Wednesday, January 2, 2019

പുണ്യങ്ങൾ വാരിക്കൂട്ടാം

പുണ്യങ്ങൾ വാരിക്കൂട്ടാം

​കൊച്ചി ഇൻഫോപാർക്കിൽ നിന്നും പതിവുപോലെ വൈകീട്ടുള്ള ഒരു  മടക്കം.

​​ഇടക്കിടെ അഭിമുഖീകരിക്കാറുള്ളത് പോലെ ഒരാൾ ഒരു ലിഫ്റ്റിന്ന് വേണ്ടി ബൈക്കിന്ന് കൈ കാണിക്കുന്നു.

ഇത്തരം ചില അവസരങ്ങളിൽ, പിറകിൽ കയറ്റിയ ആൾ അടിച്ചു ഫിറ്റാണെന്ന് മനസ്സിലാകുകയും, തന്ത്രപൂർവ്വം വഴിയിൽ ഇറക്കിവിടുകയും ചെയ്ത അനുഭവം ഉള്ളതുകൊണ്ടു തന്നെ, കൈ കാണിക്കുന്ന പല ആളുകൾക്കും ലിഫ്റ്റ് കൊടുക്കാറില്ല.

സംഗതി ഇങ്ങിനെയാണെങ്കിലും കൈ കാണിച്ച ആളെ ഒരു നോട്ടം നോക്കി സ്‌കാൻ ചെയ്ത ശേഷമാണ് നിറുത്തണോ, വേണ്ടേ എന്ന് തീരുമാനിക്കുന്നത്.

എന്നാൽ ഇന്നലെ കൈ കാണിച്ച ആളെ നോക്കിയപ്പോൾ എന്നെ പെട്ടെന്ന് ആകർഷിച്ചത് അദ്ദേഹത്തിന്റെ നെറ്റിയിലെ മനോഹരമായ ചുവന്ന നിറത്തിലുള്ള പൊട്ടാണ്. ഒരു സെക്കന്റിനുള്ളിൽ തലച്ചോറിൽ സ്കാനിംഗ് റിസൾട്ട് വന്നു; ഏതാനും മീറ്റർ അകലെ വണ്ടി നിറുത്തി, തലതിരിച്ചു ആംഗ്യം കാണിച്ചുകൊണ്ട് കയറാൻ പറഞ്ഞു. അങ്ങിനെ അദ്ദേഹത്തിന്ന് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിക്കൊടുക്കുകയും ചെയ്തു.

ശരിയല്ലാത്ത ആളുകളെ, അതറിയാതെ കയറ്റിയ ദുരനുഭവമുണ്ടായിട്ടും, വീണ്ടും കൈ കാണിക്കുന്ന ആളുകളെ കയറ്റുവാനുള്ള പ്രചോദനം എന്തെന്ന് ചോദിച്ചാൽ അത് തിരുദൂതരുടെ നിർദ്ദേശം  മാത്രമാണ്.

"നബി(സ) പറഞ്ഞു: സൂര്യൻ ഉദിച്ചു വരുന്ന എല്ലാ ദിനത്തിലും മനുഷ്യരുടെ ഓരോ സന്ധികൾക്കും പുണ്യം ചെയ്യുവാനുണ്ട്. നീ രണ്ടാളുകൾക്കിടയിൽ നീതി നടപ്പാക്കുന്നത് ധർമ്മമാകുന്നു. ഒരാളെ അദ്ദേഹത്തിന്റെ മൃഗത്തിന്റെ (വാഹനത്തിന്റെ) കാര്യത്തിൽ - അവനെ അതിന്മേൽ കയറുവാൻ സഹായിക്കുക, അതല്ലങ്കിൽ ഭാരം അതിന്റെ മേൽ വെക്കുവാൻ സഹായിക്കുക പോലെയുള്ളത് - സഹായിക്കുന്നതും ധർമ്മം തന്നെ. നല്ല വാക്കുകൾ ധർമ്മമാണ്, നിസ്‌കാരത്തിലേക്ക് പോകുന്ന ഓരോ കാലടികളിലും പുണ്യമുണ്ട്. അതുപോലെ വഴിയിൽ നിന്നും ഉപദ്രവം നീക്കൽ പോലും ധർമ്മത്തിൽ പെട്ടത് തന്നെ ". ബുഖാരി, മുസ്‌ലിം.

സൂര്യനുദിക്കുന്ന ഓരോ ദിവസവും പുണ്യങ്ങൾ വാരിക്കൂട്ടുവാനുള്ള അവസരങ്ങൾ ധാരാളം. അതിൽ പെട്ടതാണ് ഒരാളെ തന്റെ വാഹനത്തിൽ കയറ്റിയാൽ കിട്ടുന്ന പുണ്യം.

നെറ്റിയിൽ പൊട്ട് തൊട്ടവനിൽ നിന്നും, കഴുത്തിൽ കുരിശുമാല അണിഞ്ഞവനിൽ നിന്നും, മീശ ചെറുതാക്കി, താടി നീട്ടിവളർത്തിയ, ഒരു വേള തലയിൽ തൊപ്പി ഇട്ടവനിൽ നിന്നുമൊക്കെ ഈ സമൂഹത്തിന്ന് ഒരു പ്രതീക്ഷയുണ്ട്, ഒരു വിശ്വാസത്യയുണ്ട്. അത്തരത്തിലുള്ള ഒരാളെ ഈയുള്ളവനും വിശ്വസിക്കുന്നു, ആ വിശ്വാസത്തിന്റെ പുറത്താണ് വണ്ടിയിൽ കയറ്റുന്നത്.  അത് കളഞ്ഞു കുളിക്കാൻ പാടില്ല.

സെക്കണ്ടറി തലം മുതൽ, കോളേജ് പഠനത്തിലും, കൂടെ ജോലിചെയ്തവരിലുമൊക്കെ പൊട്ട് തൊടുന്ന, കുരിശണിയുന്ന, താടി വെച്ച  ഒരുപാട് സഹോദരങ്ങൾ ഉണ്ട്. ഇപ്പറഞ്ഞ വിശ്വാസവും, പ്രതീക്ഷയും തെറ്റിക്കരുതേ  എന്ന്  അപേക്ഷിക്കുന്നു. ഈ പുതുവർഷപ്പുലരിയിൽ ഇതാകട്ടെ ഒരു ഉറച്ച തീരുമാനം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

No comments:

Post a Comment