരാൾ വന്നാൽ അതും തന്റെ ഭാര്യ-ഭർതൃ ബന്ധത്തിന്റെ ഭാഗമാണെന്നു വാദിക്കുന്നവനെ പോലെ അല്ലേ? അല്ല അതിനേക്കാൾ അധപ്പധിച്ഛവനല്ലാതെ മറ്റെന്താണ്?

വിഷയത്തിന്റെ ഗൌരവം കാണിക്കുവാൻ വേണ്ടിയുള്ള ഇത്തരം ചോദ്യങ്ങൾ എന്റെ വകയല്ല. ചോദ്യം സാക്ഷാൽ അല്ലാഹുവിന്റെതാണ്, തിരു നബ്(സ)യിൽ നിന്നും മതം പഠിച്ച, അല്ലാഹു ത്രിപ്ത്തിപ്പെട്ട, അല്ലാഹുവിനെ ത്രിപ്ത്തിപ്പെട്ട, ഉത്തമ സമുദായത്തിൽപെട്ട സ്വഹാബികളാണ് ഈ ചോദ്യം ഏറ്റുപറയുന്നത്.

حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قَتادة قوله: (ضَرَبَ لَكُمْ مَثَلا مِنْ أَنْفُسِكُمْ هَلْ لَكُمْ مِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ) قال: مثل ضربه الله لمن عدل به شيئا من خلقه، يقول: أكان أحدكم مشاركا مملوكه في فراشه وزوجته؟! فكذلكم الله لا يرضى أن يعدل به أحد من خلقه.

"ഖത്താദ(റ)യിൽ നിന്നും: 'നിങ്ങളുടെ കാര്യത്തിൽ നിന്നു തന്നെ അല്ലാഹു നിങ്ങൾക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളിൽ ആരെങ്കിലും നിങ്ങൾക്ക്‌ നാം നൽകിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: അവന്റെ സൃഷ്ടികളിൽ ഏതെങ്കിലും ഒന്നിനെ അവന്ന് തുലനപ്പെടുത്തിയവർക്ക് അല്ലാഹു കൊണ്ടുവന്ന ഉപമ. അവൻ പറയുന്നു: നിങ്ങളിൽ ആർക്കെങ്കിലും അവന്റെ അടിമ അവന്റെ വിരിപ്പിലോ, ഇണയിലോ പങ്കുകാരനായി ഉണ്ടോ?! അപ്പ്രകാരം അവന്റെ സൃഷ്ടികളിൽ ഒന്നിനെയും അവനെ തുലനപ്പെടുത്തുന്നതിനെ അവൻ ഇഷ്ട്ടപ്പെടുന്നില്ല." - ഇമാം ത്വബരി (റഹി), ഖുർആൻ 30:28.

നിങ്ങളിൽ ആർക്കെങ്കിലും സ്വന്തം ഇണയുടെ വിരിപ്പിൽ  പങ്കുകാരനായി വേറെ ആരെങ്കിലും  ഉണ്ടോ? 

ഇല്ല എന്നാണു മറുപടി എങ്കിൽ അല്ലാഹുവിന്റെ കഴിവുകളുമായി മാത്രം ബന്ധമുള്ള തൗഹീദിനേയും അതിന്റെ വിപരീധമായ  ശിർക്കിനേയും അല്ലാഹുവിന്റെ  അനന്തകോടി സൃഷ്ടി വർഗങ്ങളിൽ ഒന്നായ ജിന്നിന്റെ കഴിവുമായി എന്തിനാണ് കൂട്ടിക്കെട്ടുന്നത്?

നിങ്ങളിൽ ആർക്കെങ്കിലും സ്വന്തം ഇണയുടെ പങ്കുകാരനായി മറ്റൊരാളെ ആരോപിക്കുന്നത് നിങ്ങൾ ഇഷ്ട്ടപ്പെടുന്നുണ്ടോ?

ഇല്ല എന്നാണു മറുപടി എങ്കിൽ അല്ലാഹുവിന്റെ കഴിവുകളുമായി മാത്രം ബന്ധപ്പെട്ട ശിർക്കിൽ അവന്റെ അനന്തകോടി സൃഷ്ടി വർഗങ്ങളിൽ ഒന്നായ ജിന്നിന്റെ കഴിവിനെ ആരോപിക്കുന്നത് എന്ത് വലിയ അപരാധമാണ് എന്ന്  നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  അല്ലാഹുവിന്നു ഒരു ഗാംഭീര്യം കാണുന്നില്ലേ നിങ്ങൾ?

പ്രതാപത്തിന്‍റെ നാഥനായ അല്ലാഹു അവർ ചമച്ചു പറയുന്നതിൽ നിന്നെല്ലാം എത്ര പരിശുദ്ധൻ!

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവർ ചമച്ചു പറയുന്നതിൽ നിന്നെല്ലാം എത്ര പരിശുദ്ധൻ! ദൂതൻമാർക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف