Tuesday, July 3, 2018

നഷ്ടപ്പെട്ടത് നിഷ്കളങ്കതയുടെ രണ്ടു മുഖങ്ങൾ

നഷ്ടപ്പെട്ടത് നിഷ്കളങ്കതയുടെ രണ്ടു മുഖങ്ങൾ

സഹോദരൻ അരിയിൽ ശുക്കൂറിന്ന് ശേഷം മനസ്സിനെ പിടിച്ചുലച്ച ഒന്നാണ് സഹോദരൻ അഭിമന്യുവിന്റെ കൊലപാതകം.

കാപാലിക രാഷ്ട്രീയക്കാരുടെ കരാളഹസ്തങ്ങളാൽ നിഷ്കരുണം ചവിട്ടിമെതിക്കപ്പെട്ട യുവത്വത്തിൻറെ മിഥുനങ്ങൾ നാമ്പിട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്ന രണ്ടു മുഖങ്ങൾ.

രണ്ടു പേരുടെയും രാഷ്ട്രീയമായ നിലപാടുകൾ എന്തുമായിക്കോട്ടെ, തങ്ങൾ നിലകൊണ്ടിരുന്ന കർമ്മ വീഥികളിൽ നിസ്വാർത്ഥമായി കുതിച്ചു മുന്നേറുവാൻ വെമ്പൽ കൊള്ളുന്നത് ആ മുഖങ്ങളിൽ നിന്നും ആർക്കും വായിച്ചെടുക്കാം.

കൊന്നവരുടെയും, കൊല്ലപ്പെട്ടവരുടെയും പേരിലെ മതം ചികഞ്ഞുകൊണ്ട്, ഇവിടെ സൂചിപ്പിക്കപ്പെട്ട കൊലപാതകങ്ങളിൽ ഒന്ന് തീവ്രവാദമാണെന്നാണ് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കേന്ദ്രങ്ങൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

അരിയിൽ ഷുക്കൂറിന്റെ നെഞ്ചിൽ കടാര കുത്തി ഇറക്കിയവനും അഭിമന്യുവിന്റെ നെഞ്ചിൽ കടാര കുത്തി ഇറക്കിയവനും ഭീകര വാദികൾ തന്നെയാണ്; അരിയാഹാരം കഴിക്കുന്നവർക്ക് മറ്റൊരു ഡെക്കറേഷൻ ആവശ്യമില്ല.

നിഷ്പക്ഷമായും നീതിയുക്തമായും ശിക്ഷ നടപ്പാക്കുവാനുള്ള ചങ്കുറപ്പാണ് ഭരണാധികാരികളിൽ നിന്നും നീതിപീഠങ്ങളിൽ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നത്. അതല്ലാതെ, സ്വന്തം പാർട്ടിയിൽ പെട്ടവനാണെങ്കിൽ ഒരു നീതിയും, അല്ലാത്തവനാണെങ്കിൽ വേറെ നീതിയും അല്ല വേണ്ടത്.

ഒരു കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുകൊണ്ട് മഹാനായ ഖലീഫ ഉമർ ആറാം നൂറ്റാണ്ടിൽ നടത്തിയ പ്രസ്താവന ഇന്നത്തെയും എന്നത്തേയും ഭരണാധികാരികൾക്ക് പ്രചോദനമാകേണ്ടതുണ്ട് എന്നാണ് അഭിപ്രായം.

"സൻആയിലെ (ഇന്നത്തെ യമനിന്റെ തലസ്ഥാനത്തിലെ) മുഴുവൻ ആളുകളും ആ കുട്ടിയെ കൊന്നതിൽ പങ്കുണ്ടെങ്കിൽ, അവരെ മുഴുവനും പകരം കൊല്ലുമായിരുന്നു" എന്നാണ് ഖലീഫ ഉമർ പ്രഖ്യാപിച്ചത്.

കുത്തിയവനെ മാത്രമല്ല, കുത്താൻ കത്തി നൽകിയവനെയും, വാഹനം ഒരുക്കിക്കൊടുത്തവനെയും, റൂട്ട് കാണിച്ചുകൊടുത്തവനെയും, പിറകിൽ നിന്നും കൈ പിടിച്ചുവച്ചവനെയുമൊക്കെ നീതി പീഠത്തിൽ ഹാജരാക്കി, ശിക്ഷയായിക്കൊണ്ട് എല്ലാറ്റിന്റെയും തലവെട്ടിക്കളയും എന്ന്.

കൊല്ലപ്പെട്ടവനോടും അവന്റെ കുടുംബത്തോടുമുള്ള നീതിയും, ജീവിച്ചിരിക്കുന്നവർക്കുള്ള താക്കീതുമാണ് ഇത്തരം ശിക്ഷാ നടപടികൾ.

മനഃസാക്ഷി ഉള്ളവർക്ക് അംഗീകരിക്കാനാവില്ല ഇതെന്നല്ല, ഒരു കൊലപാതകവും. അതിനെ രാഷ്രീയമെന്നും തീവ്രവാദമെന്നുമൊക്കെ തരം തിരിക്കുന്നത്, നീതി നിർവഹണത്തിൽ നിന്നും, ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നുമൊക്കെയുള്ള ഒളിച്ചോട്ടമാണ് എന്നാണ് സൂചിപ്പിക്കുവാനുള്ളത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

No comments:

Post a Comment