Sunday, April 22, 2018

അവർക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ ചെയ്യലാകുന്നു

അവർക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യലാകുന്നു

വർഷം രണ്ടായിരത്തി പന്ത്രണ്ടിൽ ഡൽഹിയിൽ ഒരു പെൺകുട്ടി ഓടുന്ന ബസ്സിൽ വെച്ച് അതി നിഷ്ടൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും, എറണാകുളം ഷൊർണൂർ ട്രെയിനിൽ വെച്ച് മറ്റൊരു സഹോദരി അതി നിഷ്ടൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും, പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി അതി നിഷ്ടൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും, ഇന്നിതാ ജമ്മു കാശ്മീർ താഴ്‌വരയിൽ എട്ടു വയസ്സുകാരി അതി നിഷ്ടൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും ഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിൽ മനുഷ്യത്വത്തിന്റെ കണികകൾ അവശേഷിക്കുന്നവർ നടപ്പാക്കണം എന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ട ഒരു ശിക്ഷാ നടപടിയാണ് കുറ്റവാളികൾക്ക് തൂക്ക് കയർ വിധിക്കണം എന്നുള്ളത്.

അങ്ങ് ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റ് മുതൽ ഇങ്ങു കേരളത്തിൽ വരെ, രാജ്യത്തിന്റെ നാനാ തുറകളിലുള്ള ആളുകൾ ഇത്തരം ശിക്ഷ വളരെ പരസ്യമായി ആവശ്യപ്പെട്ടത് കണ്ടവരാണ് നമ്മൾ.

ഈ ഒരു സന്ദര്ഭത്തിലാണ് പരിശുദ്ധ ഖുർആൻ വളരെ കൃത്യമായി മുന്നോട്ട് വെക്കുന്ന ശിക്ഷാ നടപടി കടന്നു വരുന്നത്.

"അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും." - ഖുർആൻ 5:33.

പലപ്പോഴും നിരപരാധികളായ ആളുകളെ വകവരുത്തുവാൻ ഖുർആൻനിതാ പറയുന്നു എന്ന് കാണിച്ചുകൊണ്ട് തൽപര കക്ഷികൾ ഈ വചനത്തെ സന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്തു കൊണ്ട് കുപ്രചരണം നടത്താറുണ്ട് എന്നത് സാന്ദർഭികമായി സൂചിപ്പിക്കുകയാണ്.

ഭൂമിയിൽ മനുഷ്യന്റെ സമാധാന പൂർണ്ണമായ ജീവിതത്തിന്ന് കരുതിക്കൂട്ടി തടസ്സം നിൽക്കുകയും, കൊള്ളയും, കൊള്ളിവെപ്പും, കലാപവും, കൊലപാതകങ്ങളും തുടങ്ങിയ നിഷ്ടൂര കൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികൾക്ക് ഇസ്ലാമിക ശിക്ഷാവിധികൾ നിലനിൽക്കുന്ന രാജ്യത്തിലെ ന്യായാധിപന്ന് വിധിക്കാവുന്ന ഏറ്റവും കൂടിയ ശിക്ഷാവിധികളാണ് ഈ വചനത്തിൽ പറയുന്നത്. ഇവിടെ മുസ്ലിമെന്നോ അമുസ്ലിമെന്നോ എന്ന വ്യതാസം ഇല്ല. കുറ്റവാളി ആണോ അല്ലെ എന്നതാണ് മാനദണ്ഡം.

ജൂതന്മാരും, ക്രിസ്ത്യാനികളും, അഗ്നി ആരാധകരും, വിഗ്രഹാരാധകരും മുസ്ലിം സമൂഹങ്ങളും ഒരുമിച്ച് താമസിച്ചിരുന്ന ആറാം നൂറ്റാണ്ടിലെ മദീന പട്ടണത്തിന്റെ ഭരണാധിപനായും ന്യായാധിപനായും മുഹമ്മദ് നബി(സ) അധികാരമേറ്റെടുത്തപ്പോൾ ക്രമാസമാധാന രംഗത്ത് പല ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു.

അത്തരമൊരു സന്ദർഭത്തിലാണ് തുല്യ നീതിയും, അർഹിക്കുന്ന ശിക്ഷകളുമൊക്കെ പരാമർശിക്കുന്ന ഈ ഖുർആനിക വചനം അവതരിക്കുന്നത്.

അറേബ്യയിലെ ഒരു ഗോത്രത്തിൽ നിന്നും ചില ആളുകൾ മദീനയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് നബി(സ)യുടെ അടുത്ത് വരികയും അവരുടെ രോഗ ചികിത്സക്ക് വേണ്ടി ഒട്ടക കൂട്ടങ്ങളെയും അതിന്റെ ഇടയനെയും വിട്ടുതരണം എന്ന് ആവശ്യപ്പെടുകയുണ്ടായി. അങ്ങിനെ അവർക്കത് വിട്ടുകൊടുക്കുകയും, അവരുടെ രോഗം മാറിയ ശേഷം ഇടയനെ കൊന്നുകളയുകയും, ഒട്ടക കൂട്ടങ്ങളുമായി അവർ കടന്നു കളയുകയും ചെയ്തു.

