Friday, July 27, 2018

ഏഴു മക്കളെ പ്രസവിച്ചു വളർത്തിയവർക്ക് ദേശീയ അവാർഡ്!

ഏഴു മക്കളെ പ്രസവിച്ചു വളർത്തിയവർക്ക് ദേശീയ അവാർഡ്!

ഈ വാർത്ത വരുന്നത് ഏതെങ്കിലും "മൂന്നാം കിട" രാജ്യത്തുനിന്നല്ല. ലോകത്തെ ഏറ്റവും വലിയ രണ്ട് സൈനിക ശക്തികളിൽ ഒന്നായ റഷ്യയിൽ നിന്നാണ്.

കമ്മ്യൂണിസത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമൊക്കെ ആയിരുന്ന സോവിയറ്റ് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ നിന്നാണ് ഈ രാജ്യാന്തര ബഹുമതി എന്നുള്ളത് പല പുരോഗമന ചിന്തകളെയും കടപുഴക്കുന്ന ഒരു കാര്യമാണ് എന്ന് പറയുവാൻ ആഗ്രഹിക്കുന്നു. 

ഭൂമിക്ക് പുറത്തേക്ക് അഥവാ ബഹിരാകാശത്തേക്ക് മനുഷ്യന്ന് യാത്ര ചെയ്യാനുള്ള സോയൂസ് പോലുള്ള റോക്കറ്റുകൾ നിർമിക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യമായ റഷ്യയുടെ നായകനാണ് ഏഴു മക്കളുടെ മാതാപിതാക്കളെ കൂടുതൽ മക്കളെ ഉണ്ടാക്കുകയും, പോറ്റിവളർത്തുകയും ചെയ്തു എന്ന ഒരേ ഒരു കാരണത്താൽ "ഓർഡർ ഓഫ് പാരന്റൽ ഗ്ലോറി" എന്ന അവാർഡ് നൽകി ആദരിക്കുന്നത്. 

കൂടുതൽ മക്കൾ ഉണ്ടാകുക എന്നത് ഒരു പിന്തിരിപ്പൻ ഏർപ്പാടാണ് എന്ന ചിന്തയാണ് പുരോഗമന ചിന്തകർ എന്ന് അവകാശപ്പെടുന്ന പലരും ഈ ലോകത്തിന്ന് പകർന്നു നൽകിയത്. 

ഇത്തരം ഒരു ചിന്തയുടെ ഏറ്റവും അവസാനത്തെ ഒരു ഉദാഹരണമായിരുന്നല്ലോ ഇക്കഴിഞ്ഞ മാസം നാലാമ്മത് ജനിച്ച ഒരു കുഞ്ഞു പൈതലിനെ അതിന്റെ അമ്മ എറണാകുളത്തെ ഇടപ്പള്ളിയിലെ ഒരു ചർച്ചിന്റെ അങ്കണത്തിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

നാലാമതൊരു കുഞ്ഞിനെ വളർത്തുന്നത് കാരണം തങ്ങളെ സാമൂഹികമായി അധപ്പതിച്ചവരായി സമൂഹം കണക്കാക്കും(!) എന്നാണ് ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുവാനുള്ള കാരണമായി പറഞ്ഞത്. ഈ ഒരു ചിന്ത നമ്മുടെ സമൂഹത്തെ എത്രത്തോളം വിരിഞ്ഞു മുറുക്കിയിട്ടുണ്ട് എന്നതാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

"നാം രണ്ട് നമുക്ക് രണ്ട്" എന്നും, "നാം ഒന്ന് നമുക്ക് ഒന്ന്" എന്നുമൊക്കെയുള്ള ചൊല്ലുകളായിരുന്നല്ലോ നമ്മളൊക്കെ കണ്ടതും കേട്ടതും. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ പല ട്രക്കുകൾക്ക് പിന്നിലും ഈ വാചകങ്ങൾ എഴുതിവെച്ചതായി കണ്ടിട്ടുമുണ്ട്.

ഈ രൂപത്തിലുള്ള "നാം രണ്ട് നമുക്ക് രണ്ട്" എന്നും "നാം ഒന്ന് നമുക്ക് ഒന്ന്" എന്നുമൊക്കെ കേട്ട ഒരാൾ "നാം ഒന്ന്, നമുക്കെന്തിന്ന് മറ്റൊന്ന്?" എന്ന് ചോദിക്കുകയും അത് പ്രവൃത്തി പദത്തിൽ കൊണ്ടുവരികയും ചെയ്‌താൽ ഒരു പരിധിവരെ അയാളെ കുറ്റം പറയാൻ സാധ്യമല്ല. കാരണം സാമൂഹിക ചിന്താഗതി എന്ത് പകർന്ന് നൽകിയോ അതിനെ അതിനേക്കാളും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുവാനാണ് അയാൾ ശ്രമിച്ചത് എന്ന് പറയേണ്ടിവരും.

ഇത്തരമൊരു സന്ദർഭത്തിലാണ് കറകളഞ്ഞ ദൈവിക വിശ്വാസം യദാർത്ഥത്തിൽ മനുഷ്യന്ന് സഹായകമാകുന്നത്.

പെൺകുട്ടികൾ ഉണ്ടാകുന്നത് ഒരു അപമാനമായി കാണുകയും ഒരു വേള ജനിച്ച പെൺകുട്ടിയെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്ന ഒരവസരത്തിലാണ് പരിശുദ്ധ ഖുർആൻ ആ ജനസഞ്ചയത്തോട് സംസാരിച്ചത്.

"ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു." - ഖുർആൻ 17:31.

ദാരിദ്ര്യഭയത്താലോ മറ്റോ കുഞ്ഞുങ്ങളെ ഇല്ലായ്‌മ്മ ചെയ്യുവാൻ പാടില്ല എന്നും എല്ലാവര്ക്കും ഭക്ഷണവും മറ്റ് ജീവിതോപാധികളുമൊക്കെ നൽകുന്നത് സാക്ഷാൽ സൃഷ്ടാവ് ആണ് എന്നുമാണ് പഠിപ്പിക്കപ്പെടുന്നത്.

കൂടുതൽ കുട്ടികൾ ഉണ്ടാകുക എന്നത് സാമൂഹികമായ അപകർഷതാ ബോധം സൃഷ്ടിക്കുന്നുണ്ടെങ്കിൽ, അത്തരം ചിന്തകൾക്കാൾ ഉന്നതമായ ഒരു കാഴ്ചപ്പാടാണ് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. കൂടുതൽ മക്കളുണ്ടാകുക എന്നത് സമ്പത്ത് ഉണ്ടാകുന്നത് ഈ ലോകത്ത് എത്രത്തോളം അലങ്കാരമാണോ അതെ പോലെ ഒരു അലങ്കാരമാണ് മക്കൾ എന്നാണ്.

"സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും." - ഖുർആൻ 18:46. 

ഇത്തരുണത്തിൽ ഒരു യഥാർത്ഥ ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കൂടുതൽ മക്കളുണ്ടാകുക എന്നത് അപകർഷതയല്ല, അഭിമാനമാണ്. ഒരു യഥാർത്ഥ ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കൂടുതൽ മക്കളുണ്ടാകുക എന്നത് ദാരിദ്രമല്ല, സമ്പത്താണ്.



അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

No comments:

Post a Comment