Tuesday, August 21, 2018

കാരുണ്ണ്യവും ദിശാ ബോധവും ഉള്ള ഒരു ഭരണാധികാരിയുടെ സ്വാന്തനത്തിന്റെയും പ്രതീക്ഷയുടെയും ഉജ്ജ്വലമായ വരികൾ

കാരുണ്ണ്യവും ദിശാ ബോധവും ഉള്ള ഒരു ഭരണാധികാരിയുടെ സ്വാന്തനത്തിന്റെയും പ്രതീക്ഷയുടെയും ഉജ്ജ്വലമായ വരികൾ


അല്ലെങ്കിൽ എന്തിനാണ് യുഎഇയുടെ ഭരണാധികാരിയായ പ്രിയ ഷെയ്ഖ് മുഹമ്മദ് അങ്ങേക്ക് ഇത് പറയേണ്ട ആവശ്യം. താങ്കളുടെ രാജ്യത്തിന്റെ വിജയത്തിൽ മലയാളികൾ പങ്ക് കൊണ്ടിട്ടുണ്ടെങ്കിൽ അതിന്നവർ പ്രതിഫലവും പറ്റിയിട്ടുണ്ട് എന്നൊക്കെ അങ്ങേക്ക് ചിന്തിക്കാമായിരുന്നല്ലോ. പക്ഷെ അങ്ങേക്ക് അങ്ങിനെ ചിന്തിക്കുവാൻ കഴിഞ്ഞില്ല എന്നതും, രാജ്യാന്തരവും സാംസ്കാരികവും ഭാഷാപരവുമായ സകല മതികൾകെട്ടുകളെയും ഭേദിച്ചുകൊണ്ട് താങ്കൾ കാണിച്ച ഈ ദയാ വായ്പ്പുമൊക്കെ ലോക ഭരണാധികാരികൾക്ക് ഒരു ഉത്തമ മാതൃകയാണ് എന്നതിൽ ഒരു സംശയവും ഇല്ല.

കുറച്ചു മാസങ്ങൾക്ക് മുൻപ് എറണാകുളത്തെ കലൂർ സ്റ്റേഡിയത്തിൽ #AbuDhabi എന്ന ഹാഷ് ടാഗിൽ അങ്ങയുടെ രാജ്യം സംഘടിപ്പിച്ച ഒരു എക്‌സിബിഷനിൽ പങ്കെടുത്ത എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇല്ലായ്മ്മയുടെ പടുകുഴിയിൽ വീണു കിടക്കുകയായിരുന്ന ഒരു ജന സമൂഹത്തെ ദിശാ ബോധം കൊണ്ട് കൈപിടിച്ചുയർത്തിയ അങ്ങയുടെ പിൻഗാമിളകുടെ ചില ചരിത്ര സ്മ്രിതികളാണ്.

ഒട്ടകത്തിന്റെ മൂക്ക് കയർ മാത്രം പിടിക്കുവാനറിയുകയും, ആ ഒട്ടകം എങ്ങോട്ട് ചായുന്നോ അങ്ങോട്ട് മാത്രം ചായുന്ന ഒരു ജനതയായിരുന്നല്ലോ പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അവിടങ്ങളിൽ ഉണ്ടായിരുന്ന സമൂഹങ്ങൾ. ആ അഗാധമായ അന്ധകാരത്തിൽ നിന്നും അങ്ങയുടെ രാജ്യത്തെയും ജനങ്ങളെയും മാനുഷികതയുടെ വിഹായസ്സിലേക്ക് കൈപിടിച്ചുയർത്തിയ പ്രത്യയശാസ്ത്രമായ പരിശുദ്ധ ഖുർആനിലെ ഒരു വചനം ഈ സന്ദർഭത്തിൽ അനുസ്മരിച്ചുകൊള്ളട്ടെ.

"നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍." - ഖുർആൻ 2:177.

എന്താണ് പുണ്യം, ആരാണ് പുണ്യവാൻ എന്നതൊക്കെയാണ് ഈ വചനം വിശദീകരിക്കുന്നത്.