ഇത്തരം ഒരു സന്ദര്ഭത്തിലാണ് ഈ ഖുർആനിക വചനം അവതരിക്കുന്നത്. അങ്ങിനെ വിവരം അറിഞ്ഞ പ്രവാചകൻ ഈ സംഘത്തെ പിടികൂടുകയും വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

കുറ്റവാളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷയും, അതോടൊപ്പം തന്നെ ജീവിച്ചിരിക്കുന്നവരെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതുമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന ശിക്ഷാ വിധികളുടെ കാതൽ.

പരിശുദ്ധ ഖുർആനിന്റെ പ്രാമാണിക വ്യഖ്യാതാക്കളിൽ പ്രമുഖനായ 
ഇമാം ഇബ്നു ജരീർ ത്വബരി(റഹി) സൂചിപ്പിച്ച കുറ്റകൃത്യങ്ങളിൽ ചിലതാണ് താഴെ കൊടുത്തത്.

വ്യഭിചാരം,
കളവ് ,
കൊലപാതകം,
വിളകളും കൃഷികളും നശിപ്പിക്കൽ,
കൊള്ള നടത്തൽ,
അന്യന്റെ മുതൽ അപഹരിക്കൽ.

ഇത്തരം കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്കാണ് ജന ജീവിതം തടസ്സപ്പെടുത്തുന്ന ഹർത്താലുമായി ബന്ധമുള്ള ഒരു കുറ്റകൃത്യം കൂടി കടന്നു വരുന്നത്.

"قطع الطريق وإخافة السبيل"

അഥവാ പൊതുവഴികളിൽ തടസ്സം സൃഷ്ടിക്കുകയും, ജനങ്ങളുടെ സ്വൈര്യ സഞ്ചാരത്തിന്ന് ഭയപ്പാടുണ്ടാക്കുക എന്നതും. വളരെ ഗൗരവത്തിലാണ് ഇസ്‌ലാം ഈ കുറ്റ കൃത്യത്തെ കാണുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്നിന്റെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ് ഈ കുറ്റ കൃത്യം. ഹർത്താൽ നടത്തി ജന ജീവിതം ദുസ്സഹമാക്കുകയും, ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുകയും, അന്യന്റെ മുതൽ കൊള്ളയടിക്കുകയും ചെയ്യുന്ന അവസ്ഥായാണല്ലോ ഇന്നുള്ളത്.

ഇത്തരുണത്തിൽ ജനങ്ങളുടെ വഴിമുടക്കുകയും പൊതുവഴികളിൽ ഭീതി സൃഷ്ടിക്കുന്നവരും ഇസ്‌ലാമിക ശിക്ഷാ നടപടികൾ നിലനിൽക്കുന്ന രാജ്യത്ത് ആണെങ്കിൽ, ഈ വചനത്തിൽ പറഞ്ഞ ശിക്ഷാ വിധികൾക്ക് അർഹരായേക്കാം.

എന്തെങ്കിലുമൊക്കെ കുറ്റ കൃത്യം ചെയ്യുമ്പോഴേക്കും ഈ ശിക്ഷാ വിധികൾ നടപ്പിലാക്കലാണ് എന്ന് ഒരിക്കലും മനസ്സിലാക്കരുത്. അതോടൊപ്പം തന്നെ ശിക്ഷ നടപ്പാക്കൽ ഏതെങ്കിലും ഒരു കൂട്ടം ജനങ്ങളാണ് എന്നും മനസ്സിലാക്കരുത്.

മറിച്ച്, ഉത്തരവാദിത്തപ്പെട്ട ഒരു ന്യായാധിപൻ, കൃത്യമായ അന്വേഷണങ്ങൾക്കൊടുവിൽ, കുറ്റകൃത്യം തെളിഞ്ഞതിന്ന് ശേഷം, അതിന്റെ തോതും, ആ കുറ്റക്രിത്യം കൊണ്ടുണ്ടായ നാശനഷ്ടങ്ങളും ഒക്കെ കണക്കിലെടുത്തുകൊണ്ടാണ് ശിക്ഷ വിധിക്കുക എന്ന് വേണം മനസ്സിലാക്കുവാൻ.

ജനങ്ങളുടെ സുരക്ഷയും, ഭയപ്പാടില്ലാത്ത സഞ്ചാര സ്വാതന്ത്ര്യവും തുല്യ നീതിയുമൊക്കെ നടപ്പാക്കുവാൻ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ശിക്ഷാ വിധികളുടെ സമകാലീനമായ പ്രയോഗികതയും അതുമൂലമുണ്ടാകുന്ന വളരെ ഉയർന്ന ക്രമസമാധാനത്തെയും കുറിച്ചൊക്കെ പൊതുജനങ്ങളും വിശിഷ്യാ നിയമ വൃത്തങ്ങളിൽ ഉള്ളവരുമൊക്കെ പഠിക്കേണ്ട സമയമാണ് ഇത് എന്നാണ് അഭിപ്രായം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

No comments:

Post a Comment