Tuesday, July 21, 2020

​കൊഞ്ഞനം കുത്തികൾ

കൊഞ്ഞനം കുത്തികൾ

എട്ടും പൊട്ടും തിരിയാത്ത, നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി തന്റെ പാർട്ടിക്കാരൻ ആയപ്പോൾ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ  ​​ശ്രീ കെ സുരേന്ദ്രന്ന് ഉണ്ടായ വെപ്രാളം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല.

ഇരയുടെ മൊഴിയുടെയും, മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തലശേരിയിലെ പോക്‌സോ കോടതിയുടെ പ്രഥമ കണ്ടെത്തലുകളാകും പീഡനക്കേസിലെ ഇരക്ക് വേണ്ടിയുള്ള നീതിതേടലിനെ തീവ്രവാദവുമായി ബന്ധപ്പെടുത്താൻ ഇദ്ദേഹത്തിന്ന് പ്രേരണയായാത്.

ഉത്തരവാദിത്വ ബോധം ഉണ്ട് എന്ന് കരുതപ്പെടുന്ന ഒരു പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ഒരാളിൽ നിന്നും ചുരുങ്ങിയ പക്ഷം ഉണ്ടാകേണ്ട "പാർട്ടി അന്വേഷിക്കാം" എന്ന രാഷ്ട്രീയക്കാരുടെ പതിവ് പല്ലവിയുടെ ഒരു താഴ്ന്ന നിലവാരം പോലും ഇല്ലാതെ പോയല്ലോ താങ്കൾക്ക്.

വാദി ഒരു മുസ്ലിം ആണെങ്കിൽ അതിനെ എങ്ങിനെയെങ്കിലും തീവ്രവാദവുമായി കൂട്ടികെട്ടുന്നതും, പ്രതിസ്ഥാനത്ത്  ഒരു സംഘപരിവാറുകാരൻ ആണെങ്കിൽ അയാളെ ഉടൻ മാനസികരോഗി ആകുന്നതും ഒക്കെ വംശീയപരിവാർ മെന്റാലിറ്റിയുടെ ഒരു ഒന്നാന്തരം കൊഞ്ഞനം കുത്തൽ ആയിട്ടാണ് അനുഭവപ്പെടുന്നത്.

എന്തായാലും ആ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ "അവൾ തീവ്രവാദിയാണ്" എന്ന് പറയാതിരിക്കുവാൻ നിങ്ങൾ കാണിച്ച ആ കരുതലുണ്ടല്ലോ, അത് വല്ലാത്ത ഒരു കരുതൽ തന്നെ.
അല്ലെങ്കിലും കേരള ജനതക്ക് കപടതയുടെ പുതിയ മാനങ്ങൾ കാട്ടിത്തന്ന ശ്രീ കെ സുരേന്ദ്രനിൽ നിന്നും ഇതല്ലാതെ മറ്റൊന്ന് പ്രതീക്ഷിക്കുന്നവർ വിഡ്ഢികൾ മാത്രമായിരിക്കും എന്നാണ് എന്റെ നിരീക്ഷണം.

ഹൈന്ദവ സമൂഹം വളരെ പവിത്രമായി കരുതുന്ന ഇരുമുടിക്കെട്ടിനെ കരുതിക്കൂട്ടി നിലത്തിട്ട ശേഷം, അത് പോലീസ് നിലത്തിട്ട് ചവിട്ടി എന്ന് പറയുകയും, അത് വഴി ബഹുജനത്തെ പോലീസിനെതിരെയും, കേരള സർക്കാരിനെതിരെയും തിരിച്ചുവിടുവാൻ ഇദ്ദേഹം നടത്തിയ കുടില നീക്കം CCTV യിൽ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയിലൂടെ കേരള ജനത  കണ്ടതും, അക്കാര്യം ദേവസ്വം മന്ത്രി പത്രസമ്മേളനം നടത്തി തുറന്നു കാട്ടിയതുമാണ്.

അകത്ത് ധരിച്ച വെള്ള ബനിയനിന്ന് ഒരു പൊടി പോറൽ പോലും ഏൽക്കാതെ, പുറത്ത്  ധരിച്ച നീല വസ്ത്രത്തിന്ന് കാര്യമായ  ചുളിവുകളൊന്നും വീഴാതെ, ബ്ലേഡ് കൊണ്ട് കീറിയ ആ കാപട്യത്തിന്റെ കരുതലും കേമമായിട്ടുണ്ട് ശ്രീ സുരേന്ദ്രൻ.

