Tuesday, January 8, 2019

നമ്മുടെ നാട് വയനാട് ചുരം പോലെ ആയിരുന്നെങ്കിൽ!

 നമ്മുടെ നാട് വയനാട് ചുരം പോലെ ആയിരുന്നെങ്കിൽ!

കഴിഞ്ഞ ചില ആഴ്ചകളിലായി വയനാട് ചുരം വഴി യാത്ര ചെയ്തപ്പോഴാണ് ചില നല്ല കാര്യങ്ങൾ ചിന്താമണ്ഡലത്തിലേക്ക് ഓടിക്കയറിയത്.

വയനാട് ചുരം വഴി ഒരുതവണയെങ്കിലും ഡ്രൈവ് ചെയ്‌തവർക്കറിയാം  -താമരശ്ശേരിയിലൂടെ കടന്നുപോകുമ്പോൾ ഉള്ള മാനസികാവസ്ഥ അല്ല അടിവാരത്ത് എത്തുമ്പോൾ. ഒരു വലിയ ചുരം കയറുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ ഓർത്തുകൊണ്ടായിരിക്കും അടിവാരത്തുനിന്ന് കയറ്റം ആരംഭിക്കുക.  

അതീവ ജാഗ്രത പാലിച്ചുകൊണ്ടാണ് ഓരോ വളവുകളിലൂടെയും കടന്നുപോകുക. തന്റെ പിന്നിലും, മുന്നിലുമുള്ള  വാഹനത്തിന്റെ ഓരോ നീക്കവും സശ്രദ്ധം വീക്ഷിച്ചുകൊണ്ടായിരുക്കും ഡ്രൈവ് ചെയ്യുന്നത്.

അനാവശ്യമായ ഹോണടികൾ ഇല്ല. അതേസമയം ഹെയർ പിൻ വളവുകളിൽ എത്തുമ്പോൾ അപ്പുറത്ത് ഉണ്ടായേക്കാവുന്ന വാഹനത്തിന്റെ ശ്രദ്ധക്ക് വേണ്ടി വളരെ ബോധപൂർവ്വം ഹോൺ അടിക്കുന്നു.

മുന്നിൽ പോകുന്ന വാഹനത്തെ ഇടങ്ങറാക്കിക്കൊണ്ടുള്ള ഓവർടേക്കുകൾ ഇല്ലേ ഇല്ല. അതേസമയം, മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവർ  കടന്നുപോകുവാൻ വ്യക്തമായ സിഗ്നൽ തന്നാൽ, സൂക്ഷമതയോടെ ഓവർടേക്ക് ചെയ്യുന്നു.

കുത്തനെയുള്ള കയറ്റവും വളവും ഉണ്ടാകുന്ന സ്ഥലത്ത്, എതിരെ വരുന്ന വാഹനത്തിന്റെ സുരക്ഷ മാനിച്ച്, തന്റെ വണ്ടി ഒതുക്കിക്കൊടുക്കുന്ന ഡ്രൈവർമാരാണ് അധികവും.

എന്തെങ്കിലും റോഡ് ബ്ലോക്കുകൾ ഉണ്ടായാൽ വളരെ അച്ചടക്കത്തോട് കൂടി ക്യൂ പാലിക്കുന്ന വാഹനങ്ങൾ കാണുവാൻ തന്നെ ഒരു ചന്തമാണ്.

പരസ്പര ബഹുമാനത്തോടും, തന്റെ സുരക്ഷക്കൊപ്പം മറ്റുള്ളവന്റെ സുരക്ഷകൂടി പരിഗണിക്കുന്ന വളരെ നല്ല ഒരു സംസ്‌കാരമാണ് ചുരത്തിലൂടെ ഡ്രൈവ് ചെയ്യുന്ന ഏതൊരാൾക്കും അനുഭവിക്കുവാൻ സാധിക്കുക.

എന്നാൽ ചുരം കഴിയുന്നതോട് കൂടി ഈ നല്ല സംസ്‌കാരവും കഴിഞ്ഞിട്ടുണ്ടാകും. ചുരത്തിന്ന് ശേഷം പിന്നീട് കാണുന്നത് ആർപ്പ് വിളികളും, പോർ വിളികളും, അപകടകരമായ ഓവർടേക്കുകളും മറ്റുമൊക്കെയാണ്. മറ്റുള്ളവനെ പരിഗണിക്കാത്ത ഒരു ഡ്രൈവിങ്ങ് സംസ്‌കാരമാണ് പിന്നീടങ്ങോട്ട് കാണുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ നല്ല സംസ്‌കാരം പുറത്തെടുക്കുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത്.

ഈ അടുത്ത് കഴിഞ്ഞ പ്രളയത്തിൽ കേരള ജനത കാണിച്ച പരസ്‌പര സഹകരണം പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യൻ കാണിക്കുന്ന അനുകമ്പയുടെയും, ദയാവായ്പ്പിന്റെയും മറ്റൊരു ഉദാഹരണമാണ്.

എന്നാൽ പ്രളയത്തിന്ന് ശേഷം വന്ന വിഷയത്തിലാകട്ടെ, മട്ടുമാറി, ആകെ മാറി. അടിയും, ഇടിയും, തമ്മിലടിപ്പിക്കലും, മറ്റുനശീകരണ പ്രവർത്തനങ്ങളുമൊക്കെ നിർബാധം തുടരുന്നു.

ഈ ഒരു സന്ദർഭത്തിലാണ് നമ്മുടെ നാട് വയനാട് ചുരം പോലെ ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നത്.

അബൂ അബ്ദുൽ മന്നാൻ.

No comments:

Post a Comment