ഹൃദയാന്തരങ്ങളിൽ കനൽ തരികൾ വിതറിയ മരണം
പല മരണങ്ങളും ഇന്നേവരെയുള്ള ജീവിതത്തിൽ കണ്ടിട്ടുണ്ട്. ഓരോ മരണവും അതിന്റെതായ അലയൊലികളും ദുഃഖങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് സഹോദരി ലിനി സജീഷിന്റെ മരണം. വരും കാലങ്ങളിലേക്ക് മായ്ക്കാനാകാത്ത അടയാളം കോറിയിട്ട ഒരു മരണം.
തന്റേതല്ലാത്ത കാരണത്താൽ രോഗത്തിന്ന് അടിമപ്പെടുകയും ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു വരവ് ഇല്ലാ എന്ന് ഉറപ്പാക്കുകയും ചെയ്ത ഒരു സന്ദർഭം.
ഒരു പൂർണ്ണ ബോധ്യത്തോടുകൂടി ആ സഹോദരി മരണത്തിലേക്ക് നടന്നു പോയത് ഏതൊരു മാനസികാവസ്ഥയിലൂടെ ആയിരിക്കും എന്ന ചിന്തയും, ആ സ്ഥാനത്ത് സ്വന്തത്തെ കരുതുമ്പോൾ എന്തായിരിക്കും അവസ്ഥ എന്ന ചിന്തയും കനൽ തരികളാണ് ഹൃദയത്തിൽ വിതറുന്നത്.
മരണ മുഖത്തേകുള്ള തന്റെ യാത്രയിൽ പറക്കമുറ്റാത്ത രണ്ടു മക്കളിൽ നിന്നും താനിതാ പിഴുതുമാറ്റപെടുകയാണ് എന്ന് തിരിച്ചറിഞ്ഞ ഒരു അമ്മയുടെ മനോവ്യഥകൾ ജീവനുള്ള ഏതൊരു ഹൃദയത്തെയും അലട്ടിക്കൊണ്ടിരിക്കും.
തങ്ങൾ അനാഥത്വത്തിലാണെന്ന് മനസ്സിലാക്കാൻ പറ്റാത്ത ആ രണ്ടു കുഞ്ഞു മക്കൾ...
ലോകത്ത് പകരം വെക്കാനില്ലാത്ത അമ്മയുടെ ലാളനയും, സ്നേഹവാത്സല്യങ്ങളും ഇനി ഒരിക്കലും ലഭിക്കാൻ സാധിക്കാത്ത ആ കുരുന്നു മക്കൾ...
പക്ഷെ ഒന്നുറപ്പുണ്ട്. തീയ്യിൽ കരുത്തത് വെയിലത്ത് വാടില്ല. അനാഥത്വത്തിന്റെ ബാല്യങ്ങൾ പേറിയവരൊക്കെ കരുത്തരായി വളർന്നതാണ് ചരിത്രം. അത്തരം കരുത്തുറ്റൊരു ഭാവി ആ മക്കൾക്ക് ഉണ്ടാകട്ടെ എന്ന പ്രത്യാശയോടെ.
അബൂ അബ്ദുൽ മന്നാൻ.
No comments:
Post a Comment