"എന്നെ വെടിവച്ചോളൂ, പക്ഷേ, ആ വെടിയുണ്ട എന്റെ നെഞ്ചില്‍ തന്നെ കൊള്ളണം" എന്ന് അവിടെവെച്ച് ശ്രീ കെ സുരേന്ദ്രൻ പറഞ്ഞതെങ്ങാനും അദ്ദഹത്തിന്റെ രാഷ്രീയ മുൻഗാമികൾ ബ്രിട്ടീഷുകാരോട് ഒരു വട്ടമെങ്കിലും പറഞ്ഞിരുന്നെങ്കിൽ, അടിച്ചുമാറ്റപെട്ട കോഹിനൂർ രത്‌നങ്ങളുടെ അൽപ്പമെങ്കിലും ബ്രിട്ടീഷുകാർ ഇവിടെ വെച്ചിട്ട് പോയേനേ എന്നാണ് എന്റെ ഒരിത് പറയുന്നത്.  പക്ഷെ അങ്ങിനെ അല്ലാലോ കാര്യങ്ങൾ.

ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ, ബ്രിട്ടീഷുകാരന്റെ തോക്കിൻ കുഴലിലേക്ക് കുതിച്ചുകയറിയ പല മുസ്ലിം ധീര പോരാളികളെയും വളരെ മോശമായി ചിത്രീകരിക്കുന്ന പരിപാടി ആണല്ലോ ശ്രീ കെ സുരേന്ദ്രന്റെ പാർട്ടി ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്ര യാഥാർഥ്യങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലാതെ മറ്റെന്തായാണ് ഇതിനെ വിശേഷിപ്പിക്കുക?

ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസ്സ് പാർട്ടിയുടെ പല കഴിവുകേടുകളെയും, കേരളം രാഷ്ട്രീയത്തിലെ  ഇടത് വലത് മുന്നണികളുടെ പല അഴിമതികളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് സംഘപരിവാരത്തിന്റെ അനുഭാവികളായ പല സുഹൃത്തുക്കളും, പരിചയക്കാരും എനിക്കുണ്ട്. അവരുടെ ഒന്നും ആത്മാർത്ഥതയിൽ എനിക്ക് ഒട്ടും സംശയമില്ല. എന്നാൽ അവർ അതിന്നു തിരെഞ്ഞെടുത്ത, വംശീയത മൂലധനമായി സ്വീകരിച്ച ഈ സംഘത്തെകുറിച്ച് ഒരു പുനർ വിചിന്തനം നടത്തണം എന്നാണ് അഭിപ്രായം.

രാമ രാജ്യത്തിന്റെ പുനർ നിർമ്മിതിയാണ് നിങ്ങൾ സംഘപരിവാറിലൂടെ ഉദ്ദേശിക്കുന്നത് എങ്കിൽ, രാമരാജ്യം പോയിട്ട് ഒരു രാവണ രാജ്യം പോലും ഉണ്ടാക്കാൻ ഇവരെക്കൊണ്ട് പറ്റില്ല എന്നാണ് വിലയിരുത്തൽ. സീതാദേവിയെ തട്ടിക്കൊണ്ടുപോയ രാവണൻ പോലും അവരുടെ ചാരിത്ര്യം കവരാൻ ശ്രമിച്ചില്ല എന്നത് അദ്ദേഹത്തിൻറെ ഒരു മാന്യതയായിട്ടാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ആ രാവണൻറ്റെ മാന്യത പോലുമില്ലാതെ, നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ചാരിത്രം കവർന്ന പീഡന വീരനെ ഏതു വിധേനയും സംരക്ഷിക്കുവാൻ വെമ്പൽ കൊള്ളുന്ന ആളുകളാണ് രാമ രാജ്യം ഉണ്ടാക്കുവാൻ നടക്കുന്നത് എന്ന് അണികൾ തിരിച്ചറിയേണ്ടതുണ്ട്.

മുഹമ്മദ് നിസാമുദ്ധീൻ.

1 comment:

  1. ഇരുമുടിക്കെട്ട് കരുതിക്കൂട്ടി നിലത്തിടുന്ന കെ സുരേന്ദ്രൻ

    https://www.youtube.com/watch?v=DkpKvd0rlp0

    ReplyDelete