Saturday, April 28, 2018

ബന്ധങ്ങൾ പൂത്തുലയട്ടെ

ബന്ധങ്ങൾ പൂത്തുലയട്ടെ

കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പ് കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള തീവണ്ടിയിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ വളരെ ഹൃദ്യമായ ഒരു അനുഭവമാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതുവാൻ കാരണം.

തലപ്പാവും താടിയുമൊക്കെയുള്ള ഒരാളായിരുന്നു എന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നത്.  ഞാൻ സലാം പറഞ്ഞു. പുഞ്ചിരിക്കുന്ന മുഖത്തോടു കൂടി അദ്ദേഹം സലാം മടക്കി. അങ്ങിനെ പരസ്പരം പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹം ആരാണെന്ന് മനസ്സിലായത്.

സുന്നീ കേരളത്തിലെ പ്രമുഖനായ പണ്ഡിതനും വാഗ്മിയുമാണ് അദ്ദേഹം. യൂറ്റൂബിലും മറ്റും ലക്ഷങ്ങളുടെ വ്യൂവർഷിപ്പുള്ള പണ്ഡിതൻ.  ഇന്നും ഇന്നലകളിലുമായി സുന്നീ സ്റ്റേജിൽ നിറഞ്ഞു നിൽക്കുന്ന പല പ്രമുഖ പ്രഭാഷകന്മാരുടെയും ഗുരുവര്യൻ.

എന്നാൽ ഇപ്പറഞ്ഞ യോഗ്യതകളുടെ ഒരു തലയെടുപ്പോ ഭാവമോ ഒന്നും തന്നെ അദ്ദേഹത്തിന്റെ സംസാരത്തിലോ ശരീര ഭാഷയിലോ എനിക്ക് കാണാനായില്ല. വളരെ വിനയത്തോടും സ്നേഹത്തോടുമുള്ള അദ്ദേഹത്തിന്റെ സംസാരം എനിക്ക് വല്ലാത്ത ഇഷ്ടമായി.

ചെറുതല്ലാത്ത എന്റെ താടി കണ്ടിട്ടായിരിക്കണം, സംസാരത്തിന്റെ ഇടക്ക് അദ്ദേഹം എന്നോട് ചോദിച്ചു. "സലഫി ആണല്ലേ". ചിരിച്ചുകൊണ്ട് അതെ എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ സംസാരം തുടർന്നു.

വളരെ കാലികമായ വിഷയത്തിൽ അദ്ദേഹം ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും എനിക്ക് കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. അതോടൊപ്പം തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന വലിയ ഒരു കാർ മേഘം അദ്ദേഹം നീക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: മോൻ ഖബറിങ്ങൽ പോയാൽ സിയാറത്ത് നിയ്യത്ത് വെച്ചാൽ മതി. ചോദിക്കേണ്ടത് അല്ലാഹുവിനോട് മാത്രം ചോദിച്ചാൽ മതി.

ആദർശപരമായി വ്യത്യസ്ത തലങ്ങളിലുള്ള ജനങ്ങളെ, ഒരു ഗുണകാംക്ഷയും ഇല്ലാതെ അത്യന്തം വിമർശിച്ചുകൊണ്ട് അന്യാതീനപ്പെടുത്തുന്ന ശൈലികൾ ഒഴിവാക്കുന്നത് നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അത് ശരിയാണെന്നു പറഞ്ഞു.

അങ്ങിനെ എനിക്കെത്തേണ്ട സ്ഥലമായപ്പോൾ, കമ്പാർട്മെന്റിലെ ജനബാഹുല്യം വകവെക്കാതെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും  പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് സലാം പറഞ്ഞു പിരിഞ്ഞു.

വിഭിന്നങ്ങളായ ആദർശ നിലപാടുകളിൽ നാം ഉറച്ചു തന്നെ നിൽക്കുമ്പോഴും, അല്ലാഹു എന്ന ഒരൊറ്റ ആളുടെ പേരിൽ, പരസ്പര സാഹോദര്യം മുറുകെപ്പിടിച്ച്, പരസ്പരം ഗുണകാംഷികളായി വർത്തിക്കാൻ സാദാരണക്കാർക്കും പണ്ഡിതന്മാർക്കും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

No comments:

Post a Comment