പുണ്യം എന്ന് പറഞ്ഞാൽ അത് ആരാധനാലയത്തിന്റെ മതിൽകെട്ടുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. പുണ്യം എന്ന് പറഞ്ഞാൽ അത് ഏതെങ്കിലും ആചാരം മുറുകെപ്പിടിക്കൽ മാത്രമല്ല. വിശ്വാസം ആർജ്ജിച്ചാൽ പിന്നെ വരുന്നത് ധനം ചിലവഴിക്കലാണ്. പുണ്യത്തിന്റെ വലിയ ഒരു കാതലായി പഠിപ്പിക്കപ്പെടുന്നത് തന്നെ സ്വന്തം സമ്പത്തിനോട് അതിയായ ആഗ്രഹം ഉണ്ടായിരിക്കെ അത് പലവിധം വിഷമതകൾ അനുഭവിക്കുന്ന ആളുകൾക്ക് കൊടുക്കലാണ്. 

"ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും." - ഖുർആൻ 76:8.

യാതൊരു സംഗതി തങ്ങൾക്ക് തന്നെ ആവശ്യമുണ്ടോ, ആ ആവശ്യവും നിലനിൽക്കെത്തന്നെ മറ്റുള്ളവരെ കൂടി പരിഗണിക്കുന്ന ആളുകളാണവർ. 

തങ്ങളെ നിഷ്‌കാസനം ചെയ്യുവാൻ വേണ്ടി യുദ്ധത്തിന്ന് വന്ന ആളുകളെ തടവുകാരായി പിടിച്ചാൽ പോലും അവിടെ മുസ്ലിമെന്നോ അമുസ്ലിമെന്നോ ഉള്ള ഒരു വ്യത്യാസവും കാണിക്കുവാൻ പാടുള്ളതല്ല എന്നത് പ്രവാചകാദ്ധ്യാപനങ്ങളിൽ പെട്ടതാണ്. 

ഒരു യുദ്ധത്തടവുകാരനോട് പോലും അത്തരത്തിലുള്ള ഒരു വിവേചനം പാടില്ല എന്ന് ആദർശ സംഹിതകളിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ, മറ്റു വിഷമതകൾ അനുഭവിക്കുന്നവരുടെ കാര്യത്തിൽ വിവേചനം പാടില്ല എന്ന്  പ്രേത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. 

ഇനി, എന്തിനാണ് ഈ സമ്പത്തൊക്കെ ചിലവഴിക്കുന്നത്? നാലാളുകൾ കാണാൻ വേണ്ടിയാണോ? മീഡിയകളിൽ വാർത്തക്ക് വേണ്ടിയാണോ? തിരിച്ച് എന്തെകിലും ഉപകാരം കിട്ടാൻ വേണ്ടിയാണോ?

"( അവര്‍ പറയും: ) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല." - ഖുർആൻ 76:9.

തങ്ങൾ ആർക്കാണോ സഹായം നൽകുന്നത്, അവരിൽ നിന്നും ഒരു തരിമ്പ് പ്രതിഫലമോ, അനുമോദനമോ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല. 

സോഷ്യൽ മീഡിയകളിലെ ലൈക്കുകൾക്ക് വേണ്ടി അല്ല അത് ചെയ്യുന്നത്. ലോകത്തെ എഴുനൂറ് കോടിയിൽ പരം ജനങ്ങളിൽ ഒരാൾ പോലും അത് ലൈക്ക് ചെയ്തില്ലെങ്കിലും തങ്ങളുടെ രക്ഷിതാവിന്റെ ഒരേ ഒരു ലൈക്ക് മാത്രമാണ് ഇത്തരം ആളുകൾ പ്രതീക്ഷിക്കുന്നത്. 

അഖിലാണ്ഡത്തെ പടച്ച് പരിപാലിക്കുന്ന, ഏകനായ, ഒരു പങ്കാളിയുടെയും ആവശ്യമില്ലാത്ത സാക്ഷാൽ പടച്ചവന്റെ പ്രീതിയാണ് ഇത്തരം ആളുകൾ പ്രതീക്ഷിക്കുന്നത്, അതാണ് പുണ്യം, അവനാണ് പുണ്യവാൻ,  അവളാണ് പുണ്യവതി എന്നതൊക്കെയാണ് പഠിപ്പിക്കപ്പെടുന്നത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ. 

No comments:

Post a Comment